Saturday, April 4, 2009

മൂന്നാം മുന്നണി : വി എസ്‌ അച്യുതാനന്ദന്‍

മൂന്നാം മുന്നണി : വി എസ്‌ അച്യുതാനന്ദന്‍


ദേശീയ രാഷ്ട്രീയത്തിലെ രണ്ട്‌ പ്രബല മുന്നണിയും അന്തഃഛിദ്രത്തെ നേരിടുകയാണ്‌. യുപിഎ ഒരു മുന്നണിയായി ഇപ്പോഴും നിലവിലുണ്ടെന്നോ തെരഞ്ഞെടുപ്പില്‍ അവര്‍ ഒറ്റക്കെട്ടായി മത്സരിക്കുമെന്നോ ഉറപ്പില്ല. എന്‍ഡിഎയിലാകട്ടെ വിശ്വാസവോട്ടെടുപ്പ്‌ ഘട്ടത്തില്‍ ആരംഭിച്ച ശൈഥില്യം മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസ്‌-ഐ, ബിജെപി ഇതരകക്ഷികളുടേതായ, മതനിരപേക്ഷ ജനാധിപത്യകക്ഷികളുടേതായ മൂന്നാം മുന്നണി അതിവേഗം രൂപപ്പെട്ടുവരുന്ന ചിത്രവും തെളിഞ്ഞുവരികയാണ്‌.
സാമ്പത്തിക പരമാധികാരം, സ്വതന്ത്രവിദേശ നയം, മതനിരപേക്ഷ ജനാധിപത്യം, സാമ്രാജ്യത്വ വിരോധം എന്നീ തത്വങ്ങളിലൂന്നിക്കൊണ്ടാണ്‌ മൂന്നാം മുന്നണി രൂപംകൊള്ളുന്നത്‌. അമേരിക്കന്‍ ആധിപത്യത്തിന്‌ പൂര്‍ണമായി കീഴടങ്ങി ആണവകരാറില്‍ ഒപ്പിടുകയും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും സ്വതന്ത്ര വിദേശനയവും അടിയറവയ്ക്കുകയുമാണ്‌ യുപിഎ സര്‍ക്കാര്‍ ചെയ്തത്‌. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ യുപിഎയ്ക്കുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. ആണവകരാറില്‍ ഒപ്പിടുന്നതില്‍നിന്നും സാമ്രാജ്യത്വത്തിന്‌ രാജ്യത്തെ അടിയറവയ്ക്കുന്നതില്‍നിന്നും സര്‍ക്കാരിനെ തടയുന്നതിന്‌ വിശ്വാസവോട്ട്‌ പരാജയപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ ആഹ്വാനം ശരിവച്ചുകൊണ്ട്‌ ആന്ധ്രപ്രദേശിലെ ടിഡിപിയും ഉത്തര്‍പ്രദേശിലെ ബിഎസ്പിയും തമിഴ്‌നാട്ടിലെ എഐഎഡിഎംകെയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസും അടക്കമുള്ള പ്രബലകക്ഷികള്‍ വിശ്വാസവോട്ടിനെതിരെ മുന്നോട്ടുവന്നു. അതിനുമുമ്പ്‌ പല ഘട്ടത്തിലും സ്വീകരിച്ച രാഷ്ട്രീയനിലപാടുകള്‍ പിശകായിരുന്നെന്ന്‌ സ്വയം വിലയിരുത്തിക്കൊണ്ട്‌ യുപിഎയ്ക്കും എന്‍ഡിഎയ്ക്കും ബദലായി പുതിയൊരു പ്ലാറ്റ്ഫോമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക്‌ അവര്‍ എത്തുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ എന്ന ഏക അജന്‍ഡയിലൂടെയല്ല, മറിച്ച്‌ രാജ്യം നേരിടുന്ന വെല്ലുവിളി നേരിടുക എന്ന ദേശാഭിമാന പ്രചോദിത കര്‍മത്തിലൂടെയാണ്‌ യുപിഎ ഇതര, എന്‍ഡിഎ ഇതര പ്ലാറ്റ്ഫോം രൂപപ്പെടാന്‍ തുടങ്ങിയത്‌. അത്‌ മൂന്നാം മുന്നണി എന്ന മൂര്‍ത്തരൂപത്തില്‍ ഇനിയും എത്തിക്കഴിഞ്ഞിട്ടില്ലെങ്കിലും അതിലേക്കാണ്‌ പുരോഗമിക്കുന്നത്‌.
വര്‍ഷങ്ങളായി ഒറീസയില്‍ ബിജെപിയുടെ സഹായത്തോടെ ഭരണം നടത്തുന്ന ബിജു ജനതാദള്‍ എന്‍ഡിഎ വിടാനും ഇടതുപക്ഷ മതനിരപേക്ഷ പാര്‍ടികളുമായി ചേര്‍ന്നുനില്‍ക്കാനും സന്നദ്ധമായിരിക്കുന്നുവെന്നതാണ്‌ ദേശീയതലത്തില്‍ മുന്നണി രാഷ്ട്രീയത്തിലെ ഏറ്റവും ഒടുവിലത്തെ സംഭവം. ബിജെപിയുടെ എതിര്‍പ്പിനെ അതിജീവിച്ച്‌ ഇടതുപക്ഷത്തിന്റെകൂടി പിന്‍ബലത്തോടെ വിശ്വാസവോട്ട്‌ നേടിക്കഴിഞ്ഞിരിക്കുകയാണ്‌ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌. അപ്പോഴാണ്‌ ഇങ്ങ്‌ കേരളത്തില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഒരു ചോദ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌. സംഘപരിവാര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ അഴിഞ്ഞാടിയ ഒറീസയിലെ ഭരണകക്ഷിയുമായി ചേര്‍ന്നു നില്‍ക്കാന്‍ ഇടതുപക്ഷത്തിന്‌ ലജ്ജയില്ലേ എന്നതാണ്‌ ചോദ്യം.
മലയാള മനോരമ പോലെ യുഡിഎഫിന്റെ പ്രചാരണവിഭാഗവും അതേ ചോദ്യമുന്നയിക്കുന്നു. ദേശീയ തലത്തില്‍ എന്‍ഡിഎ തകരുന്നതില്‍ സന്തോഷിക്കയല്ല, മറിച്ച്‌ ബിജെപിയോട്‌ ബിജു ജനതാദള്‍ വിടപറയുന്നതിന്റെ വിഷമമാണ്‌ ഉമ്മന്‍ചാണ്ടിക്കും കൂട്ടുകാര്‍ക്കും. ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ധ്രുവീകരണം കോണ്‍ഗ്രസിനെയും മറ്റ്‌ നിക്ഷിപ്ത താല്‍പ്പര്യക്കാരെയും അമ്പരപ്പിക്കുന്നത്‌ സ്വാഭാവികമാണ്‌. ആ അമ്പരപ്പിന്റെ തികട്ടലാണ്‌ നവീന്‍ പട്നായിക്കിനോടുള്ള നിലപാട്‌ വ്യക്തമാക്കണമെന്ന പ്രസ്താവനകളില്‍ അടങ്ങിയിട്ടുള്ളത്‌. നവീന്‍ പട്നായിക്കിനോടുള്ള നിലപാട്‌ സിപിഐ എം വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഒറീസയില്‍ സംഘപരിവാറിനോടൊപ്പം ചേര്‍ന്ന്‌ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജുജനതാദള്‍ ഭരണം നടത്തിയത്‌ ഏറ്റവും തെറ്റും നിര്‍ഭാഗ്യകരവുമായിരുന്നു. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ഉന്നതനായ നേതാവായിരുന്നു ബിജു പട്നായിക്‌. അദ്ദേഹത്തിന്റെ മരണശേഷം ബിജു പട്നായിക്കിന്റെ അനുയായികളെ ബിജെപിയുമായുള്ള സഖ്യത്തില്‍ അണിചേര്‍ക്കുക വഴി നവീന്‍ പട്നായിക്‌ വലിയ തെറ്റാണ്‌ ചെയ്തത്‌. കന്ദമലിലും മറ്റും സംഘപരിവാര്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ വേട്ടയാടിയപ്പോള്‍ അത്‌ തടയാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഫലപ്രദമായി ഇടപെടാന്‍ നവീന്‍ പട്നായിക്കിന്‌ കഴിഞ്ഞില്ല. എന്നാല്‍, വൈകിയാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയുകയും ബിജെപിയുമായി ബന്ധം വിടര്‍ത്താന്‍ തയ്യാറാവുകയുംചെയ്തു. മാത്രമല്ല, മതനിരപേക്ഷജനാധിപത്യ ശക്തികളുടേതായ മൂന്നാം ബദലില്‍ അണിചേരാനുള്ള സന്നദ്ധത സൂചിപ്പിക്കുകയുംചെയ്തു. വൈകിയാണെങ്കിലും ബിജെപിയോട്‌ വിടപറയാനുള്ള നവീന്റെ നടപടി ധീരമാണ്‌. അധികാരത്തില്‍ വീണ്ടും തിരിച്ചെത്താനുള്ള വര്‍ഗീയശക്തികളുടെ ശ്രമത്തിന്‌ കടുത്ത തിരിച്ചടിയാണത്‌. ഒറീസയില്‍ ന്യൂനപക്ഷവേട്ട നടത്തുന്ന സംഘപരിവാര്‍ശക്തികള്‍ക്കുള്ള കടുത്ത അടിയുമാണത്‌. കോണ്‍ഗ്രസ്‌-ബിജെപി ഇതരകക്ഷികളുടെ ഇടതുപക്ഷ-മതനിരപേക്ഷ ജനാധിപത്യപാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്താനും അതുവഴി മൂന്നാം മുന്നണി രൂപപ്പെടാനും പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുമുള്ള മുന്നേറ്റത്തില്‍ വലിയൊരു ചുവട്‌വയ്പുമാണത്‌.
കോണ്‍ഗ്രസ്‌ ഐയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുമെല്ലാം ഇതിനെ ആക്ഷേപിക്കുന്നത്‌ അപഹാസ്യമാണ്‌. ബിജെപിയെയും അവരുടെ നേതൃത്വത്തിലുള്ള മുന്നണിയെയും പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ഇടതുപക്ഷത്തിന്റെ നയം. ആ നയം അനുസരിച്ചാണ്‌ പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം യുപിഎയെ അധികാരത്തിലെത്തിക്കാന്‍ പിന്തുണ നല്‍കിയത്‌. ബിജെപി മുന്നണിയെ ശിഥിലമാക്കാതിരിക്കലല്ല, അവരുടെ ശക്തി നിലനിര്‍ത്തലല്ല, രാജ്യതാല്‍പ്പര്യം. വര്‍ഗീയ ശക്തികളായ എന്‍ഡിഎയെ തകര്‍ക്കലും ക്ഷയിപ്പിക്കലുമാണ്‌ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനങ്ങളുടെയാകെ താല്‍പ്പര്യം. ആ രാഷ്ട്രീയം മനസിലാകാത്തതുകൊണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടും അന്ധമായ ഇടതുപക്ഷവിരോധം കൊണ്ടുമാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും നവീന്‍ പട്നായിക്കിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സിപിഐ എമ്മിനെ ആക്ഷേപിക്കുന്നത്‌. ബിഎസ്പി ഒരു