Wednesday, June 17, 2009

ഇ എം എസും കേരളത്തിന്റെ വികസന പ്രശ്നങ്ങളും

ഇ എം എസും കേരളത്തിന്റെ വികസന പ്രശ്നങ്ങളും
എസ് രാമചന്ദ്രന്‍ പിള്ള

മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ സമകാലിക പ്രശ്നങ്ങളെ വിലയിരുത്തി കടമകള്‍ ആവിഷ്കരിക്കുന്നതില്‍ ഇ എം എസ് അസാമാന്യമായ പാടവം പ്രകടിപ്പിച്ചിരുന്നു. പ്രയോഗത്തെയും അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളെയും ആസ്പദമാക്കി മാര്‍ക്സിയന്‍ സിദ്ധാന്തം വികസിപ്പിക്കുന്നതിനും ഇ എം എസ് വലിയ സംഭാവന നല്‍കി. കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെപ്പറ്റി മാര്‍ക്സിസ്റ് സമീപനത്തിന്റെ വെളിച്ചത്തില്‍ ഇ എം എസ് നടത്തിയ വിശകലനങ്ങളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും ചരിത്രം എന്നും ഓര്‍മിക്കും. കാര്‍ഷിക പരിഷ്കാരം വഴി ആധുനിക കേരളം സൃഷ്ടിക്കാന്‍ ഇ എം എസിനെപ്പോലെ സംഭാവന നല്‍കിയ മറ്റാരും ഉണ്ടാകില്ല. വളരെ ചെറുപ്പത്തില്‍ത്തന്നെ കേരളത്തിലെ കാര്‍ഷികപ്രശ്നങ്ങളെ സംബന്ധിച്ച് ഇ എം എസ് ആഴത്തില്‍ പഠിച്ചിരുന്നു. മദ്രാസ് ഗവമെന്റ് 1938ല്‍ കുടിയായ്മയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച കുട്ടിക്കൃഷ്ണമേനോന്‍ അധ്യക്ഷനായുള്ള നിയമസഭാ കമ്മിറ്റിയില്‍ ഇ എം എസും അംഗമായിരുന്നു. 1940ല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഭൂരിപക്ഷാഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് നല്‍കിയ ഭിന്നാഭിപ്രായക്കുറിപ്പാണ് കേരളത്തിലെ കാര്‍ഷികപ്രശ്നം സംബന്ധിച്ച് ഇ എം എസിന്റെ ആദ്യത്തെ വലിയ സംഭാവന. ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പും അതിനുശേഷവുമുള്ള ജന്മിത്വത്തിന്റെ അവസ്ഥ, ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍, ജന്മിത്വം നിര്‍ത്തലാക്കേണ്ടതിന്റെ അനിവാര്യത, വ്യവസായവല്‍ക്കരണത്തിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ ഭിന്നാഭിപ്രായക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ് മലബാറിലെ ജന്മിമാര്‍ക്ക് കുടിയാന്മാരെ തന്നിഷ്ടപ്രകാരം കുടിയൊഴിപ്പിക്കുന്നതിനുള്ള അവകാശമോ പാട്ടം വര്‍ധിപ്പിക്കുന്നതിനുള്ള അധികാരമോ ഉണ്ടായിരുന്നില്ല. നാട്ടാചാരപ്രകാരമുള്ള പാട്ടം ജന്മിക്ക് കൊടുക്കാതിരിക്കുകയോ ജന്മിയോട് ആചാരപ്രകാരമുള്ള കടപ്പാട് കാണിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു കുടിയാനെ എന്നപോലെ പാട്ടക്കാരനെ ഒഴിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന ജന്മിയെയും സമുദായം കൈകാര്യംചെയ്തിരുന്നു. അതുമാത്രമല്ല, ജന്മിമാര്‍ക്ക് ചില സാമൂഹ്യചുമതല നിര്‍വഹിക്കാനും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം ജന്മിമാരുടെ കൈവശം ഉണ്ടായിരുന്ന ഭൂസ്വത്തിന്മേല്‍ അവര്‍ക്ക് പൂര്‍ണമായ അവകാശം നല്‍കി. സമൂഹത്തിനുവേണ്ടി ജന്മിമാര്‍ ഒരു സേവനവും ചെയ്യേണ്ടതില്ലെന്ന് നിശ്ചയിച്ചു. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെ ചൂഷണംചെയ്ത് മാത്രം ജീവിക്കുന്ന പരാന്നഭോജികളായി ജന്മിമാര്‍ മാറി. അക്കാരണത്താല്‍ ജന്മിത്വത്തിന് നിലനില്‍ക്കാന്‍ ഒരു ന്യായീകരണവും ഇല്ലെന്നും ജന്മിത്വം അവസാനിപ്പിക്കണമെന്നും ഇ എം എസ് അഭിപ്രായപ്പെട്ടു. ജന്മിത്വം അവസാനിപ്പിക്കുകവഴി സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ഇ എം എസ് അഭിപ്രായപ്പെട്ടു. കാര്‍ഷികമേഖലയില്‍ മുടക്കുന്ന മുതല്‍മുടക്കിന്റെ സാമൂഹ്യ അടിത്തറ വിപുലപ്പെടും. ഉല്‍പ്പാദനം വര്‍ധിക്കും. വ്യാവസായിക വികസനത്തിന് ഇടവരുത്തുംവിധം ആഭ്യന്തരകമ്പോളം വികസിക്കും. തൊഴില്‍സാധ്യത വളരും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടും. ഗ്രാമീണ ജനവിഭാഗങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പുരോഗതിയാണ് എല്ലാ പുരോഗതിയുടെയും വികസനത്തിന്റെയും തുടക്കമെന്നും ഇ എം എസ് ചൂണ്ടിക്കാണിച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ഫ്യൂഡലിസത്തിന്റെ പ്രത്യേകത എന്തെന്ന് ചൂണ്ടിക്കാണിക്കുന്നതിലും ഫ്യൂഡലിസത്തിനും ജാതിമേധാവിത്വത്തിനുമെതിരായ പ്രക്ഷോഭ സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ഇ എം എസ് നല്‍കിയ സംഭാവന വളരെ വലുതാണ്. കേരളത്തിലെ ഫ്യൂഡലിസത്തിന്റെ പ്രത്യേകതകളെപ്പറ്റി ഇ എം എസ് ഇപ്രകാരം വിവരിക്കുന്നു. "കേരളത്തില്‍ ഫ്യൂഡലിസം ഒരു പ്രത്യേക സ്വഭാവമുള്ളതായിരുന്നു. ഞാന്‍ കേരളത്തിലെ ഫ്യൂഡലിസത്തിനെ- (സാമ്പത്തികരംഗത്ത്) ബ്രാഹ്മണ മേധാവിത്വമുള്ള ഉയര്‍ന്ന ജാതിവിഭാഗങ്ങളുടെയും കേരളത്തിന്റെ വിവിധ ഘടകപ്രദേശങ്ങളിലെ രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഭരണത്തിന്റെയും- കൂട്ടായ ആധിപത്യമെന്ന് വിശേഷിപ്പിച്ചു. ഈ മൂന്നു തരത്തിലുള്ള ആധിപത്യ രൂപവും അതിനെതിരായി ജനങ്ങളുടെ കരുത്തും ആയിരുന്നു കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ മുഖ്യഘടകങ്ങള്‍. ഇതിന്റെ ഫലമായി ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരായ നമ്മുടെ സമരം ജന്മിത്വത്തിനും മേല്‍ജാതി മേധാവിത്വത്തിനുമെതിരായ പോരാട്ടമായി കൂട്ടിയിണക്കപ്പെട്ടു. 1934ല്‍ കേരളത്തില്‍ കോഗ്രസ് സോഷ്യലിസ്റ്പാര്‍ടി രൂപീകരിച്ചപ്പോള്‍ ജന്മിത്വ- മേല്‍ജാതി മേധാവിത്വ- നാടുവാഴിത്ത വിരുദ്ധങ്ങളായ സമരങ്ങളെ സ്വാതന്ത്യ്രസമരവുമായി കൂട്ടിയിണക്കുക എന്നതാകണം പ്രസ്ഥാനത്തിന്റെ മുഖ്യകടമയെന്ന് ഞങ്ങള്‍ കണക്കാക്കി. ബഹുമുഖമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ ഈ സംയോജനം നേടിയെടുക്കുകയും ചെയ്തു.'' 