Saturday, April 4, 2009

എല്‍ഡിഎഫിനെ ആരും മതേതരത്വം പഠിപ്പിക്കേണ്ട: എ വിജയരാഘവന്‍

എല്‍ഡിഎഫിനെ ആരും മതേതരത്വം പഠിപ്പിക്കേണ്ട: എ വിജയരാഘവന്‍

പൊന്നാനി: എന്‍ഡിഎഫിന്റെ സംരക്ഷകനായ യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ്ബഷീര്‍ എല്‍ഡിഎഫിനെ മതേതരത്വം പഠിപ്പിക്കേണ്ടെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോഗ്രസും ബിജെപിയും രാജ്യത്ത് എടുക്കാത്ത നാണയമാകും. മാധ്യമ മാഫിയകള്‍ക്ക് ജനങ്ങളുടെ പ്രഹരത്തില്‍നിന്ന് ഈ പാര്‍ടികളെ രക്ഷിക്കാനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. പൊന്നാനിയില്‍ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കളമശേരിയില്‍ ബസ് കത്തിച്ച സംഭവങ്ങളുടേയും വര്‍ഷങ്ങള്‍ പഴക്കമുള്ള ചില കേസുകളുടെയും പേരില്‍ ഇപ്പോള്‍ പിഡിപിയെ വേട്ടയാടുകയാണ് ചില മാധ്യമങ്ങളും യുഡിഎഫ് - ബിജെപി നേതാക്കളും. ഇതിന്റെ പേരില്‍ മുസ്ളിംലീഗ് മതേതരത്വത്തിന്റെ ചാമ്പ്യനാകാന്‍ ശ്രമിക്കുന്നു. ഏറ്റവും വലിയ തീവ്രവാദ സംഘടനയായ എന്‍ഡിഎഫിനൊപ്പം നിന്നാണിത്. എന്‍ഡിഎഫിനെ എക്കാലവും സഹായിക്കാന്‍ മുമ്പില്‍നിന്ന ആളാണ് ഇ ടി മുഹമ്മദ് ബഷീര്‍. എന്‍ഡിഎഫ് നോമിനിയായാണ് അദ്ദേഹം ഇവിടെ മത്സരിക്കുന്നത്. ഇക്കാര്യം വോട്ടര്‍മാര്‍ക്ക് നന്നായറിയാം. കോഗ്രസിനേയും ബിജെപിയേയും സഖ്യകക്ഷികള്‍ ഒന്നൊന്നായി കൈയൊഴിയുകയാണ്. ഇതിനാല്‍ കേന്ദ്രത്തില്‍ മൂന്നാംമുന്നണി അധികാരത്തിലെത്തും. ഈ മുന്നണിയെ താഴെയിറാക്കാനുള്ള ശേഷി മുമ്പത്തെപ്പോലെ കോഗ്രസും ബിജെപിയും ഒന്നിച്ചാലും ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കള്ള വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയ മാധ്യമമാഫിയകള്‍ക്കും പ്രഹരമേല്‍ക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

No comments: