Wednesday, March 4, 2009

നാടും ജനമനസ്സും ചുവന്നതിങ്ങനെയാണ്

നാടും ജനമനസ്സും ചുവന്നതിങ്ങനെയാണ്. എന്‍ സീമ


മലപ്പുറത്തെ കൊണ്ടോട്ടിയില്‍ ഞങ്ങളെത്തുമ്പോള്‍ രാവിലെ പതിനൊന്നുമണി. തയ്യാറാക്കിയിട്ടുള്ള പന്തല്‍ നിറഞ്ഞു കവിഞ്ഞ് റോഡിലും പരിസരങ്ങളിലുമായി ജനങ്ങള്‍ പൊരിവെയിലില്‍ ജാഥയെ കാത്തുനില്‍ക്കുകയാണ്. പന്തലില്‍ പകുതിയിലധികം സ്ത്രീകള്‍. പന്തലിന്റെ തണലിന്നും തടുത്തുനിര്‍ത്താനാകാത്ത ചൂടിലും വിയര്‍പ്പിലും മടിയില്‍ കിടക്കുന്ന മൂന്നുനാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കാന്‍ ശ്രമിക്കുന്ന, പര്‍ദ്ദയിട്ട പത്തിരുപത്തിരണ്ടു വയസ്സുപ്രായം തോന്നുന്ന പെണ്‍കുട്ടിയോട് 'ഈ വല്ലാത്ത ചൂടില്‍ കുഞ്ഞിന് പ്രയാസമാണല്ലേ' എന്ന് ഞാന്‍ കുശലം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, 'സാരമില്ല, ഓനും കേക്കട്ടെ പ്രസംഗം'! അവളുടെ വിടര്‍ന്ന ചിരി നോക്കി ഒരു നിമിഷം ഞാന്‍ നിന്നുപോയി. മലപ്പുറത്തിന്റെ ചുവന്ന മനസ്സിന്റെ ആ വിടര്‍ന്ന ചിരിയും തിളങ്ങുന്ന കണ്ണുകളും മറക്കാനാകുന്നില്ല.
ഇത് കൊണ്ടോട്ടിയുടെ മാത്രം അനുഭവമല്ല, നവകേരള യാത്ര ആരംഭിച്ച കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ ജാഥയെ വരവേല്‍ക്കാനെത്തിയ ജനലക്ഷങ്ങളുടെ സ്നേഹവായ്പ് അപൂര്‍വമായ അനുഭവമായിരുന്നു. വടക്കുനിന്ന് തെക്കോട്ട് എല്ലാ കരകളും ഊടുവഴികളും രാജപാതകളും നിറഞ്ഞു കവിഞ്ഞൊഴുകിയ ചെങ്കടല്‍ പ്രവാഹം നട്ടുച്ചയിലും പാതിരാത്രിയിലും ഒരുപോലെ ആഹ്ളാദാരവങ്ങളോടെ, വികാരാവേശത്തോടെ ജാഥയുടെ ക്യാപ്റ്റന്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ക്കായി കാത്തുനിന്നു. 24 ദിവസങ്ങള്‍കൊണ്ട് മുപ്പതു ലക്ഷത്തിലധികം ജനങ്ങളോട് നേരിട്ട് സംവദിച്ച മറ്റൊരു ജാഥയില്ല. നവകേരള യാത്രയുടെ ഏറ്റവും വലിയ സവിശേഷത ഈ ജനപങ്കാളിത്തം തന്നെയാണ്. നട്ടുച്ചയുടെ ചുട്ടുപൊള്ളുന്ന വെയിലില്‍ വെറും തറയില്‍ കുത്തിയിരുന്ന് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കുന്ന പാലക്കാട്ടെ നെന്മാറയിലെ കര്‍ഷകത്തൊഴിലാളികളുടെ മുഖങ്ങളോര്‍ക്കുന്നു. പതിനായിരത്തിലധികം ആളുകള്‍, ബഹുഭൂരിപക്ഷവും കര്‍ഷകത്തൊഴിലാളികളും പാവപ്പെട്ടവരുമായ സ്ത്രീകളും പുരുഷന്മാരും നെന്മാറയില്‍ ജനസമുദ്രം സൃഷ്ടിച്ചു. നെന്മാറപൂരത്തിന്റെ ഓര്‍മ്മയുണര്‍ത്തിയ വെടിക്കെട്ടിനേക്കാള്‍ ഉച്ചത്തില്‍ ആരവങ്ങളോടെയാണ് ജാഥാക്യാപ്റ്റനെ തൊഴിലാളികള്‍ സ്വീകരിച്ചത്. ഉച്ചവെയിലിലും തളരാത്ത സമരവീര്യത്തിന്റെ കരുത്തോടെ സിപിഐ എം അജയ്യമാണെന്ന് അവര്‍ വിളിച്ചു പറഞ്ഞു. വയനാട് നടന്ന ഉജ്ജ്വലമായ സ്വീകരണങ്ങള്‍ക്കുശേഷം കോഴിക്കോടിന്റെ ആദ്യസ്വീകരണ കേന്ദ്രമായ മുക്കത്ത് ജാഥാ ക്യാപ്റ്റനെത്തിയപ്പോള്‍ സമയം രാത്രി 9.30. വാഹനസൌകര്യം പോലുമില്ലാത്ത പ്രദേശങ്ങളില്‍നിന്നടക്കം വന്നിട്ടുള്ള പതിനയ്യായിരത്തിലധികം ആളുകള്‍ അപ്പോഴും ആവേശത്തോടെ കാത്തുനിന്നു. ഇടുക്കി ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ വണ്ടിപ്പെരിയാറിലും താമസിച്ചാണ് ജാഥയെത്തിയത്. എന്നാല്‍ അപ്പോഴും തോട്ടം തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന ആയിരക്കണക്കിനാളുകള്‍ വണ്ടിപ്പെരിയാറില്‍ ഉല്‍സവപ്രതീതി സൃഷ്ടിച്ചുകൊണ്ട് ജാഥയെ വരവേറ്റു; സമയവും ഭൂപ്രകൃതിയും വെയിലും ചൂടും ഇരുട്ടുമൊക്കെ ജനമുന്നേറ്റത്തിനു വഴിമാറിയ ദിനരാത്രങ്ങള്‍!
നവകേരള യാത്രയുടെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന് കേരളത്തിലിന്നേവരെ ഒരു രാഷ്ട്രീയ ജാഥയിലും കാണാത്ത വര്‍ദ്ധിച്ച സ്ത്രീ പങ്കാളിത്തമാണ്. ഉപ്പള തൊട്ട് തിരുവനന്തപുരം വരെ സ്ത്രീ പങ്കാളിത്തത്തിന്റെ ഗ്രാഫ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ശരാശരി പതിനയ്യായിരം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഏഴായിരത്തിലധികം സ്ത്രീകള്‍! അവര്‍ ഒരിക്കലും വെറും ആള്‍ക്കുട്ടമായിരുന്നില്ല എന്നതാണ് പ്രധാനം. നവകേരള യാത്രയില്‍ ചര്‍ച്ച ചെയ്യുന്ന സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളോടുള്ള സ്ത്രീകളുടെ താല്‍പര്യം സ്വീകരണ യോഗങ്ങളിലെ പ്രസംഗങ്ങളോടുള്ള അവരുടെ പ്രതികരണം തെളിയിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുമ്പോഴും പരിഹസിക്കുമ്പോഴും സിപിഐ എമ്മിന്റെ വര്‍ഗ കാഴ്ചപ്പാട് വ്യക്തമാക്കുമ്പോഴും ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ വിശദീകരിക്കുമ്പോഴും തികഞ്ഞ രാഷ്ട്രീയബോധത്തോടെ കയ്യടിച്ചു പ്രതികരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീ സമൂഹത്തെയാണ് ഞങ്ങള്‍ കണ്ടത്.
ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍നിന്നുമുള്ള സ്ത്രീകളെ സ്വീകരണകേന്ദ്രങ്ങളില്‍ കണ്ടു. കര്‍ഷകത്തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍, ഇടത്തരക്കാര്‍, ആദിവാസി സ്ത്രീകള്‍, മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍, പ്രവാസി കുടുംബങ്ങളിലെ സ്ത്രീകള്‍ എന്നിങ്ങനെ. ഏതു വിഭാഗത്തില്‍പെടുത്തിയാലും ആത്യന്തികമായി ഒരേ രാഷ്ട്രീയ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് നമ്മള്‍ എന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരം സ്ഥലം പങ്കിട്ട്, കുടിവെള്ളം പങ്കിട്ട്, ഇത്തിരി തണല്‍ പങ്കിട്ട് അവര്‍ ഒരേ മനസ്സായി നിന്നു. ഞങ്ങളെ ആവേശം കൊള്ളിച്ച ഒരു കാഴ്ച കാസര്‍ഗോഡു മുതല്‍ കാണുന്ന മുസ്ളിം സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തമാണ്. പര്‍ദ്ദ കൊണ്ട് മുഖമടക്കം ശരീരമാകെ മറച്ച സ്ത്രീകള്‍, മുഖം മാത്രം കാണുന്ന തരത്തില്‍ പര്‍ദ്ദ ധരിച്ചവര്‍, തലയില്‍ തട്ടമിട്ടവര്‍.... ഈ എല്ലാ വേഷത്തിലും ഞങ്ങള്‍ കണ്ടത് അവരുടെ തിളങ്ങുന്ന കണ്ണുകളാണ്. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കെല്‍പുള്ള ഏകപ്രസ്ഥാനമെന്ന നിലയില്‍ സിപിഐ എമ്മിലുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും സ്നേഹവും കൂടുതല്‍ രാഷ്ട്രീയ ഉത്തരവാദിത്വബോധം സൃഷ്ടിക്കുന്നുണ്ട്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന രാഷ്ട്രീയയോഗത്തില്‍ പങ്കെടുക്കുക മാത്രമല്ല, ചെങ്കൊടിയും പ്ളക്കാര്‍ഡുകളും ചുവന്ന ബലൂണുകളും ഉയര്‍ത്തിപ്പിടിച്ച് അവര്‍ ആവേശത്തോടെ പിണറായി വിജയനെ അഭിവാദ്യം ചെയ്യുകയും ചെയ്തു. യാഥാസ്തിതിക മൂല്യങ്ങള്‍ നിയന്ത്രിക്കുന്ന അന്തരീക്ഷത്തില്‍ ജീവിക്കുമ്പോഴും നാടിനെയും മനുഷ്യജീവിതത്തെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകുന്ന മുസ്ളീം സ്ത്രീകളെ കൌതുകക്കാഴ്ചയായിട്ടല്ല ഞങ്ങള്‍ കണ്ടത്. കേരളത്തിലെ സ്ത്രീകള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ്. സത്യത്തെ അറിയുമ്പോള്‍, സമൂഹത്തെ അറിയുമ്പോള്‍ സ്ത്രീകളുടെ മനസ്സ് ചുവക്കുക തന്നെ ചെയ്യും. അവര്‍ സ്ത്രീ നീതിക്കുവേണ്ടി, മനുഷ്യനീതിക്കുവേണ്ടി പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കും. രാഷ്ട്രീയ പക്വതയുടെ അടയാളമാണിത്.
നവകേരള യാത്രയിലെ ഹൃദയസ്പര്‍ശിയായ അനുഭവം രക്തസാക്ഷി കുടുംബങ്ങളുടെ സാന്നിദ്ധ്യമായിരുന്നു. ഞങ്ങള്‍ സഞ്ചരിച്ച 140 മണ്ഡലങ്ങളിലെയും സ്വീകരണ യോഗങ്ങളില്‍ രക്തസാക്ഷികളുടെ ഉറ്റവരും ബന്ധുക്കളും ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. തലശ്ശേരി കലാപത്തില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ യു കെ കുഞ്ഞിരാമന്റെ മകള്‍, 1994ല്‍ ആര്‍എസ്എസുകാര്‍ അതിക്രൂരമായി കൊല ചെയ്ത കെ വി സുധീഷിന്റെ അച്ഛന്‍, തലശ്ശേരിയില്‍ മാസങ്ങള്‍ക്കുമുമ്പ് വര്‍ഗീയവാദികള്‍ കൊല ചെയ്ത ലതീഷിന്റെ സഹോദരി, പേരാവൂരിലെ ദിലീപിന്റെ അമ്മ, തൃപ്പൂണിത്തുറയിലെ വിദ്യാധരന്റെ ഭാര്യ ജിജോ എന്നിങ്ങനെ നാടിനും പ്രസ്ഥാനത്തിനുംവേണ്ടി ജീവത്യാഗം ചെയ്ത അനേകം രക്തസാക്ഷികളുടെ ഉറ്റവര്‍ തുളുമ്പുന്ന ഹൃദയത്തോടെ, കണ്ണീരടക്കി ആകാശം മുഴങ്ങുന്ന മുദ്രാവാക്യങ്ങളുടെ നടുവില്‍ പിണറായി വിജയനെ സ്വീകരിച്ചത് വികാര നിര്‍ഭരമായ അനുഭവമായിരുന്നു. അവരുടെ ധീരസാന്നിദ്ധ്യം തന്നെ സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിലുള്ള അഗാധമായ വിശ്വാസത്തിന്റെയും പിന്തുണയുടെയും ആഹ്വാനങ്ങളായിരുന്നു.