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ് മന്ത്രിസഭ ഇ എം എസിന്റെ നേതൃത്വത്തില്‍ കാര്‍ഷികബന്ധങ്ങളില്‍ മാറ്റം വരുത്താനുള്ള തുടക്കം കുറിച്ചു. കാര്‍ഷികബന്ധ ബില്‍ പാസാക്കിയതാണ് 1957ലെ കമ്യൂണിസ്റ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു സംഭാവന. കാര്‍ഷികബന്ധ ബില്ലിന്റെ സവിശേഷതകളെ ഇപ്രകാരം സംഗ്രഹിക്കാം: പാട്ടം ഗണ്യമായി വെട്ടിക്കുറച്ചു. കുടിയാന്മാര്‍ക്ക് കൈവശഭൂമിയില്‍ സ്ഥിരാവകാശം നല്‍കി. വെട്ടിക്കുറച്ച പുതിയ പാട്ടത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഉടമസ്ഥാവകാശം വാങ്ങുന്നതിന് കുടിയാന്മാര്‍ക്ക് അവകാശം നല്‍കി. ജനസാന്ദ്രത കൂടുതലും ഭൂമി കുറവുമായ കേരളത്തില്‍ ഭൂമിക്കുവേണ്ടി ദാഹിക്കുന്നവര്‍ക്ക് കുറച്ച് ഭൂമി കിട്ടത്തക്കവണ്ണം ചുരുങ്ങിയ ഭൂപരിധി നിര്‍ണയിച്ചു. ഉത്തമ വിശ്വാസത്തോടെയല്ലാത്ത കൈമാറ്റങ്ങളെ അസാധുവാക്കി. നിയമം നടപ്പാക്കുന്നതിന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുന്ന സംവിധാനം ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു. കുടികിടപ്പുകാര്‍ക്ക് കുടികിടപ്പ് ഭൂമിയിലും വീടിനുമേലും അവകാശം നല്‍കി. കമ്യൂണിസ്റ് മന്ത്രിസഭയെ അട്ടിമറിച്ചതുകൊണ്ട് ബില്‍ നിയമമായി നടപ്പാക്കാനായില്ല. തുടര്‍ന്ന് കേരളത്തില്‍ അധികാരത്തില്‍ വന്ന കോഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭൂപരിഷ്കരണ നടപടിയെ ദുര്‍ബലപ്പെടുത്താനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തെങ്കിലും ഭൂപരിഷ്കരണ നടപടിയെ ഉപേക്ഷിക്കാനായില്ല. ഒടുവില്‍ കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കുകതന്നെ ചെയ്തു. ഭൂപരിഷ്കരണം കേരളത്തിലെ ജന്മി ഭൂപ്രഭുത്വം അവസാനിപ്പിച്ചു. സവര്‍ണമേധാവിത്വത്തിന്റെ സാമ്പത്തിക അടിത്തറ പൊളിച്ചു. 28 ലക്ഷത്തോളം കുടിയാന്മാര്‍ക്ക് ആറു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടുംബങ്ങള്‍ക്ക് കുടികിടപ്പവകാശം ലഭിക്കാനും ഭൂപരിഷ്കരണ നടപടി സഹായിച്ചു. കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ വിപ്ളവകരമെന്നു വിശേഷിപ്പിക്കാവുന്ന വലിയ മാറ്റമാണ് ഭൂരിപരിഷ്കാര നടപടിയെത്തുടര്‍ന്നുണ്ടായത്. ഗ്രാമീണമേഖലയിലെ വര്‍ഗശക്തികളുടെ ബലാബലത്തില്‍ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നേടാനായി. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്ന് പോരാടുന്ന ഒരു ജനാധിപത്യസമൂഹം കേരളത്തില്‍ ഉയര്‍ന്നുവന്നു. ഭൂപരിഷ്കാരത്തിന്റെയും ഈ സമൂഹത്തിന്റെയും ഇടപെടലുകളുടെയും ഫലമായി സമ്പത്തിന്റെ വിതരണം ഒരളവോളം നീതിപൂര്‍വമായി. മാനവിക വികസന സൂചികകളുടെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മുന്നിലെത്താന്‍ കഴിഞ്ഞത് ഇക്കാരണങ്ങളാലാണ്. മാനവ വികസന സൂചികകളുടെ കാര്യത്തില്‍ മുമ്പന്തിയില്‍ എത്തിയതുകൊണ്ടുമാത്രം കേരളം പുരോഗതി നേടി എന്ന് ധരിക്കരുതെന്നും ഉല്‍പ്പാദനമേഖലകള്‍ അതിവേഗം വളര്‍ച്ച നേടുന്നില്ലെങ്കില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനാകില്ലെന്നും ഇ എം എസ് ചൂണ്ടിക്കാട്ടി. കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന് ഇ എം എസ് നിര്‍ദേശിച്ചു. ഇക്കാര്യത്തിലുള്ള കേരളത്തിന്റെ പിന്നോക്കനില പരിഹരിക്കാന്‍ ഒന്നിച്ചു നീങ്ങണമെന്ന ആഹ്വാനമാണ് 1994ല്‍ ഒന്നാം അന്താരാഷ്ട്ര കേരള പഠന കോഗ്രസിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ ഇ എം എസ് ആവശ്യപ്പെട്ടത്. "കേരളത്തിലെ സമകാലീന സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിഷേധാത്മക വശങ്ങള്‍ അവഗണിക്കാന്‍ കഴിയാത്തവിധം ഗുരുതരമാണെന്നു പറയേണ്ടിയിരിക്കുന്നു. മാനവ വികസന സൂചികകളുടെ കാര്യത്തില്‍ സുപ്രധാന പുരോഗതി ഉണ്ടായിട്ടുണ്ടെന്നിരിക്കിലും കേരളം ഇന്ന് തൊഴില്‍മേഖലയിലും കാര്‍ഷിക-വ്യാവസായി കമേഖലകളിലെ ഉല്‍പ്പാദനത്തിന്റെ കാര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജനജീവിതം മെച്ചപ്പെടുത്തുന്നതും ജനക്ഷേമകരവുമായ സാമൂഹ്യ മേഖലാപ്രശ്നങ്ങള്‍ക്കുവേണ്ടി നാം വളരെയേറെ സമയവും ശ്രദ്ധയും വിനിയോഗിച്ചപ്പോള്‍ സാമ്പത്തികവളര്‍ച്ചയുടെയും ഭൌതികോല്‍പ്പാദനത്തിന്റേതുമായ അടിയന്തര പ്രശ്നത്തില്‍ നാം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് ഒരു അപേക്ഷയുണ്ട്. കേരളത്തിലെ നേട്ടങ്ങളൊച്ചൊല്ലി പണ്ഡിതര്‍ ചൊരിയുന്ന സ്തുതിവര്‍ഷത്തില്‍ നാം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിക്കാന്‍ ഇടയാകരുത്. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ നാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇനി ഒട്ടും വൈകിക്കൂടാ. തൊഴില്‍ ഉല്‍പ്പാദനമേഖലയിലെ നമ്മുടെ പിന്നോക്കാവസ്ഥ അവഗണിക്കുന്നത് നമുക്കുതന്നെ ആപത്തായിരിക്കും. ആഗോള, ദേശീയ ഘടനകള്‍ അടിച്ചേല്‍പ്പിക്കുന്ന പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടെത്താന്‍ നമുക്കു കഴിയണം. ഇന്നത്തെ അവസ്ഥ തുടരാന്‍ അനുവദിച്ചുകൂടാ. ജനക്ഷേമകരവും ജനാധിപത്യപരവുമായ കഴിഞ്ഞകാല നേട്ടങ്ങള്‍ കൈവെടിയാതെ തന്നെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ നാം അഭിപ്രായ സമന്വയത്തിലെത്തണം.'' ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം നല്‍കിയ ആഹ്വാനം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് നമുക്ക് പ്രതിജ്ഞചെയ്യാം.

Monday, June 15, 2009

വിമോചനസമരം അന്നും ഇന്നും

വിമോചനസമരം അന്നും ഇന്നും .

ചെറിയാന്‍ ഫിലിപ്പ്..

കേരള രാഷ്ട്രീയനിഘണ്ടുവിലെ ഒരു അശ്ളീലപദമാണ് 'വിമോചനസമരം'. മോബോക്രസിയിലൂടെ ഡെമോക്രസിയെ കീഴ്പ്പെടുത്താന്‍ ജാതിമതശക്തികളും നിക്ഷിപ്തതാല്‍പ്പര്യക്കാരും കണ്ടെത്തിയ കുതന്ത്രത്തിന്റെ പേരാണിത്. ഐക്യകേരളപ്പിറവിക്കുശേഷം രൂപമെടുത്ത കേരളത്തിലെ പ്രഥമ സര്‍ക്കാരിനെ കശാപ്പുചെയ്തത് ഈ സമരായുധം വഴിയാണ്. ഭൂരിപരിഷ്കരണനിയമത്തില്‍ വിറളിപൂണ്ട ജന്മിമാരും വിദ്യാഭ്യാസനിയമത്തില്‍ കലിപൂണ്ട വിദ്യാഭ്യാസക്കച്ചവടക്കാരുമാണ് 1957ല്‍ വിമോചനസമരത്തിന്റെ തിരക്കഥ രചിച്ചത്. പ്രതിലോമശക്തികളുടെ വര്‍ഗതാല്‍പ്പര്യത്തെ സംരക്ഷിച്ചിരുന്ന സമുദായപ്രമാണിമാരും മതമേലധികാരികളും വിമോചനസമരത്തിന്റെ പടനായകന്മാരായി. അധികാരത്തില്‍നിന്ന് നിഷ്കാസിതമായി പുറത്തുനിന്നിരുന്ന കോഗ്രസ് നേതൃത്വം സമരാഭാസത്തിന്റെ കുറുവടിയേന്തി. കേരളം ചുവക്കുന്നതുകണ്ട് ഹാലിളകിയ അമേരിക്കന്‍ സാമ്രാജ്യത്വം ഡോളര്‍ പണമൊഴുക്കി വ്യാജ ജനമുന്നേറ്റം സൃഷ്ടിച്ചു. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന പ്രഥമ കേരള സര്‍ക്കാരിനെ ഒരു സാര്‍വദേശീയ ഗൂഢാലോചനയുടെ ഫലമായാണ് ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടത്. ജനാധിപത്യ ക്രൂശീകരണമെന്ന ചരിത്രമുഹൂര്‍ത്തം. വിമോചനസമരത്തിന്റെ പിതൃത്വം കേരളത്തിലെ വര്‍ഗീയശക്തികള്‍ക്കുള്ളതാണ്. അന്നത്തെ കോഗ്രസ് നേതാക്കളെ റിമോട്ട് കട്രോളിലൂടെ നയിച്ചത് ചില സമുദായ ആചാര്യന്മാരായിരുന്നു. ഖദര്‍വസ്ത്രം ധരിച്ചിരുന്ന പലരും അന്തിയുറങ്ങിയിരുന്നത് സമുദായസംഘടനകളുടെ ഹെഡ് ക്വോര്‍ട്ടേഴ്സുകളിലും അരമനകളിലുമായിരുന്നു. സ്വകാര്യ സ്കൂള്‍ മാനേജര്‍മാര്‍ക്ക് മൂക്കുകയര്‍ ഇടുന്നതിനുള്ള ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസനിയമമാണ് അന്ന് മതമേലധ്യക്ഷന്മാരെ പ്രകോപിതരാക്കിയത്. അന്നത്തെ വിദ്യാഭ്യാസനിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്നുവെന്നതാണ്. അധ്യാപക നിയമനം പബ്ളിക് സര്‍വീസ് കമീഷന്‍ മുഖേന ആക്കാനുള്ള വ്യവസ്ഥയാണ് മാനേജര്‍മാരുടെ വന്‍ പ്രതിഷേധത്തിന് കാരണമാക്കിയത്. അധ്യാപന നിയമനത്തിലെ കച്ചവടം ഇല്ലാതാക്കുന്ന വിദ്യാഭ്യാസനിയമം അട്ടിമറിക്കണമെങ്കില്‍ സര്‍ക്കാരിനെതന്നെ അട്ടിമറിക്കണമെന്നാണ് സമുദായപ്രമാണിമാര്‍ ചിന്തിച്ചത്. കാര്‍ഷികബന്ധ നിയമത്തില്‍ മുറിവേറ്റിരുന്ന ഭൂവുടമകള്‍ക്ക് പിന്നില്‍ സമുദായശക്തികളും അണിനിരന്നു. ഇതിനിടയില്‍ പള്ളിയും ഭൂവുടമകളും തമ്മില്‍ ഒത്തുതീര്‍പ്പായി. 'ഞങ്ങളുടെ ഭൂമി രക്ഷിക്കാന്‍ പള്ളി തയ്യാറാവുമെങ്കില്‍ പള്ളിയുടെ സ്കൂളുകള്‍ ഞങ്ങളും രക്ഷിക്കാം'. മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ഐക്യമുന്നണി രൂപപ്പെട്ടു. 1959 ജൂ-ജൂലൈ മാസങ്ങളില്‍ നടന്ന അക്രമസമരത്തില്‍ ആദ്യം കോഗ്രസ് പ്രത്യക്ഷ പങ്കാളിയായിരുന്നില്ല. കോഗ്രസിലെ അന്ന് പൊതുവെ ആദര്‍ശവാദികളായിരുന്ന മലബാര്‍ ലോബി തിരുവിതാംകൂറിലെ കോഗ്രസുകാരുടെ രാഷ്ട്രീയ-സമുദായ ഡബിള്‍റോള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന ആര്‍ ശങ്കറും പ്രതിപക്ഷനേതാവായിരുന്ന പി ടി ചാക്കോയും വിമോചനസമരത്തെ പരസ്യമായി അനുകൂലിച്ചിരുന്നു. എന്നാല്‍, സി കെ ഗോവിന്ദന്‍നായരെപ്പോലെയുള്ള മലബാറിലെ കോഗ്രസ് നേതാക്കള്‍ വിമോചനസമരത്തോട് വിയോജിച്ചിരുന്നു. കോഗ്രസ് വര്‍ഗീയശക്തികളുടെ കൈയിലെ ഒരു ഉപകരണമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആദ്യംമുതല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അട്ടിമറിസമരത്തോട് യോജിച്ചിരുന്നില്ല. എന്നാല്‍, കോഗ്രസ് പ്രസിഡന്റായിരുന്ന മകള്‍ ഇന്ദിരാഗാന്ധി സമരാവേശം പകരുന്ന നിലപാടാണ് സ്വീകരിച്ചത്. കമ്യൂണിസത്തിന്റെ വളര്‍ച്ചയെ എന്തു വിലകൊടുത്തും തടയണമെന്ന നിര്‍ബന്ധബുദ്ധിയാണ് ഇന്ദിരയ്ക്കുണ്ടായിരുന്നത്. സമരത്തിന്റെ ക്ളൈമാക്സിലാണ് നെഹ്റു കേരളം സന്ദര്‍ശിച്ചത്. തിരുവനന്തപുരത്ത് സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യുകയെന്ന് ആര്‍ത്തുവിളിക്കുന്ന ജനപ്രളയമായിരുന്നു. ധനശക്തി ഉപയോഗിച്ച് ആസൂത്രണംചെയ്ത 'മാസ് ഹിസ്റ്റീരിയ' കണ്ട നെഹ്റു 'മാസ് അപ്സര്‍ജ്' എന്നാണ് വിശേഷിപ്പിച്ചത്. നെഹ്റുവിനെപ്പോലും കെണിയിലാക്കാന്‍ വിമോചനസമരശക്തികള്‍ക്ക് കഴിഞ്ഞു. വിമോചനസമരത്തിന് സിഐഎ പണം നല്‍കിയിരുന്നുവെന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആരോപണത്തെ സ്ഥിരീകരിച്ചത് അന്നത്തെ അമേരിക്കന്‍ അംബാസഡറാണ്. ക്രിസ്റ്റഫോഴ്സ്, ശാന്തിസേന തുടങ്ങിയ ക്രൈസ്തവസംഘടനകള്‍ക്കും സഭകള്‍ക്കും അമേരിക്കന്‍പണം ലഭിച്ചിരുന്നു. മെത്രാന്മാര്‍ക്കും സന്യാസസഭകള്‍ക്കും ലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയതായി സമരനായകനായിരുന്ന ഫാദര്‍ ജോസഫ് വടക്കന്‍ ആത്മകഥയില്‍ വെളിപ്പെടുത്തി. കോഗ്രസ് പാര്‍ടിക്ക് കേന്ദ്രമന്ത്രിയായിരുന്ന എസ് കെ പാട്ടീല്‍ മുഖേന സിഐഎയുടെ പണം ലഭിച്ചതായി പിന്നീട് കണ്ടെത്തിയിട്ടുണ്ട്. 1959ല്‍ വിമോചന സമരശക്തികള്‍ താല്‍ക്കാലിക വിജയം നേടിയെങ്കിലും കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്ന് എന്നെന്നേക്കുമായി നീക്കണമെന്ന ലക്ഷ്യം നടന്നില്ല. ജന്മിത്തം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയ ഇച്ഛാശക്തിയുടെ നേട്ടമാണ്. കേരളചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവവും ഭൂപരിഷ്കരണമാണ്. 1967ലെ സര്‍വകലാശാല നിയമം കോളേജുകളുടെ ഭരണം ചില സാഹചര്യങ്ങളില്‍ സര്‍വകലാശാലയ്ക്കും ഗവമെന്റിനും ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതായിരുന്നു. സ്വകാര്യ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സര്‍വകലാശാല നിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയാണ് ചെയ്തത്. സ്വകാര്യ മാനേജ്മെന്റുകളെ നിയന്ത്രിക്കാനുള്ള എല്ലാ നിയമവശങ്ങളും ന്യൂനപക്ഷ അവകാശങ്ങളുടെ പാറയില്‍ തട്ടി തകരുകയാണുണ്ടായത്. എഴുപതുകളുടെ ആരംഭത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലും സ്വകാര്യ കോളേജുകളിലും നിലനിന്നിരുന്ന ഫീസുകളുടെ അന്തരം ഭീമമായിരുന്നു. നല്ല മാര്‍ക്കുള്ളവരായാലും സ്വകാര്യ കോളേജുകളില്‍ പള്ളിവികാരിയുടെയും കരയോഗം പ്രമാണിമാരുടെയും ശുപാര്‍ശയുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഒപ്പിടുന്ന ശമ്പളം മുഴുവനും അധ്യാപകര്‍ക്ക് കിട്ടിയിരുന്നില്ല. അവരില്‍ പലരും കോഴകൊടുത്താണ് അധ്യാപകരായത്. സ്വകാര്യ കോളേജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അധ്യാപകര്‍ സമരമാരംഭിച്ചു. നേരിട്ട് ശമ്പളം നല്‍കുമ്പോള്‍ കോളേജുകളുടെമേല്‍ നിയന്ത്രണം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതിനെ ശക്തിയുക്തം എതിര്‍ക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായി. സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വിദ്യാഭ്യാസപ്രതിസന്ധിതന്നെ സൃഷ്ടിച്ചു. ഒരു വിമോചനസമരകാഹളം മുഴക്കിക്കൊണ്ട് സമുദായപ്രമാണിമാരും മതമേലധികാരികളും തങ്ങളുടെ കോളേജുകള്‍ അനിശ്ചിതമായി അടച്ചിട്ടുകൊണ്ടാണ് അധികാരം സ്ഥാപിച്ചത്. അന്ന് കോഗ്രസ് മുന്നണി കവീനറായിരുന്ന എ കെ ആന്റണിയാണ് മാനേജ്മെന്റുകളോട് പരസ്യമായി ഏറ്റുമുട്ടിയത്. ഭാഷ-മതന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ അവകാശങ്ങള്‍ സംബന്ധിച്ച് ഭരണഘടനയിലെ 30 (1) വകുപ്പ് ഭേദഗതിചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. ന്യൂനപക്ഷ അവകാശങ്ങളെ ആരെങ്കിലും തൊട്ടാല്‍ കുറുവടികൊണ്ടല്ല മഴുത്തായകൊണ്ടായിരിക്കും മറുപടിയെന്ന് തൃശൂര്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളം പ്രഖ്യാപിച്ചു. ബിഷപ്പുമാര്‍ ജാഥ നയിക്കാന്‍ തെരുവിലിറങ്ങിയപ്പോള്‍ ഒരു രണ്ടാം വിമോചനസമരത്തിന്റെ പ്രതീതിയാണ് ഉണ്ടായത്. അന്നത്തെ വിദ്യാഭ്യാസസമരത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഒരുപോലെ വിജയം അവകാശപ്പെട്ടു. ഫീസ് ഏകീകരണവും അധ്യാപകര്‍ക്കുള്ള ഡയറക്ട് പേമെന്റും സ്വകാര്യ കോളേജുകളിലെ മെറിറ്റിലുള്ള 80 ശതമാനം പ്രവേശനവും ഒരു നേട്ടമായിരുന്നു. എന്നാല്‍, അഞ്ചംഗ അധ്യാപക നിയമകമ്മിറ്റിയില്‍ മൂന്നുപേര്‍ മാനേജ്മെന്റിന്റെ പ്രതിനിധികള്‍ ആയതോടെ നിയമനാധികാരം മാനേജ്മെന്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങി. സര്‍ക്കാര്‍ നേരിട്ട് ശമ്പളം കൊടുക്കുന്ന അധ്യാപകനെ മാനേജ്മെന്റ് ഇഷ്ടാനുസരണം നിയമിക്കുന്ന ദുരവസ്ഥയുണ്ടായി. വിദ്യാഭ്യാസസമരത്തിന്റെ പരിസമാപ്തിയെ 'അലസിപ്പോയ വിമോചനസമര'മെന്നാണ് എ കെ ആന്റണി വിശേഷിപ്പിച്ചത്. കാലമേറെ കഴിഞ്ഞപ്പോള്‍ 2001ല്‍ ജാതിമതശക്തികളുടെ നിര്‍ലോഭമായ സഹകരണത്തോടെയാണ് എ കെ ആന്റണി മൂന്നാമത് തവണ മുഖ്യമന്ത്രിയായത്. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന മധുരമനോജ്ഞമായ മുദ്രാവാക്യമാണ് ആന്റണി മുഴക്കിയത്. അപേക്ഷിക്കുന്നവര്‍ക്കെല്ലാം എന്‍ഒസി നല്‍കുകയെന്ന ഉദാരമായ നിലപാടാണ് സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ ആന്റണി സ്വീകരിച്ചത്. എന്നാല്‍, ബിഷപ്പുമാരും കോടതിയും അദ്ദേഹത്തെ വഞ്ചിക്കുകയാണുണ്ടായത്. ആന്റണിക്കുശേഷം വന്ന ഉമ്മന്‍ചാണ്ടിയാകട്ടെ എല്ലാ മാനേജ്മെന്റുകള്‍ക്കും അടിയറവുപറഞ്ഞ്് അവരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ അതിശക്തമായ സമരത്തിനൊരുങ്ങി. സ്വാശ്രയകോളേജ് പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സ്വീകരിച്ച സാമൂഹ്യനീതിക്കു വിരുദ്ധമായ നിലപാടിനെതിരായാണ് 2006ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത്. വിമോചനസമരകാലത്ത് അമേരിക്കന്‍ സഹായത്തോടെ രൂപീകരിച്ച ക്രിസ്റ്റഫോഴ്സ്, ശാന്തിസേന എന്നിവയുടെ മാതൃകയില്‍ സംരക്ഷണസേനകള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞത് പരസ്യമായ യുദ്ധപ്രഖ്യാപനമായിരുന്നു. കേരളത്തില്‍ ഇന്ന് നിലവിലുള്ള മതനിരപേക്ഷമായ അന്തരീക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് വര്‍ഗീയവല്‍ക്കരിക്കാനുള്ള ഗൂഢശ്രമമായിരുന്നു ഇതിനുപിന്നില്‍. സ്വാശ്രയ കോളേജുകളില്‍ നടമാടുന്ന പകല്‍ക്കൊള്ളയെ മറച്ചുപിടിക്കാന്‍വേണ്ടിയാണ് ഇവര്‍ വിമോചനസമരകാഹളം മുഴക്കിയത്. സ്വാശ്രയ കോളേജുകളില്‍ നേരത്തെ അംഗീകരിച്ച 50:50 എന്ന അനുപാതം അംഗീകരിക്കാന്‍ മിക്കവരും തയ്യാറായിട്ടും ഇന്റര്‍ ചര്‍ച്ച് കൌസില്‍മാത്രം പുറംതിരിഞ്ഞു നിന്നതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ജനങ്ങള്‍ നല്‍കിയ മാന്‍ഡേറ്റ് പ്രകാരം പാവപ്പെട്ടവര്‍ക്കും ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ നല്‍കുമെന്ന പ്രകടനപത്രികയിലെ ഉറപ്പു പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ന്യൂനപക്ഷസംരക്ഷണം ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷമുന്നണി ന്യൂനപക്ഷങ്ങളില്‍ അന്യതാബോധവും അരക്ഷിതത്വവും വളര്‍ത്തുന്നവര്‍ക്കെതിരെ എന്നും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം മറന്നുകൊണ്ടാണ് തങ്ങളുടെ കച്ചവടതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഇവര്‍ നിഴല്‍യുദ്ധം നടത്തുന്നത്. സര്‍ക്കാര്‍ തങ്ങളുടെ സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ പോകുന്നെന്ന് മുറവിളി കൂട്ടുന്ന മെത്രാന്മാര്‍ വിശ്വാസികളറിയാതെ 1991ല്‍ ഇടവക പള്ളികളുടെ ഭാഗമായിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാക്കുകയാണുണ്ടായത്. പാവപ്പെട്ട സമുദായാംഗങ്ങള്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളെ ഒറ്റയടിക്ക് സ്വന്തം മേധാവിത്വത്തിലാക്കിയ മെത്രാന്മാര്‍ക്കെതിരെയാണ് സഭാവിശ്വാസികള്‍ സംഘടിക്കേണ്ടത്. ഇടയലേഖനങ്ങളിലൂടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് പള്ളികളെ ഉപയോഗിക്കുന്നവര്‍ പഴയ വിമോചനസമരകാലത്തെപോലെ അമേരിക്കയില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുക്കുകയാണ്. പാഠപുസ്തകം മതത്തെയും ദൈവത്തെയും അപകടത്തിലാക്കുന്നതായി വ്യാജപ്രചാരണം നടത്തി വിശ്വാസികളെ തെരുവിലിറക്കുന്നവരുടെ മുഖ്യലക്ഷ്യം അമേരിക്കന്‍ പണമാണ്. റാലികളുടെ വീഡിയോ ചിത്രങ്ങള്‍ തെളിവായി ഹാജരാക്കിയാണ് സിഐഎയില്‍നിന്നും മറ്റും പണം വാങ്ങുന്നത്. 1959ല്‍ പള്ളികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ക്രിസ്റ്റഫോഴ്സ്, ശാന്തിസേന തുടങ്ങിയ സംഘടനകള്‍ക്കാണ് കമ്യൂണിസ്റ്റ് വിപത്ത് തടയാന്‍ സിഐഎ പണം നല്‍കിയതെങ്കില്‍ ഇപ്പോള്‍ എല്ലാ പണമിടപാടുകളും ചില മതമേലധ്യക്ഷന്മാര്‍ നേരിട്ടാണ്. പണ്ട് ഇവരുടെ അമേരിക്കന്‍ബന്ധം എംആര്‍എ എന്ന സംഘടന മുഖേനയായിരുന്നെങ്കില്‍ ഇപ്പോള്‍ ഔദ്യോഗിക ഏജന്‍സികളുടെ അതിഥികളായാണ് ചില പുരോഹിതര്‍ സ്ഥിരമായി അമേരിക്കന്‍വാസവും പര്യടനവും നടത്തിവരുന്നത്. അമേരിക്കയെ പ്രീണിപ്പിക്കാനാണ് അവരുടെ മുഖ്യശത്രുക്കളായ കമ്യൂണിസ്റ്റുകാരെ ഈ ബിഷപ്പുമാര്‍ ഇപ്പോള്‍ നഖശിഖാന്തം എതിര്‍ക്കുന്നത്. കോഗ്രസ് നേതൃത്വവും ചില ക്രൈസ്തവസഭകളും തമ്മിലുള്ള രാഷ്ട്രീയബന്ധത്തിന് മധ്യസ്ഥത വഹിക്കുന്നത് അമേരിക്കയാണ്. കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് ചില മതമേധാവികളെ അമേരിക്ക വിലയ്ക്കെടുത്തിരിക്കുന്നത്. ക്രൈസ്തവസഭകളില്‍ ഭൂരിപക്ഷവും സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന ഇടതുമുന്നണി സര്‍ക്കാരുമായി ഇടയാന്‍ ഇഷ്ടപ്പെടുന്നില്ല. ക്രൈസ്തവസഭയിലെ തന്നെ പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും സാമൂഹ്യ ഉന്നമനമാണ് ഇടതുമുന്നണി ലക്ഷ്യമാക്കിയിട്ടുള്ളത്. സമീപകാലത്ത് ഇന്ത്യയില്‍ പലയിടത്തും ക്രൈസ്തവ മിഷണറിമാരെയും പള്ളികളെയും കന്യാസ്ത്രീകളെയും ചിലര്‍ ആക്രമിച്ചപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷപ്രസ്ഥാനമാണ്. അതെല്ലാം മറന്നുകൊണ്ടാണ് സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ചില മതമേധാവികള്‍ വിമോചന സമരകാഹളം മുഴക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നിരീശ്വരവാദികള്‍ക്കു വോട്ടുചെയ്യരുതെന്നാണ് ഇവര്‍ ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടത്. ദൈവനാമത്തിലല്ലാതെ ദൃഢപ്രതിജ്ഞയെടുത്ത എ കെ ആന്റണി മുതല്‍ രാഹുല്‍ ഗാന്ധിവരെയുള്ളവരെ ഇവര്‍ കണ്ടിട്ടില്ല. ഇവരുടെ നിഘണ്ടുവില്‍ നിരീശ്വരവാദികള്‍ എന്നതിന്റെ പര്യായം കമ്യൂണിസ്റ്റുകാര്‍ എന്നു മാത്രമാണ്. ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ഒരു ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യ ക്രൂശീകരണത്തിന് വഴിതുറന്നിട്ടത് വിമോചനസമരമാണ്. വിമോചനസമരകാലത്ത് രാഷ്ട്രീയ പ്രവേശനം നടത്തിയ എ കെ ആന്റണിയെപ്പോലെയുള്ളവര്‍ പില്‍ക്കാലത്ത് തെറ്റ് സമ്മതിക്കുകയുണ്ടായി. എന്നാല്‍, ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ മാനസപുത്രനായ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ ഒരു വിമോചനസമരാന്തരീക്ഷം കേരളത്തിലുണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് നേട്ടത്തിനു കാരണം തങ്ങളാണെന്ന മിഥ്യാധാരണയിലാണ് വിമോചനസമരശക്തികള്‍. വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികവേളയില്‍ യുഡിഎഫ് നേതാക്കളും ഒരുവിഭാഗം ക്രൈസ്തവ മതമേലധ്യക്ഷന്മാരും കൈകോര്‍ത്തുപിടിച്ചത് കേരളത്തെ വീണ്ടും അരനൂറ്റാണ്ട് പിന്നോട്ടു കൊണ്ടുപോകുന്നതിനാണ്.

Saturday, June 13, 2009

മാതൃകാ കമ്യൂണിസ്റ് .

മാതൃകാ കമ്യൂണിസ്റ് .
പിണറായി വിജയന്‍.
മാര്‍ക്സിസം-ലെനിനിസം ഓരോ രാജ്യത്തിന്റെയും സാഹചര്യം നോക്കി പ്രയോഗിക്കേണ്ട തത്വസംഹിതയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ കാഴ്ചപ്പാടിനെ പ്രയോഗിക്കുന്നതില്‍ അമൂല്യമായ സംഭാവനയാണ് ഇ എം എസ് നല്‍കിയത്. എന്നാല്‍, രാജ്യത്തിന്റെ അകത്തുള്ള രാഷ്ട്രീയപ്രശ്നങ്ങളില്‍ മാത്രമല്ല സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്താനും അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും സഖാവ് വലിയ ശുഷ്കാന്തിയാണ് കാണിച്ചത്. ഇ എം എസിന്റെ ഇത്തരം ഇടപെടല്‍ കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചു. ഏത് പ്രശ്നത്തെയും മാര്‍ക്സിസം-ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് ഉജ്വലമായ സംഭാവനയാണ് നല്‍കിയത്. ഇ എം എസിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു എന്നതാണ് ശരി. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം ഇ എംഎസ് ആരംഭിക്കുന്നത്. തുടര്‍ന്ന് കോഗ്രസുകാരനായി രാഷ്ട്രീയ ജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവ് അംഗമായിരുന്നു. 1934 ലും 1938-40 ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട എല്ലാവിധ ഇടത്-വലത് പ്രവണതകള്‍ക്കെതിരെയും ശക്തമായി പൊരുതുന്നതിന് ഇ എം എസ് തയ്യാറായിരുന്നു. ലെനിനിസ്റ് സംഘടനാതത്വങ്ങളെ ഒരു ജീവവായുകണക്കെ സ്വീകരിച്ച യഥാര്‍ഥ കമ്യൂണിസ്റായിരുന്നു സഖാവ്. വ്യക്ത്യാധിഷ്ഠിത രാരഷ്ടീയത്തെ എക്കാലവും എതിര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുന്നതിലും ഇ എം എസ് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഐക്യകേരളം രൂപീകരിക്കുന്നതിന് ഇടയാക്കിയ സാമൂഹ്യ മുന്നേറ്റങ്ങളെ മുന്നില്‍നിന്ന് നയിക്കാന്‍തന്നെ സഖാവ് ഉണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളത്തെ ഒന്നാക്കി നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്കാരത്തെയും രാഷ്ട്രീയത്തെയും സാമൂഹ്യ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി ഇ എം എസ് വിശദീകരിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം ഐക്യകേരളത്തിന്റെ രൂപീകരണത്തിനുള്ള ആശയ അടിത്തറതന്നെ ബലപ്പെടുത്തുന്നതിന് ഇടയാക്കിയതായിരുന്നു. ഐക്യകേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ അത് പ്രാവര്‍ത്തികമായാല്‍ ഭാവികേരളം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള ദീര്‍ഘവീക്ഷണവും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ജന്മിത്വവും രാജാധിപത്യവും സാമ്രാജ്യത്വ ഇടപെടലുമില്ലാത്ത ഭാവികേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിനും ഇ എം എസ് ജാഗ്രത കാണിച്ചിരുന്നു. ഐക്യകേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായതിനുശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തിലെത്തി. ഈ ഘട്ടത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചതും സഖാവിനെയായിരുന്നു. ഒരു പൂര്‍വ മാതൃക മുമ്പിലില്ലാതിരുന്ന ഇത്തരമൊരു സാഹചര്യം ഒരു ഭരണകര്‍ത്താവിനെയും പാര്‍ടിയെയും സംബന്ധിച്ചിടത്തോളവും ഏറെ സങ്കീര്‍ണമായിരുന്നു. അന്നത്തെ ഈ അവസ്ഥയെ സംബന്ധിച്ച് പാര്‍ടി സംസ്ഥാനകമ്മിറ്റി 1957 ജൂലൈ 12ന് പാസാക്കിയ പ്രമേയത്തില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. "കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ളതോ അവര്‍ക്ക് പങ്കുള്ളതോ ആയ ഗവമെന്റ് ബൂര്‍ഷ്വാ ജനാധിപത്യ സമ്പ്രദായമനുസരിച്ച് വിജയകരമായി ഭരണം നടത്തിയ ഒരനുഭവം നമ്മുടെ മുമ്പിലില്ല. പരമാധികാരമില്ലാതെ പരിമിതമായ അധികാരങ്ങള്‍ വച്ചുകൊണ്ട് ഭരണം നടത്തിയിട്ടുള്ള അനുഭവങ്ങളും നമ്മുടെ പ്രസ്ഥാനത്തിന് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല..... ഈ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസത്തില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഓരോ ചുവടും നാം തന്നെ നമ്മുടെ അനുഭവങ്ങളുടെയും മാര്‍ക്സിസം-ലെനിനിസത്തിന്റെയും വെളിച്ചത്തിന് പുതുതായി വെട്ടിത്തുറക്കേണ്ടതായിട്ടുണ്ട്.'' ഈ ശ്രമകരമായ ദൌത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് ഭരണതന്ത്രജ്ഞന്‍ എന്ന നിലയിലും കേരളത്തിന്റെ പ്രശ്നങ്ങളെ സമഗ്രമായി പഠിച്ച ഒരു ചിന്തകന്‍ എന്ന നിലയിലും ഇ എം എസിന്റെ വിജയം കൂടിയായിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭയ്ക്ക് മാതൃകയാകുന്ന വിധത്തില്‍ സര്‍ക്കാരിനെ നയിക്കാന്‍ സഖാവിന് സാധ്യമായത്. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതിന് സുപ്രധാനമായ പങ്കുവഹിച്ചത്. 1967 ലെ സപ്തകക്ഷി സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഇ എം എസ് തന്നെയായിരുന്നു. ഈ സര്‍ക്കാരുകളുടെ നയസമീപനങ്ങളെ പിന്‍പറ്റിയാണ് പില്‍ക്കാല ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചത്. ഈ സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും തൊഴിലാളി-കര്‍ഷക ജനവിഭാഗങ്ങളുടെ ശക്തമായ ഇടപെടലും കേരളത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകി. ഇതിന്റെ ഫലമായി സാമ്പത്തികമായി താരതമ്യേന പിന്നോക്കമാണെങ്കിലും ഉചിതമായ പുനര്‍വിതരണ പരിപാടികളിലൂടെ താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്ക് ലഭിച്ചു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍, സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ പരിരക്ഷ, മിനിമം കൂലി, വീടുവയ്ക്കാന്‍ ഭൂരിപക്ഷത്തിനും ഒരുതുണ്ട് ഭൂമി, ജാതിവ്യവസ്ഥയുടെ സാമൂഹ്യ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യല്‍ എന്നീ നേട്ടങ്ങള്‍ സ്വായത്തമാക്കാനും സാധിച്ചു. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ നേടുമ്പോഴും ദൌര്‍ബല്യങ്ങളെ വിമര്‍ശന-സ്വയം വിമര്‍ശനങ്ങളിലൂടെ വിലയിരുത്തുന്നതിനും കഴിഞ്ഞു. തന്റെ പോരായ്മകളെ വിലയിരുത്താനും തിരുത്താനുമുള്ള ഒരു മാര്‍ക്സിസ്റിന്റെ ശരിയായ ആര്‍ജവം ഇ എം എസ് കാണിച്ചിരുന്നു. ഏത് പ്രശ്നങ്ങളിലെയും പോരായ്മകളെ ഉള്‍ക്കൊള്ളാനും നേട്ടങ്ങളെ മുറുകെപ്പിടിക്കാനുമുള്ള ഈ കഴിവ് കേരളത്തിന്റെ വികസന പ്രശ്നങ്ങളെ കൈകാര്യംചെയ്യുന്ന ഘട്ടങ്ങളിലും ഇ എം എസ് സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വികസനത്തിലുള്ള ദൌര്‍ബല്യങ്ങള്‍ തുറന്നുകാട്ടുകയുംചെയ്തു. സാമൂഹ്യനേട്ടങ്ങള്‍ക്കനുസരിച്ച സാമ്പത്തികവളര്‍ച്ച സംസ്ഥാനത്ത് ഉണ്ടാകാത്തതും കാര്‍ഷിക-വ്യവസായ മേഖല ദുര്‍ബലമായിക്കിടക്കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. തൊഴിലില്ലായ്മയുടെ ഭീകരതയും വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ നിലവാരത്തകര്‍ച്ചയുടെ പ്രശ്നങ്ങളും ഗൌരവമായി എടുക്കേണ്ടതുണ്ടെന്നും സഖാവ് ഓര്‍മിപ്പിച്ചു. കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈയും ഇ എം എസിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായി. ഇതിന്റെ ഭാഗമായാണ് കേരള വികസനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പഠനകോഗ്രസ് സംഘടിപ്പിക്കാന്‍ സഖാവ് തന്നെ മുന്‍കൈയെടുത്തത്. ആഗോളവല്‍ക്കരണകാലത്ത് കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെ ജനങ്ങളെ അണിനിരത്തി അഭിമുഖീകരിക്കാനുള്ള ധീരമായ പരിശ്രമത്തിന്റെ പുതിയ കാല്‍വയ്പായിരുന്നു ഈ ഇടപെടല്‍. ലോകം മുഴുവന്‍ ശ്രദ്ധിച്ച പുതിയ വികസന സംവിധാനത്തിന് നേതൃത്വം നല്‍കാന്‍ ഈ ഇടപെടലിലൂടെ ഇ എം എസിന് സാധ്യമായി. കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ വിശേഷിച്ചും, പുതിയ ചൈതന്യം നല്‍കിയ ജനകീയാസൂത്രണത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കിയത് ഇത്തരത്തിലുള്ള ചര്‍ച്ചകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ്. അധികാരവികേന്ദ്രീകരണം എന്നത് കേവലമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം മാതമല്ലെന്ന് ഇ എം എസ് എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു. ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാരുകളായി ഉയരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെന്നതായിരുന്നു ആ സമീപനം. ഈ കാഴ്ചപ്പാടിനെതിരായുള്ള കപട അധികാരവികേന്ദ്രീകരണ സമീപനങ്ങളെ ശക്തമായി എതിര്‍ക്കുന്ന കാര്യത്തിലും ഇ എം എസ് വിട്ടുവീഴ്ച കാണിച്ചില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും ഇ എം എസ് സജീവമായി ഇടപെട്ടു. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ ഇ എം എസ് നല്‍കിയ സംഭാവന കേരളം നിലനില്‍ക്കുന്നിടത്തോളം ഉണ്ടാകും. കലയിലും സാഹിത്യത്തിലും സാധാരണക്കാരുടെ ജീവിതവും ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പേര് വിളിച്ച് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ ഇ എം എസ് വ്യക്തമാക്കി. ഇത്തരത്തില്‍ കേരള ചരിത്രപഠനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ മായാതെ നില്‍ക്കും. വിദ്യാഭ്യാസത്തെ ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യം ചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനത്തിനും തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി അദ്ദേഹം നിലയുറപ്പിച്ചു. എന്നാല്‍, മാതൃഭാഷാ പഠനത്തിന്റെയും സാംസ്കാരിക ചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ അദ്ദേഹം കുറച്ചുകണ്ടില്ല.