കാലത്ത്‌ ബിജെപിക്കൊപ്പം നിന്നിരുന്നതാണ്‌. പിന്നീട്‌ കേന്ദ്രത്തില്‍ ഭരണത്തിനുവേണ്ടി ബിഎസ്പിയുടെ പിന്തുണ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്‌ ഐക്ക്‌ മടിയുണ്ടായോ? നാഷണല്‍ കോണ്‍ഫറന്‍സ്‌ എന്‍ഡിഎക്കൊപ്പം നിന്നതാണ്‌ - ഇപ്പോള്‍ ആ പാര്‍ടി യുപിഎയുടെ ഭാഗമല്ലേ. തെലുങ്കുദേശം പാര്‍ടിയും എഐഎഡിഎംകെയുമെല്ലാം മുമ്പ്‌ ബിജെപിയുമായി സഹകരിച്ചതാണ്‌. ഇനിയും ആ പാര്‍ടികള്‍ ബിജെപിയുടെ ഒപ്പംതന്നെ നിന്നുകൊള്ളണം എന്നതാണ്‌ ഉമ്മന്‍ചാണ്ടിയും മറ്റും പറയുന്നത്‌ കേട്ടാല്‍ തോന്നുക. മുമ്പ്‌ ചെയ്തുപോയ കാര്യങ്ങള്‍ പുതിയ പശ്ചാത്തലത്തില്‍ സ്വയംവിമര്‍ശനപരമായി പരിശോധിക്കുകയും പിശകുകള്‍ തിരുത്തി കാലഘട്ടത്തിന്റെ ആവശ്യാനുസൃതം സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യ - മതനിരപേക്ഷ സംരക്ഷണത്തിന്‌ ഉതകുന്നതുമായ നിലപാടിലെത്തുക - അതാണ്‌ കരണീയമായിട്ടുള്ളത്‌. ബിജു ജനതാദള്‍ സ്വീകരിച്ച നിലപാട്‌ ധീരമാണ്‌ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ഇതുകൊണ്ടാണ്‌.
ഇതുകൊണ്ടായില്ല, അമേരിക്കയുമായുള്ള ആണവകരാറിനെ ന്യായീകരിക്കുകയും യുപിഎയില്‍ത്തന്നെ നിലകൊള്ളുകയുംചെയ്ത നിരവധി ജനാധിപത്യ-മതനിരപേക്ഷകക്ഷികളുണ്ട്‌. ലാലുപ്രസാദ്‌ യാദവിന്റെയും രാംവിലാസ്‌ പാസ്വാന്റെയുമെല്ലാം പാര്‍ടികളുണ്ട്‌. തെരഞ്ഞെടുപ്പിനുശേഷം അത്തരം പാര്‍ടികള്‍ യുപിഎക്കൊപ്പംതന്നെ ഉണ്ടാകുമെന്ന്‌ ഉറപ്പിക്കാന്‍ കഴിയുമോ? ഇപ്പോള്‍ തെളിയുന്ന ചിത്രം ഇതാണ്‌ - എന്‍ഡിഎയും യുപിഎയും തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിച്ചാല്‍ത്തന്നെ നിലവിലുള്ള ഘടകക്ഷികള്‍ എല്ലാം തെരഞ്ഞെടുപ്പിനുശേഷം ഒരു മുന്നണിയില്‍ത്തന്നെയുണ്ടാകുമോ എന്ന കാര്യം അനിശ്ചിതം. എന്നാല്‍, ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ഒരു മൂന്നാംമുന്നണി രൂപപ്പെട്ടുകഴിഞ്ഞിട്ടില്ലെങ്കില്‍പ്പോലും പുതിയ പുതിയ കക്ഷികള്‍ അതിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ ജനകീയാടിത്തറ അന്നന്ന്‌ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. വരുന്നത്‌ മൂന്നാം മുന്നണിയുടെ കാലമാണ്‌. അതില്‍ യുഡിഎഫും ബിജെപിയും വെപ്രാളപ്പെട്ടിട്ട്‌ കാര്യമില്ല.