നവകേരളയാത്ര ആരംഭിച്ചതിനുശേഷമുള്ള 23 ദിവസങ്ങളില്‍, ഈ യാത്രയില്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ വിഷയങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിച്ച ചില സംഭവങ്ങളുമുണ്ടായി. ഒന്ന്, ഇന്ത്യന്‍ സമൂഹത്തിനുതന്നെ അപമാനമുണ്ടാക്കിയ മാംഗ്ളൂരിലെ ശ്രീരാമസേനയുടെ വിക്രിയകളാണ്. പബ്ബില്‍ കയറി ശ്രീരാമസേന പെണ്‍കുട്ടികള്‍ക്കുനേരെ നടത്തിയ ആക്രമണത്തെ ജാഥയുടെ ഒന്നാം ദിവസം തന്നെ പത്രസമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍ അപലപിക്കുകയുണ്ടായി. ജാഥ കണ്ണൂരെത്തുന്നതിനുമുമ്പാണ് മഞ്ചേശ്വരത്തെ സിപിഐ (എം) എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെയും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിഅംഗം സുമതിയുടെയും മകള്‍ ശ്രുതിക്കുനേരെ മാംഗ്ളൂരില്‍വെച്ച് ശ്രീരാമസേനയുടെ ആക്രമണമുണ്ടായത്. മഞ്ചേശ്വരത്ത് നവകേരള യാത്രയുടെ ഉദ്ഘാടനത്തിനുമുമ്പ് ഞാന്‍ താമസിച്ചത് സുമതിയുടെ വീട്ടിലായിരുന്നു. മാംഗ്ളൂരില്‍ പ്ളസ്ടുവിന് പഠിക്കുന്ന ശ്രുതി അപ്പോള്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷയെഴുതാന്‍ മാംഗ്ളൂരില്‍ പോയവഴിയില്‍ കൂട്ടുകാരിയുടെ സഹോദരനായ മുസ്ളിം പയ്യനോട് ബസില്‍വെച്ചു സംസാരിച്ചു എന്ന് ആക്ഷേപിച്ച് രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടുപോയി ശ്രീരാമസേനക്കാര്‍ മര്‍ദ്ദിച്ചസംഭവം വ്യക്തിസ്വാതന്ത്യ്രത്തിനും മതേതരത്വത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെയുള്ള സംഘപരിവാര്‍ ശക്തികളുടെ കയ്യേറ്റത്തിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു. സംഘപരിവാറിന്റെ അപകടകരമായ ഫാസിസത്തിന്റെ മുഖം തുറന്നുകാട്ടിയ ഈ സംഭവം സ്വീകരണയോഗങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു.
മറ്റൊരു സുപ്രധാന തീരുമാനം നവകേരള യാത്രയുടെ ഇടയിലുണ്ടായത് സംസ്ഥാന വനിതാനയം സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടേമുക്കാന്‍ വര്‍ഷത്തെ ഭരണത്തിനിടയില്‍തന്നെ സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക പദവി മെച്ചപ്പെടുത്തുന്നതിനായുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കാനായത് വലിയൊരു വിഭാഗം സ്ത്രീകളെ സ്വാധീനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമരംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായ നേട്ടങ്ങള്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിനുണ്ടായിട്ടുണ്ടെങ്കിലും നിരവധി വെല്ലുവിളികള്‍ ഇന്നും തുടരുന്നുണ്ട്. തുല്യതയുടെ അടിസ്ഥാനത്തിലുള്ള ഒരു ലിംഗപദവി ബന്ധത്തിലേക്ക് കേരള സമൂഹത്തെ മാറ്റുന്നതിനുള്ള നയങ്ങളും കര്‍മ്മപരിപാടികളും മുന്നോട്ടുവയ്ക്കുന്ന വനിതാ നയം അതുകൊണ്ടുതന്നെ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.
നവകേരളയാത്രയുടെ എല്ലാ സ്വീകരണ യോഗങ്ങളിലും ജാഥാ ക്യാപ്റ്റന്‍തന്നെ സംസ്ഥാന വനിതാനയത്തിന്റെ പ്രാധാന്യം വിവരിച്ചപ്പോള്‍ ആവേശത്തോടെയാണ് സ്ത്രീകള്‍ അതുള്‍ക്കൊണ്ടത്.
