Thursday, April 2, 2009

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ അരക്കോടിയുടെ പ്രവൃത്തി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ അരക്കോടിയുടെ പ്രവൃത്തി

പൊന്നാനി: പൊന്നാനി ഗവ. താലൂക്ക് ആശുപത്രിക്ക് നഗരസഭ അരക്കോടിയുടെ വികസന പ്രവര്‍ത്തനം നടത്തി. ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്കാശുപത്രിക്ക് നഗരസഭയുടെ ഈ സഹായം ആയിരങ്ങള്‍ക്ക് കൈത്താങ്ങാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജനകീയാരോഗ്യ നയത്തിന്റെ ഭാഗമായി ഈ ആശുപത്രിയുടെ നില ഏറെ മെച്ചപ്പെട്ടിരുന്നു. സ്ഥലം എംഎല്‍എകൂടിയായ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ പ്രയത്ന ഫലമായി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തി. ആശുപത്രിയെ ആശ്രയിക്കുന്ന പതിനായിരങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കിയത്. ഇതിനൊപ്പമാണ് നഗരസഭയുടെ പ്രവൃത്തി. ആശുപത്രിയിലെ പരിമിതികള്‍ പരിഹരിക്കുന്ന നടപടിയാണ് നഗരസഭ നടപ്പാക്കിയത്. പതിനാല് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ ചെലവിട്ട് പുതിയ കെട്ടിടം പണി ഇപ്പോള്‍ പൂര്‍ത്തിയായി. 13 ലക്ഷം ചെലവിട്ട് ആശുപത്രിയുടെ അറ്റകുറ്റപ്പണികള്‍ നടത്തി. ഓപ്പറേഷന്‍ തിയേറ്ററിന്റെ നവീകരണത്തിന് കോസ്റ്റ് ഫോര്‍ഡിനെ ഏല്‍പ്പിച്ചു. മൂന്ന് ലക്ഷംരൂപ ചെലവില്‍ ആശുപത്രി കോമ്പൌണ്ടിനുള്ളില്‍ റോഡുണ്ടാക്കി. രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ ചെലവഴിച്ച് താലൂക്ക് ആശുപത്രിക്ക് പുതിയ ചുറ്റുമതിലും നിര്‍മിച്ചു. ആറ് ലക്ഷം രൂപ ചെലവില്‍ മറ്റൊരു പുതിയ കെട്ടിടവും നിര്‍മിച്ചുനല്‍കി. ഇത് കൂടാതെ വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5,61,200 രൂപയും ചെലവാക്കി. ഇപ്പോള്‍ പ്രത്യേക മാതൃശിശു ക്ളിനിക്ക് പണിയാനുള്ള പ്രോജക്ടും നഗരസഭയുടെ പരിഗണനയിലാണ്.

No comments: