Saturday, March 7, 2009

അവര്‍ മടങ്ങി; ഒഴിഞ്ഞ കീശയും നിറഞ്ഞ കണ്ണുമായി

അവര്‍ മടങ്ങി; ഒഴിഞ്ഞ കീശയും നിറഞ്ഞ കണ്ണുമായി .
ദുബൈ: കരിഞ്ഞ സ്വപ്നങ്ങളും നിറഞ്ഞ കണ്ണുമായി അവര്‍ ജന്മനാട്ടിലേക്ക് മടങ്ങി. എന്തുജോലിയും ചെയ്ത് കുടുംബം പുലര്‍ത്താനെത്തിയ ഒരുകൂട്ടം പ്രവാസി ഇന്ത്യക്കാരാണ് കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ തൊഴില്‍രഹിതരായി സോനാപൂരിലെ ഒഴിഞ്ഞ മൈതാനിയില്‍ മാസങ്ങളായി അന്തിയുറങ്ങിയിരുന്ന നാല്‍പതോളം ഇന്ത്യന്‍ തൊഴിലാളികളാണ് കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയത്.
ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഏജന്റുമാര്‍ക്ക് പണംകൊടുത്ത് യു.എ.ഇയിലെത്തിയ ഇവരില്‍ പലകാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരും കമ്പനിയില്‍നിന്ന് ഒളിച്ചോടിയവരുമൊക്കെയുണ്ട്. പലര്‍ക്കും പാസ്പോര്‍ട്ടും ലേബര്‍കാര്‍ഡുമൊന്നുമില്ല. അവയൊക്കെ കമ്പനിയിലോ ഏജന്റുമാരുടെ കൈവശമോ ഒക്കെയാണ്. ചിലരുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ മറ്റുചിലരെ കയറ്റിവിടുകയും ചെയ്തിട്ടുമുണ്ട്.
രേഖകളില്ലെങ്കിലും ഇവര്‍ക്കെല്ലാം ജോലിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പൊതുമാപ്പ് കാലത്ത്പോലും ഇവര്‍ രാജ്യം വിട്ടില്ല. അന്നിവര്‍ക്ക് തൊഴിലുണ്ടായിരുന്നു. എന്നാല്‍ ആഗോള സാമ്പത്തികമാന്ദ്യം ദുബൈയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചപ്പോള്‍ ഈ അനധികൃത തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗവും വഴിമുട്ടുകയായിരുന്നു. തണുപ്പും ചൂടും സഹിച്ച് സോനാപൂരിലെ മൈതാനിയില്‍ അര്‍ധപട്ടിണിയായി കഴിഞ്ഞുകൂടിയിരുന്ന ഇരുനൂറോളം തൊഴിലാളികളെ കണ്ടെത്തി നാട്ടിലേക്ക് പറഞ്ഞയക്കുന്നത് കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ് പ്രവര്‍ത്തകരാണ്. മാസങ്ങളായി കെ.വൈ.സി.സി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്.
ഔട്ട്പാസും പാസ്പോര്‍ട്ടുമുള്ള 36 തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസം വിമാനടിക്കറ്റും യാത്രാച്ചെലവിനുള്ള പണവും അത്യാവശ്യ ഉപയോഗത്തിനുള്ള വസ്ത്രങ്ങളും നല്‍കി സ്വന്തം നാട്ടിലേക്ക് കയറ്റിവിട്ടത്. ഇവരിലധികവും ഹൈദരാബാദില്‍നിന്നുള്ളവരാണ്. ഏതാനും പേര്‍ തമിഴ്നാട്, ഉത്തര്‍പ്രദേശില്‍നിന്നുള്ളവരുമുണ്ട്.
രണ്ടാംഘട്ടത്തില്‍ പോകാനുള്ള ഇരുപതോളം പേരുടെ ഔട്ട്പാസുകള്‍ കോണ്‍സുലേറ്റില്‍നിന്ന് കൈപ്പറ്റിയതായും വിമാനടിക്കറ്റ് എടുത്ത് എമിഗ്രേഷന്‍, പോലിസ് രേഖകളും ശരിയാക്കി അടുത്ത ദിവസംതന്നെ നാട്ടിലേക്കയക്കുമെന്നും കെ.വൈ.സി.സി ഖിസൈസ് ഏരിയ കോര്‍ഡിനേറ്റര്‍ മുബാറഖ് പറഞ്ഞു. അതേസമയം ദിനേനെ ഇത്തരം ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ടെന്നും തങ്ങളുടെ പരിധിക്കപ്പുറമാണ് ഇവരുടെ പുനരധിവാസമെന്നും കെ.വൈ.സി.സി ഭാരവാഹികള്‍ പറഞ്ഞു. സോനാപൂരിലെ തെരുവുകളില്‍ കിടക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനും യാത്രാടിക്കറ്റും മറ്റു രേഖകള്‍ ശരിയാക്കാനും ഇന്ത്യന്‍ കോണ്‍സുലേറ്റും കൈ.വൈ.സി.സിയെ സഹായിക്കുന്നുണ്ട്.
നാസര്‍ ഊരകം

1 comment:

ഗള്‍ഫ് വോയ്‌സ് said...

അവര്‍ മടങ്ങി; ഒഴിഞ്ഞ കീശയും നിറഞ്ഞ കണ്ണുമായി
ദുബൈ: കരിഞ്ഞ സ്വപ്നങ്ങളും നിറഞ്ഞ കണ്ണുമായി അവര്‍ ജന്മനാട്ടിലേക്ക് മടങ്ങി. എന്തുജോലിയും ചെയ്ത് കുടുംബം പുലര്‍ത്താനെത്തിയ ഒരുകൂട്ടം പ്രവാസി ഇന്ത്യക്കാരാണ് കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ തൊഴില്‍രഹിതരായി സോനാപൂരിലെ ഒഴിഞ്ഞ മൈതാനിയില്‍ മാസങ്ങളായി അന്തിയുറങ്ങിയിരുന്ന നാല്‍പതോളം ഇന്ത്യന്‍ തൊഴിലാളികളാണ് കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയത്.

ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഏജന്റുമാര്‍ക്ക് പണംകൊടുത്ത് യു.എ.ഇയിലെത്തിയ ഇവരില്‍ പലകാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരും കമ്പനിയില്‍നിന്ന് ഒളിച്ചോടിയവരുമൊക്കെയുണ്ട്. പലര്‍ക്കും പാസ്പോര്‍ട്ടും ലേബര്‍കാര്‍ഡുമൊന്നുമില്ല. അവയൊക്കെ കമ്പനിയിലോ ഏജന്റുമാരുടെ കൈവശമോ ഒക്കെയാണ്. ചിലരുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ മറ്റുചിലരെ കയറ്റിവിടുകയും ചെയ്തിട്ടുമുണ്ട്.

രേഖകളില്ലെങ്കിലും ഇവര്‍ക്കെല്ലാം ജോലിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പൊതുമാപ്പ് കാലത്ത്പോലും ഇവര്‍ രാജ്യം വിട്ടില്ല. അന്നിവര്‍ക്ക് തൊഴിലുണ്ടായിരുന്നു. എന്നാല്‍ ആഗോള സാമ്പത്തികമാന്ദ്യം ദുബൈയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചപ്പോള്‍ ഈ അനധികൃത തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗവും വഴിമുട്ടുകയായിരുന്നു.
തണുപ്പും ചൂടും സഹിച്ച് സോനാപൂരിലെ മൈതാനിയില്‍ അര്‍ധപട്ടിണിയായി കഴിഞ്ഞുകൂടിയിരുന്ന ഇരുനൂറോളം തൊഴിലാളികളെ കണ്ടെത്തി നാട്ടിലേക്ക് പറഞ്ഞയക്കുന്നത് കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ് പ്രവര്‍ത്തകരാണ്. മാസങ്ങളായി കെ.വൈ.സി.സി പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്.

ഔട്ട്പാസും പാസ്പോര്‍ട്ടുമുള്ള 36 തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസം വിമാനടിക്കറ്റും യാത്രാച്ചെലവിനുള്ള പണവും അത്യാവശ്യ ഉപയോഗത്തിനുള്ള വസ്ത്രങ്ങളും നല്‍കി സ്വന്തം നാട്ടിലേക്ക് കയറ്റിവിട്ടത്. ഇവരിലധികവും ഹൈദരാബാദില്‍നിന്നുള്ളവരാണ്. ഏതാനും പേര്‍ തമിഴ്നാട്, ഉത്തര്‍പ്രദേശില്‍നിന്നുള്ളവരുമുണ്ട്.

രണ്ടാംഘട്ടത്തില്‍ പോകാനുള്ള ഇരുപതോളം പേരുടെ ഔട്ട്പാസുകള്‍ കോണ്‍സുലേറ്റില്‍നിന്ന് കൈപ്പറ്റിയതായും വിമാനടിക്കറ്റ് എടുത്ത് എമിഗ്രേഷന്‍, പോലിസ് രേഖകളും ശരിയാക്കി അടുത്ത ദിവസംതന്നെ നാട്ടിലേക്കയക്കുമെന്നും കെ.വൈ.സി.സി ഖിസൈസ് ഏരിയ കോര്‍ഡിനേറ്റര്‍ മുബാറഖ് പറഞ്ഞു. അതേസമയം ദിനേനെ ഇത്തരം ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ടെന്നും തങ്ങളുടെ പരിധിക്കപ്പുറമാണ് ഇവരുടെ പുനരധിവാസമെന്നും കെ.വൈ.സി.സി ഭാരവാഹികള്‍ പറഞ്ഞു.
സോനാപൂരിലെ തെരുവുകളില്‍ കിടക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനും യാത്രാടിക്കറ്റും മറ്റു രേഖകള്‍ ശരിയാക്കാനും ഇന്ത്യന്‍ കോണ്‍സുലേറ്റും കൈ.വൈ.സി.സിയെ സഹായിക്കുന്നുണ്ട്.