നവകേരളയാത്രയുടെ മുദ്രാവാക്യമായ സുരക്ഷിത ഇന്ത്യ, ഐശര്യകേരളം എന്നത് പ്രധാനമായും ചര്‍ച്ചചെയ്തത് സാമ്രാജ്യത്വകയ്യേറ്റങ്ങളും വര്‍ഗീയതയും സൃഷ്ടിക്കുന്ന ദുരിതങ്ങളും സുരക്ഷാ ഭീഷണികളും ഇടതുപക്ഷത്തിന്റെ ബദല്‍നയങ്ങളുമാണ്. ഫെബ്രുവരി 20ന് ജാഥ ആലപ്പുഴയില്‍ സഞ്ചരിക്കുമ്പോഴാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. ബിപിഎല്ലുകാര്‍ക്ക് രണ്ടുരൂപയ്ക്ക് ഒരു കിലോ അരി, സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 250 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്, മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍, പ്രവാസി പുനരധിവാസ പദ്ധതി, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള പദ്ധതി എന്നിങ്ങനെ ജനപക്ഷത്തിനൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്നു പ്രഖ്യാപിച്ച ബജറ്റ് നവകേരള യാത്രയിലെ ഇടതുപക്ഷത്തിന്റെ ബദല്‍ നയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീര്യം കൂട്ടി. പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങളെ ഹര്‍ഷാരവങ്ങളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
നവകേരളയാത്ര മലപ്പുറത്ത് പ്രവേശിച്ച ദിവസമാണ് എല്ലാവരെയും ദു:ഖിപ്പിച്ച ഒരു ദുരന്തമുണ്ടായത്. മഞ്ചേരിയില്‍ ജാഥാസ്വീകരണത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ മുഹമ്മദലി എന്ന ചെറുപ്പക്കാരന്‍, സിഐടിയു പ്രവര്‍ത്തകന്‍ ഷോക്കടിച്ചു മരിച്ചു. ഈ ദുരന്തത്തിന്റെ ശോകപൂര്‍ണ്ണമായ അന്തരീക്ഷത്തിലാണ് മഞ്ചേരിയില്‍ ജാഥാസ്വീകരണം നടന്നത്. ആര്‍ഭാടം വേണ്ടെന്നുവെച്ച ഈ യോഗത്തില്‍ പതിനായിരങ്ങളുടെ അനുശോചനത്തെത്തുടര്‍ന്നാണ് പരിപാടി നടന്നത്. പിറ്റേദിവസം രാവിലെ പിണറായി വിജയനും മറ്റു ജാഥാംഗങ്ങളും പാര്‍ടി സഖാക്കള്‍ക്കൊപ്പം മുഹമ്മദലിയുടെ വീട്ടില്‍പോയി.
പ്രായമുള്ള ഉമ്മയുടെയും ബാപ്പയുടെയും ഭാര്യയുടെയും നിറഞ്ഞ കണ്ണുകള്‍ വല്ലാത്ത വേദനയായി അവശേഷിക്കുന്നു. പന്ത്രണ്ടുവയസ്സിനുതാഴെയുള്ള അഞ്ചു കുഞ്ഞുങ്ങളുടെ മുഖത്തെ അമ്പരപ്പും നിഷ്കളങ്കതയും മറക്കാനാകില്ല. സങ്കടങ്ങള്‍ക്കു നടുവിലും പ്രസ്ഥാനം കൂടെയുണ്ടാകും എന്നുപറഞ്ഞപ്പോള്‍ പ്രാര്‍ത്ഥനാ പുസ്തകം നെഞ്ചോടമര്‍ത്തി, മുഹമ്മദലിയുടെ ഭാര്യ എന്നെ കെട്ടിപ്പിടിച്ചുകരഞ്ഞു. അവരുടെ സങ്കടം ജാഥയിലെ വിങ്ങുന്ന ഓര്‍മ്മയാണ്.
നവകേരള യാത്ര കേരളത്തിന്റെ ഹൃദയത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. മനുഷ്യസംസ്കാരത്തിന്റെ വൈവിദ്ധ്യമറിഞ്ഞ്, ഭൂപ്രദേശത്തിന്റെ വൈവിദ്ധ്യമറിഞ്ഞ്, കേരളത്തിന്റെ രാഷ്ട്രീയ മനസ്സിലൂടെ നടത്തിയ യാത്ര ആറുപേരുടെ യാത്രയായിരുന്നില്ല, സമൂഹമസസ്സിനെ ചുവപ്പിച്ചുകൊണ്ട്, ആഴമേറുന്ന ചുവപ്പ് ഏറ്റുവാങ്ങിക്കൊണ്ട് ജനലക്ഷങ്ങള്‍ നയിച്ച മഹാപ്രസ്ഥാനത്തിന്റെ അസാധാരണമായ യാത്രയായിരുന്നു.

4 comments:

ഗള്‍ഫ് വോയ്‌സ് said...

നാടും ജനമനസ്സും ചുവന്നതിങ്ങനെയാണ്
ടി എന്‍ സീമ

മലപ്പുറത്തെ കൊണ്ടോട്ടിയില്‍ ഞങ്ങളെത്തുമ്പോള്‍ രാവിലെ പതിനൊന്നുമണി. തയ്യാറാക്കിയിട്ടുള്ള പന്തല്‍ നിറഞ്ഞു കവിഞ്ഞ് റോഡിലും പരിസരങ്ങളിലുമായി ജനങ്ങള്‍ പൊരിവെയിലില്‍ ജാഥയെ കാത്തുനില്‍ക്കുകയാണ്. പന്തലില്‍ പകുതിയിലധികം സ്ത്രീകള്‍. പന്തലിന്റെ തണലിന്നും തടുത്തുനിര്‍ത്താനാകാത്ത ചൂടിലും വിയര്‍പ്പിലും മടിയില്‍ കിടക്കുന്ന മൂന്നുനാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കാന്‍ ശ്രമിക്കുന്ന, പര്‍ദ്ദയിട്ട പത്തിരുപത്തിരണ്ടു വയസ്സുപ്രായം തോന്നുന്ന പെണ്‍കുട്ടിയോട് 'ഈ വല്ലാത്ത ചൂടില്‍ കുഞ്ഞിന് പ്രയാസമാണല്ലേ' എന്ന് ഞാന്‍ കുശലം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, 'സാരമില്ല, ഓനും കേക്കട്ടെ പ്രസംഗം'! അവളുടെ വിടര്‍ന്ന ചിരി നോക്കി ഒരു നിമിഷം ഞാന്‍ നിന്നുപോയി. മലപ്പുറത്തിന്റെ ചുവന്ന മനസ്സിന്റെ ആ വിടര്‍ന്ന ചിരിയും തിളങ്ങുന്ന കണ്ണുകളും മറക്കാനാകുന്നില്ല.