1 comment:

ഗള്‍ഫ് വോയ്‌സ് said...

മൂന്നാം മുന്നണി : വി എസ്‌ അച്യുതാനന്ദന്‍

ദേശീയ രാഷ്ട്രീയത്തിലെ രണ്ട്‌ പ്രബല മുന്നണിയും അന്തഃഛിദ്രത്തെ നേരിടുകയാണ്‌. യുപിഎ ഒരു മുന്നണിയായി ഇപ്പോഴും നിലവിലുണ്ടെന്നോ തെരഞ്ഞെടുപ്പില്‍ അവര്‍ ഒറ്റക്കെട്ടായി മത്സരിക്കുമെന്നോ ഉറപ്പില്ല. എന്‍ഡിഎയിലാകട്ടെ വിശ്വാസവോട്ടെടുപ്പ്‌ ഘട്ടത്തില്‍ ആരംഭിച്ച ശൈഥില്യം മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസ്‌-ഐ, ബിജെപി ഇതരകക്ഷികളുടേതായ, മതനിരപേക്ഷ ജനാധിപത്യകക്ഷികളുടേതായ മൂന്നാം മുന്നണി അതിവേഗം രൂപപ്പെട്ടുവരുന്ന ചിത്രവും തെളിഞ്ഞുവരികയാണ്‌.

സാമ്പത്തിക പരമാധികാരം, സ്വതന്ത്രവിദേശ നയം, മതനിരപേക്ഷ ജനാധിപത്യം, സാമ്രാജ്യത്വ വിരോധം എന്നീ തത്വങ്ങളിലൂന്നിക്കൊണ്ടാണ്‌ മൂന്നാം മുന്നണി രൂപംകൊള്ളുന്നത്‌. അമേരിക്കന്‍ ആധിപത്യത്തിന്‌ പൂര്‍ണമായി കീഴടങ്ങി ആണവകരാറില്‍ ഒപ്പിടുകയും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും സ്വതന്ത്ര വിദേശനയവും അടിയറവയ്ക്കുകയുമാണ്‌ യുപിഎ സര്‍ക്കാര്‍ ചെയ്തത്‌. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ യുപിഎയ്ക്കുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. ആണവകരാറില്‍ ഒപ്പിടുന്നതില്‍നിന്നും സാമ്രാജ്യത്വത്തിന്‌ രാജ്യത്തെ അടിയറവയ്ക്കുന്നതില്‍നിന്നും സര്‍ക്കാരിനെ തടയുന്നതിന്‌ വിശ്വാസവോട്ട്‌ പരാജയപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ ആഹ്വാനം ശരിവച്ചുകൊണ്ട്‌ ആന്ധ്രപ്രദേശിലെ ടിഡിപിയും ഉത്തര്‍പ്രദേശിലെ ബിഎസ്പിയും തമിഴ്‌നാട്ടിലെ എഐഎഡിഎംകെയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസും അടക്കമുള്ള പ്രബലകക്ഷികള്‍ വിശ്വാസവോട്ടിനെതിരെ മുന്നോട്ടുവന്നു.

അതിനുമുമ്പ്‌ പല ഘട്ടത്തിലും സ്വീകരിച്ച രാഷ്ട്രീയനിലപാടുകള്‍ പിശകായിരുന്നെന്ന്‌ സ്വയം വിലയിരുത്തിക്കൊണ്ട്‌ യുപിഎയ്ക്കും എന്‍ഡിഎയ്ക്കും ബദലായി പുതിയൊരു പ്ലാറ്റ്ഫോമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക്‌ അവര്‍ എത്തുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ എന്ന ഏക അജന്‍ഡയിലൂടെയല്ല, മറിച്ച്‌ രാജ്യം നേരിടുന്ന വെല്ലുവിളി നേരിടുക എന്ന ദേശാഭിമാന പ്രചോദിത കര്‍മത്തിലൂടെയാണ്‌ യുപിഎ ഇതര, എന്‍ഡിഎ ഇതര പ്ലാറ്റ്ഫോം രൂപപ്പെടാന്‍ തുടങ്ങിയത്‌. അത്‌ മൂന്നാം മുന്നണി എന്ന മൂര്‍ത്തരൂപത്തില്‍ ഇനിയും എത്തിക്കഴിഞ്ഞിട്ടില്ലെങ്കിലും അതിലേക്കാണ്‌ പുരോഗമിക്കുന്നത്‌.