ഇ എം എസ്: മായാത്ത മുദ്ര.

ഇ എം എസ്: മായാത്ത മുദ്ര.

പ്രകാശ് കാരാട്ട്.

തന്റെ ജീവിതവും പ്രവര്‍ത്തനവും വഴി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇ എം എസിന്റെ ജന്മശതാബ്ദി 13ന് ആഘോഷിക്കുകയാണ്. 1909ല്‍ ജനിച്ച ഇ എംഎസിന്റെ വിശിഷ്ടമായ ജീവിതം 20-ാം നൂറ്റാണ്ടില്‍ ആദ്യന്തം രാജ്യത്തുണ്ടായ രാഷ്ട്രീയ-സാമൂഹ്യ മുന്നേറ്റങ്ങളുടെ അഭേദ്യമായ ഭാഗമാണ്. വിദ്യാര്‍ഥിയായിരിക്കെ തന്നെ, ഇ എം എസ് താന്‍ ഉള്‍പ്പെട്ട യാഥാസ്ഥിതിക നമ്പൂതിരി സമുദായത്തിലെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പതാകവാഹകനായി. അദ്ദേഹം ഗാന്ധിയന്‍ കോഗ്രസുകാരനായി മാറുകയും വിദ്യാഭ്യാസകാലത്ത് തന്നെ നിസ്സഹകരണസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോവുകയുംചെയ്തു. 1934ല്‍ ദേശീയതലത്തില്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ സംഘാടകരില്‍ ഒരാളായി. മലബാറില്‍ ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും എതിരായി രൂപംകൊണ്ട കര്‍ഷകപ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകനായി. 1936ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു, കേരളത്തില്‍നിന്നുള്ള ആദ്യത്തെ അഞ്ച് പാര്‍ടിഅംഗങ്ങളില്‍ ഒരാളായിരുന്നു ഇ എം എസ്. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി മാറിയ ഇ എം എസിന്റെ കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലുള്ള അസാധാരണ യാത്രയുടെ തുടക്കം ഇവിടെനിന്നാണ്. മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയില്‍ ഇ എം എസിനെ സമ്പൂര്‍ണമായും അര്‍ഹിക്കുന്ന വിധത്തിലും വിലയിരുത്താനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ വിവരിക്കാനും ഈ ചെറിയ ലേഖനം വഴി കഴിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ വിപ്ളവജീവിതത്തിലെ വ്യതിരിക്തമായ അഞ്ച് സവിശേഷത ഇവിടെ ചൂണ്ടിക്കാട്ടുകയാണ്. ഒന്നാമതായി, മാര്‍ക്സിസ്റ്റ് സിദ്ധാന്തവും പ്രയോഗവും ക്രിയാത്മകമായി നടപ്പാക്കുന്നതില്‍ ഏറ്റവും മികവ് കാട്ടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ എം എസ്. മാര്‍ക്സിസത്തിന്റെ സത്ത ഗ്രഹിച്ചെടുക്കാനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അത് പ്രയോഗിക്കാനും തന്റെ അസാധാരണമായ ധിഷണാശക്തി ഇ എം എസിനെ സഹായിച്ചു. അതുല്യമായ ഈ കഴിവാണ് കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ വിശദമായി പഠിക്കാനും ഇവിടെ ജന്മിത്വം നിരോധിക്കാനുള്ള സൈദ്ധാന്തിക അടിത്തറ പാകിയവരില്‍ പ്രഥമഗണനീയനാകാനും ഇ എംഎസിനെ സഹായിച്ചത്. സിദ്ധാന്തത്തെ പ്രയോഗമാക്കി മാറ്റാന്‍ മറ്റാര്‍ക്കുമില്ലാത്ത ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. മലബാറിലെ ജന്മി-ഭൂവുടമാ സമ്പ്രദായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബന്ധം കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രായോഗിക മാര്‍ഗനിര്‍ദേശമായി മാറി. കാര്‍ഷകബന്ധങ്ങളെയും കര്‍ഷകവിപ്ളവത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെയും സംബന്ധിച്ചുള്ള ഇ എം എസിന്റെ വ്യാഖ്യാനങ്ങളാണ്, കേരളത്തില്‍ 1957ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്കരണശ്രമങ്ങള്‍ക്ക് അടിത്തറയായത്. സമൂഹത്തെയും ചരിത്രത്തെയും മാര്‍ക്സിസ്റ്റ് രീതിയില്‍ എങ്ങനെ വിശകലനം ചെയ്യാമെന്ന് മലയാളികളുടെയും കേരളസമൂഹത്തിന്റെയും ഭാഷാദേശീയത ഉരുത്തിരിഞ്ഞതിനെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ ഇ എം എസ് തെളിയിച്ചു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമുഖ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കിയത് ഇ എം എസിന്റെ \'ഐക്യകേരളം\', \' കേരളത്തിലെ ദേശീയപ്രശ്നം\' എന്നീ രചനകളാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലുള്ള പ്രാഗത്ഭ്യം നിമിത്തം, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ എല്ലാ മുന്നേറ്റങ്ങളിലും ഇ എംഎസിന് തന്റേതായ സംഭാവന നല്‍കാനായി. മാര്‍ക്സിസ്റ്റ് വീക്ഷണമനുസരിച്ച് ഏറ്റവും ആധികാരികമായ രീതിയില്‍ അദ്ദേഹം ചരിത്രത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്തു. ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമല്ല, സമൂഹത്തിലെ ചിന്തിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ചര്‍ച്ചകളും സംവാദങ്ങളും നടക്കാന്‍ ഇ എം എസിന്റെ ഇടപെടലുകളും കാഴ്ചപ്പാടുകളും ഉള്‍പ്രേരകമായി. മുന്‍കോളനി രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമായി മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വികാസത്തിലും പ്രയോഗത്തിലും ഇ എം എസ് നല്‍കിയ തോതിലുള്ള സംഭാവന ഇന്ത്യയില്‍നിന്നുള്ള മറ്റൊരു കമ്യൂണിസ്റ്റ് നേതാവും നല്‍കിയിട്ടില്ലെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് എന്ന നിലയില്‍ ലോക സോഷ്യലിസത്തോടും സാര്‍വദേശീയതയോടും ഇ എം എസ് അഗാധമായ പ്രതിബദ്ധത പുലര്‍ത്തി. പക്ഷേ, സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട അനുഭവത്തിനുശേഷം, ഇ എം എസ് ഉള്‍പ്പെട്ട സിപിഐ എം നേതൃത്വം മോസ്കോയില്‍ രൂപംകൊള്ളുന്ന നയങ്ങള്‍ സ്വീകരിക്കുന്ന പതിവ് ഉപേക്ഷിച്ചു. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ വിപ്ളവത്തിന്റെ ശരിയായ തന്ത്രങ്ങളും അടവുകളും കണ്ടെത്താന്‍ മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള ഔത്സുക്യത്തോടെയുള്ള അന്വേഷണം ഇ എം എസും സഖാക്കളും ആരംഭിച്ചു. ഈ പ്രക്രിയയില്‍ ഇ എം എസ് പ്രധാനപങ്ക് വഹിച്ചു. പാര്‍ലമെന്ററി വേദികളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്കാളിത്തം സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കുന്നതില്‍ മാര്‍ഗദര്‍ശകനായി ഇ എം എസ് വഹിച്ച പങ്കാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. 