ഇത് കൊണ്ടോട്ടിയുടെ മാത്രം അനുഭവമല്ല, നവകേരള യാത്ര ആരംഭിച്ച കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ ജാഥയെ വരവേല്‍ക്കാനെത്തിയ ജനലക്ഷങ്ങളുടെ സ്നേഹവായ്പ് അപൂര്‍വമായ അനുഭവമായിരുന്നു. വടക്കുനിന്ന് തെക്കോട്ട് എല്ലാ കരകളും ഊടുവഴികളും രാജപാതകളും നിറഞ്ഞു കവിഞ്ഞൊഴുകിയ ചെങ്കടല്‍ പ്രവാഹം നട്ടുച്ചയിലും പാതിരാത്രിയിലും ഒരുപോലെ ആഹ്ളാദാരവങ്ങളോടെ, വികാരാവേശത്തോടെ ജാഥയുടെ ക്യാപ്റ്റന്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ക്കായി കാത്തുനിന്നു. 24 ദിവസങ്ങള്‍കൊണ്ട് മുപ്പതു ലക്ഷത്തിലധികം ജനങ്ങളോട് നേരിട്ട് സംവദിച്ച മറ്റൊരു ജാഥയില്ല. നവകേരള യാത്രയുടെ ഏറ്റവും വലിയ സവിശേഷത ഈ ജനപങ്കാളിത്തം തന്നെയാണ്. നട്ടുച്ചയുടെ ചുട്ടുപൊള്ളുന്ന വെയിലില്‍ വെറും തറയില്‍ കുത്തിയിരുന്ന് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കുന്ന പാലക്കാട്ടെ നെന്മാറയിലെ കര്‍ഷകത്തൊഴിലാളികളുടെ മുഖങ്ങളോര്‍ക്കുന്നു. പതിനായിരത്തിലധികം ആളുകള്‍, ബഹുഭൂരിപക്ഷവും കര്‍ഷകത്തൊഴിലാളികളും പാവപ്പെട്ടവരുമായ സ്ത്രീകളും പുരുഷന്മാരും നെന്മാറയില്‍ ജനസമുദ്രം സൃഷ്ടിച്ചു. നെന്മാറപൂരത്തിന്റെ ഓര്‍മ്മയുണര്‍ത്തിയ വെടിക്കെട്ടിനേക്കാള്‍ ഉച്ചത്തില്‍ ആരവങ്ങളോടെയാണ് ജാഥാക്യാപ്റ്റനെ തൊഴിലാളികള്‍ സ്വീകരിച്ചത്. ഉച്ചവെയിലിലും തളരാത്ത സമരവീര്യത്തിന്റെ കരുത്തോടെ സിപിഐ എം അജയ്യമാണെന്ന് അവര്‍ വിളിച്ചു പറഞ്ഞു. വയനാട് നടന്ന ഉജ്ജ്വലമായ സ്വീകരണങ്ങള്‍ക്കുശേഷം കോഴിക്കോടിന്റെ ആദ്യസ്വീകരണ കേന്ദ്രമായ മുക്കത്ത് ജാഥാ ക്യാപ്റ്റനെത്തിയപ്പോള്‍ സമയം രാത്രി 9.30. വാഹനസൌകര്യം പോലുമില്ലാത്ത പ്രദേശങ്ങളില്‍നിന്നടക്കം വന്നിട്ടുള്ള പതിനയ്യായിരത്തിലധികം ആളുകള്‍ അപ്പോഴും ആവേശത്തോടെ കാത്തുനിന്നു. ഇടുക്കി ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ വണ്ടിപ്പെരിയാറിലും താമസിച്ചാണ് ജാഥയെത്തിയത്. എന്നാല്‍ അപ്പോഴും തോട്ടം തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന ആയിരക്കണക്കിനാളുകള്‍ വണ്ടിപ്പെരിയാറില്‍ ഉല്‍സവപ്രതീതി സൃഷ്ടിച്ചുകൊണ്ട് ജാഥയെ വരവേറ്റു; സമയവും ഭൂപ്രകൃതിയും വെയിലും ചൂടും ഇരുട്ടുമൊക്കെ ജനമുന്നേറ്റത്തിനു വഴിമാറിയ ദിനരാത്രങ്ങള്‍!