വര്‍ഷങ്ങളായി ഒറീസയില്‍ ബിജെപിയുടെ സഹായത്തോടെ ഭരണം നടത്തുന്ന ബിജു ജനതാദള്‍ എന്‍ഡിഎ വിടാനും ഇടതുപക്ഷ മതനിരപേക്ഷ പാര്‍ടികളുമായി ചേര്‍ന്നുനില്‍ക്കാനും സന്നദ്ധമായിരിക്കുന്നുവെന്നതാണ്‌ ദേശീയതലത്തില്‍ മുന്നണി രാഷ്ട്രീയത്തിലെ ഏറ്റവും ഒടുവിലത്തെ സംഭവം. ബിജെപിയുടെ എതിര്‍പ്പിനെ അതിജീവിച്ച്‌ ഇടതുപക്ഷത്തിന്റെകൂടി പിന്‍ബലത്തോടെ വിശ്വാസവോട്ട്‌ നേടിക്കഴിഞ്ഞിരിക്കുകയാണ്‌ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌. അപ്പോഴാണ്‌ ഇങ്ങ്‌ കേരളത്തില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഒരു ചോദ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌. സംഘപരിവാര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ അഴിഞ്ഞാടിയ ഒറീസയിലെ ഭരണകക്ഷിയുമായി ചേര്‍ന്നു നില്‍ക്കാന്‍ ഇടതുപക്ഷത്തിന്‌ ലജ്ജയില്ലേ എന്നതാണ്‌ ചോദ്യം.

മലയാള മനോരമ പോലെ യുഡിഎഫിന്റെ പ്രചാരണവിഭാഗവും അതേ ചോദ്യമുന്നയിക്കുന്നു. ദേശീയ തലത്തില്‍ എന്‍ഡിഎ തകരുന്നതില്‍ സന്തോഷിക്കയല്ല, മറിച്ച്‌ ബിജെപിയോട്‌ ബിജു ജനതാദള്‍ വിടപറയുന്നതിന്റെ വിഷമമാണ്‌ ഉമ്മന്‍ചാണ്ടിക്കും കൂട്ടുകാര്‍ക്കും. ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ധ്രുവീകരണം കോണ്‍ഗ്രസിനെയും മറ്റ്‌ നിക്ഷിപ്ത താല്‍പ്പര്യക്കാരെയും അമ്പരപ്പിക്കുന്നത്‌ സ്വാഭാവികമാണ്‌. ആ അമ്പരപ്പിന്റെ തികട്ടലാണ്‌ നവീന്‍ പട്നായിക്കിനോടുള്ള നിലപാട്‌ വ്യക്തമാക്കണമെന്ന പ്രസ്താവനകളില്‍ അടങ്ങിയിട്ടുള്ളത്‌. നവീന്‍ പട്നായിക്കിനോടുള്ള നിലപാട്‌ സിപിഐ എം വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഒറീസയില്‍ സംഘപരിവാറിനോടൊപ്പം ചേര്‍ന്ന്‌ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജുജനതാദള്‍ ഭരണം നടത്തിയത്‌ ഏറ്റവും തെറ്റും നിര്‍ഭാഗ്യകരവുമായിരുന്നു. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ഉന്നതനായ നേതാവായിരുന്നു ബിജു പട്നായിക്‌. അദ്ദേഹത്തിന്റെ മരണശേഷം ബിജു പട്നായിക്കിന്റെ അനുയായികളെ ബിജെപിയുമായുള്ള സഖ്യത്തില്‍ അണിചേര്‍ക്കുക വഴി നവീന്‍ പട്നായിക്‌ വലിയ തെറ്റാണ്‌ ചെയ്തത്‌. കന്ദമലിലും മറ്റും സംഘപരിവാര്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ വേട്ടയാടിയപ്പോള്‍ അത്‌ തടയാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഫലപ്രദമായി ഇടപെടാന്‍ നവീന്‍ പട്നായിക്കിന്‌ കഴിഞ്ഞില്ല. എന്നാല്‍, വൈകിയാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയുകയും ബിജെപിയുമായി ബന്ധം വിടര്‍ത്താന്‍ തയ്യാറാവുകയുംചെയ്തു. മാത്രമല്ല, മതനിരപേക്ഷജനാധിപത്യ ശക്തികളുടേതായ മൂന്നാം ബദലില്‍ അണിചേരാനുള്ള സന്നദ്ധത സൂചിപ്പിക്കുകയുംചെയ്തു. വൈകിയാണെങ്കിലും ബിജെപിയോട്‌ വിടപറയാനുള്ള നവീന്റെ നടപടി ധീരമാണ്‌. അധികാരത്തില്‍ വീണ്ടും തിരിച്ചെത്താനുള്ള വര്‍ഗീയശക്തികളുടെ ശ്രമത്തിന്‌ കടുത്ത തിരിച്ചടിയാണത്‌. ഒറീസയില്‍ ന്യൂനപക്ഷവേട്ട നടത്തുന്ന സംഘപരിവാര്‍ശക്തികള്‍ക്കുള്ള കടുത്ത അടിയുമാണത്‌. കോണ്‍ഗ്രസ്‌-ബിജെപി ഇതരകക്ഷികളുടെ ഇടതുപക്ഷ-മതനിരപേക്ഷ ജനാധിപത്യപാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്താനും അതുവഴി മൂന്നാം മുന്നണി രൂപപ്പെടാനും പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുമുള്ള മുന്നേറ്റത്തില്‍ വലിയൊരു ചുവട്‌വയ്പുമാണത്‌.

കോണ്‍ഗ്രസ്‌ ഐയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുമെല്ലാം ഇതിനെ ആക്ഷേപിക്കുന്നത്‌ അപഹാസ്യമാണ്‌. ബിജെപിയെയും അവരുടെ നേതൃത്വത്തിലുള്ള മുന്നണിയെയും പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ഇടതുപക്ഷത്തിന്റെ നയം. ആ നയം അനുസരിച്ചാണ്‌ പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം യുപിഎയെ അധികാരത്തിലെത്തിക്കാന്‍ പിന്തുണ നല്‍കിയത്‌. ബിജെപി മുന്നണിയെ ശിഥിലമാക്കാതിരിക്കലല്ല, അവരുടെ ശക്തി നിലനിര്‍ത്തലല്ല, രാജ്യതാല്‍പ്പര്യം. വര്‍ഗീയ ശക്തികളായ എന്‍ഡിഎയെ തകര്‍ക്കലും ക്ഷയിപ്പിക്കലുമാണ്‌ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനങ്ങളുടെയാകെ താല്‍പ്പര്യം. ആ രാഷ്ട്രീയം മനസിലാകാത്തതുകൊണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടും അന്ധമായ ഇടതുപക്ഷവിരോധം കൊണ്ടുമാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും നവീന്‍ പട്നായിക്കിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സിപിഐ എമ്മിനെ ആക്ഷേപിക്കുന്നത്‌. ബിഎസ്പി ഒരു