നവകേരള യാത്രയുടെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന് കേരളത്തിലിന്നേവരെ ഒരു രാഷ്ട്രീയ ജാഥയിലും കാണാത്ത വര്‍ദ്ധിച്ച സ്ത്രീ പങ്കാളിത്തമാണ്. ഉപ്പള തൊട്ട് തിരുവനന്തപുരം വരെ സ്ത്രീ പങ്കാളിത്തത്തിന്റെ ഗ്രാഫ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ശരാശരി പതിനയ്യായിരം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഏഴായിരത്തിലധികം സ്ത്രീകള്‍! അവര്‍ ഒരിക്കലും വെറും ആള്‍ക്കുട്ടമായിരുന്നില്ല എന്നതാണ് പ്രധാനം. നവകേരള യാത്രയില്‍ ചര്‍ച്ച ചെയ്യുന്ന സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളോടുള്ള സ്ത്രീകളുടെ താല്‍പര്യം സ്വീകരണ യോഗങ്ങളിലെ പ്രസംഗങ്ങളോടുള്ള അവരുടെ പ്രതികരണം തെളിയിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുമ്പോഴും പരിഹസിക്കുമ്പോഴും സിപിഐ എമ്മിന്റെ വര്‍ഗ കാഴ്ചപ്പാട് വ്യക്തമാക്കുമ്പോഴും ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ വിശദീകരിക്കുമ്പോഴും തികഞ്ഞ രാഷ്ട്രീയബോധത്തോടെ കയ്യടിച്ചു പ്രതികരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീ സമൂഹത്തെയാണ് ഞങ്ങള്‍ കണ്ടത്.

പ്രതിധ്വനി said...

സി പി എം ജാഥയിൽ പർദ്ദയിട്ട് പങ്കേടുത്ത രാധാമണിയെ പറ്റി മാധ്യമത്തിൽ ആരോ എഴുതിയിരുന്നു!!!!!!!!!!!!!!!!!!!!
ഹഹഹഹ്ഹഹഹ്ഹഹ

Zebu Bull::മാണിക്കൻ said...

ഇതു വായിച്ചു ഞാന്‍ അറിയാതെ സീറ്റില്‍ നിന്നെഴീച്ചു നിറുത്താതെ കയ്യടിച്ചു.

പിണറായിയെപ്പോലൊരു നേതാവിനെക്കിട്ടിയത് മാര്‍ക്സിസ്റ്റു പാര്‍‌ട്ടിയുടെയും, കേരള ജനതയുടെയും മഹാഭാഗ്യം.

ധീരനേതാവേ പിണറായീ ധീരതയോടെ നയിച്ചോളൂ...

Anonymous said...

ഇതു ബായിച്ചു കയിഞ്ഞേന് ശേഷം ഏനും കയ്യും കാലൂട്ടടിച്ചുകൊണ്ടേയിരിക്കുകയാ മാണിക്കാ.
പിണറായാണോ ഏറ്റവും ചെക്ചി നേതാവ്??? അല്ലമ്പ്രാ പെണ്ണുങ്ങടെ പൂത്തെളപ്പുകണ്ടു ചോയ്ച്ചതാണേ.
വീഎസ്സിന്റെ പിക്കപ്പെന്നു പറയണ സാധനം കൊയിഞ്ഞു പോയീന്ന് അവര് പറേണത് ഞാന്‍ കേട്ടമ്പ്രാ കാളേനെ കുളിപ്പിക്കണ ബെള്ളം പാട്ട്യാണെ ശത്യം!