കാലത്ത്‌ ബിജെപിക്കൊപ്പം നിന്നിരുന്നതാണ്‌. പിന്നീട്‌ കേന്ദ്രത്തില്‍ ഭരണത്തിനുവേണ്ടി ബിഎസ്പിയുടെ പിന്തുണ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്‌ ഐക്ക്‌ മടിയുണ്ടായോ? നാഷണല്‍ കോണ്‍ഫറന്‍സ്‌ എന്‍ഡിഎക്കൊപ്പം നിന്നതാണ്‌ - ഇപ്പോള്‍ ആ പാര്‍ടി യുപിഎയുടെ ഭാഗമല്ലേ. തെലുങ്കുദേശം പാര്‍ടിയും എഐഎഡിഎംകെയുമെല്ലാം മുമ്പ്‌ ബിജെപിയുമായി സഹകരിച്ചതാണ്‌. ഇനിയും ആ പാര്‍ടികള്‍ ബിജെപിയുടെ ഒപ്പംതന്നെ നിന്നുകൊള്ളണം എന്നതാണ്‌ ഉമ്മന്‍ചാണ്ടിയും മറ്റും പറയുന്നത്‌ കേട്ടാല്‍ തോന്നുക. മുമ്പ്‌ ചെയ്തുപോയ കാര്യങ്ങള്‍ പുതിയ പശ്ചാത്തലത്തില്‍ സ്വയംവിമര്‍ശനപരമായി പരിശോധിക്കുകയും പിശകുകള്‍ തിരുത്തി കാലഘട്ടത്തിന്റെ ആവശ്യാനുസൃതം സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യ - മതനിരപേക്ഷ സംരക്ഷണത്തിന്‌ ഉതകുന്നതുമായ നിലപാടിലെത്തുക - അതാണ്‌ കരണീയമായിട്ടുള്ളത്‌. ബിജു ജനതാദള്‍ സ്വീകരിച്ച നിലപാട്‌ ധീരമാണ്‌ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ഇതുകൊണ്ടാണ്‌.

ഇതുകൊണ്ടായില്ല, അമേരിക്കയുമായുള്ള ആണവകരാറിനെ ന്യായീകരിക്കുകയും യുപിഎയില്‍ത്തന്നെ നിലകൊള്ളുകയുംചെയ്ത നിരവധി ജനാധിപത്യ-മതനിരപേക്ഷകക്ഷികളുണ്ട്‌. ലാലുപ്രസാദ്‌ യാദവിന്റെയും രാംവിലാസ്‌ പാസ്വാന്റെയുമെല്ലാം പാര്‍ടികളുണ്ട്‌. തെരഞ്ഞെടുപ്പിനുശേഷം അത്തരം പാര്‍ടികള്‍ യുപിഎക്കൊപ്പംതന്നെ ഉണ്ടാകുമെന്ന്‌ ഉറപ്പിക്കാന്‍ കഴിയുമോ? ഇപ്പോള്‍ തെളിയുന്ന ചിത്രം ഇതാണ്‌ - എന്‍ഡിഎയും യുപിഎയും തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിച്ചാല്‍ത്തന്നെ നിലവിലുള്ള ഘടകക്ഷികള്‍ എല്ലാം തെരഞ്ഞെടുപ്പിനുശേഷം ഒരു മുന്നണിയില്‍ത്തന്നെയുണ്ടാകുമോ എന്ന കാര്യം അനിശ്ചിതം. എന്നാല്‍, ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ഒരു മൂന്നാംമുന്നണി രൂപപ്പെട്ടുകഴിഞ്ഞിട്ടില്ലെങ്കില്‍പ്പോലും പുതിയ പുതിയ കക്ഷികള്‍ അതിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ ജനകീയാടിത്തറ അന്നന്ന്‌ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. വരുന്നത്‌ മൂന്നാം മുന്നണിയുടെ കാലമാണ്‌. അതില്‍ യുഡിഎഫും ബിജെപിയും വെപ്രാളപ്പെട്ടിട്ട്‌ കാര്യമില്ല.