1957ല്‍ കേരളത്തില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അദ്ദേഹംതന്നെ കമ്യൂണിസ്റ്റ് പങ്കാളിത്ത പ്രവര്‍ത്തനക്രമത്തിന് തുടക്കമിട്ടു. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 28 മാസത്തെ ഭരണം ഭൂപരിഷ്കരണ നടപടികള്‍ സ്വീകരിച്ചും അധികാര വികേന്ദ്രീകരണം നടപ്പാക്കിയും ജനപക്ഷ പൊലീസ്നയം കൊണ്ടുവന്നും പുതിയ വഴിത്താര തുറന്നു. അധികാര വികേന്ദ്രീകരണത്തോട് ഇ എം എസ് എക്കാലത്തും പ്രതിബദ്ധത കാട്ടി. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും അവിടെനിന്ന് പഞ്ചായത്തുകളിലേക്കും കൂടുതല്‍ അധികാരങ്ങള്‍ വികേന്ദ്രീകരിക്കുന്നതിനായി പാര്‍ടി നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇ എം എസ് യത്നിച്ചു. പൊതുനയങ്ങളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും ഇടതുപക്ഷ കാഴ്ചപ്പാട് കൊണ്ടുവരുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഇ എം എസാണ്. സര്‍ക്കാരിലെ കമ്യൂണിസ്റ്റ് പങ്കാളിത്തത്തില്‍നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് റിവിഷനിസത്തെയും പാര്‍ലമെന്ററി വ്യാമോഹങ്ങളെയും അകറ്റിനിര്‍ത്തിയെന്നുള്ള ഖ്യാതിയും ഇ എം എസിന് അവകാശപ്പെട്ടതാണ്. ഇതിനെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് അദ്ദേഹം കണ്ടത്. സര്‍ക്കാരിലെ പങ്കാളിത്തം അധികപാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ അകമ്പടിയോടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ജാതിയെയും വര്‍ഗബന്ധങ്ങളെയും സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണയ്ക്ക് നല്‍കിയ സംഭാവനകളാണ് ഇ എം എസിന്റെ മൂന്നാമത്തെ സവിശേഷത. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ നിലനിന്ന ജാതിഘടന വിലയിരുത്തിയശേഷം ഇ എം എസ് ജാതിരൂപങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കം വരച്ചുകാട്ടുകയും ജാതിവിരുദ്ധപോരാട്ടത്തിനുള്ള കമ്യൂണിസ്റ്റ് പരിപ്രേക്ഷ്യവും പ്രയോഗവും വികസിപ്പിച്ചെടുക്കുകയും ചെയ്തു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ അഭിലാഷങ്ങളെ അദ്ദേഹം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളോട് കൂട്ടിയോജിപ്പിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകാരുടെ മുന്‍തലമുറകളിലെ ബഹുഭൂരിപക്ഷംപേരും ചെയ്തതുപോലെ ഇ എം എസ് ജാതിവ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചില്ല. സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിക്കാനുള്ള ആവേശത്തെ തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ ഐക്യം കെട്ടിപ്പടുക്കുന്നതിനായി വിനിയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പില്‍ക്കാലത്തും ഇ എം എസ് മാര്‍ക്സിസത്തെ ജാതിബന്ധങ്ങളില്‍ നിരന്തരമാറ്റം വരുത്തുന്നതിനായി ഉപയോഗിച്ചു. ആധികാരിക മാര്‍ക്സിസ്റ്റ് നേതാവ് എന്ന നിലയില്‍ സമൂഹത്തോടും സാമൂഹ്യവ്യവസ്ഥയിലെ എല്ലാ മേഖലകളോടും ഇ എം എസ് താല്‍പ്പര്യം പ്രകടിപ്പിച്ചു. സംസ്കാരത്തെ വ്യാഖ്യാനിക്കുന്നതിലും ഭരണവര്‍ഗസംസ്കാരത്തിന് ബദലായ സാംസ്കാരിക നായകത്വം കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിലും അദ്ദേഹത്തിന് ഒരേപോലെ ഉള്‍ക്കാഴ്ചയുണ്ടായിരുന്നു. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹം സ്ത്രീവിമോചനത്തിനായി തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു. പാര്‍ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ലിംഗവിവേചനം, വനിതകളുടെ അടിച്ചമര്‍ത്തല്‍ എന്നീ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ പാര്‍ടിക്കുള്ളില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പാര്‍ടിയുടെ ആശയങ്ങളും രാഷ്ട്രീയവും ജനങ്ങളിലേക്ക് പകരുന്നതില്‍ അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കാണ് നാലാമത്തെ സവിശേഷത. ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വിവരണങ്ങള്‍, ഗ്രന്ഥങ്ങള്‍ എന്നിവ എഴുതിയ കാര്യത്തില്‍ ഇ എം എസിനെ മറികടക്കാന്‍ മറ്റൊരു കമ്യൂണിസ്റ്റ് നേതാവില്ല. കേരളത്തില്‍, തന്റെ ദൈനംദിന രചനകളിലൂടെ ഇ എം എസും ജനങ്ങളും തമ്മില്‍ ശ്രദ്ധേയമായ ആശയവിനിമയം നടന്നിരുന്നു. 1935ല്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായി ആരംഭിച്ച \'പ്രഭാതം\' മുതലുള്ള മിക്ക പാര്‍ടി പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപര്‍ ഇ എം എസായിരുന്നു. \'ദേശാഭിമാനി\'യുടെ മുഖ്യപത്രാധിപരായി വീണ്ടും പ്രവര്‍ത്തിച്ചുവരവെയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രസിദ്ധീകരണങ്ങളുടെയും \'പീപ്പിള്‍സ് ഡെമോക്രസി\', \'ദി മാര്‍ക്സിസ്റ്റ്\' എന്നിവയുടെയും പത്രാധിപരായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇ എം എസിന്റെ സമ്പൂര്‍ണകൃതികള്‍ നൂറില്‍പ്പരം വോള്യം വരും. ഈ സൃഷ്ടികള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എല്ലാക്കാലത്തും പ്രസക്തമായ പാരമ്പര്യസ്വത്താണ്. ഇ എം എസിന്റെ അഞ്ചാമത്തെ സവിശേഷത അദ്ദേഹം പ്രത്യേക അച്ചില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റുകാരനായിരുന്നു എന്നതാണ്. ബുദ്ധിപരമായി ഇത്രയേറെ ഔന്നത്യം ഉണ്ടായിരുന്നിട്ടും ഇ എം എസ് വിനയവാനും ദുരഭിമാനമില്ലാത്ത വ്യക്തിയുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ പ്രകടിപ്പിച്ച സ്നേഹാദരങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചില്ല. തന്റെ സ്വത്ത് പാര്‍ടിക്ക് നല്‍കിയശേഷം അങ്ങേയറ്റം ലളിതജീവിതമാണ് ഇ എം എസ് നയിച്ചത്. നേതാവ് എന്ന നിലയില്‍ അദ്ദേഹം ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ പാര്‍ടി കേഡര്‍മാര്‍ക്ക് മുന്നില്‍ മികച്ച മാതൃക കാട്ടുകയുംചെയ്തു. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇ എം എസ് അളവറ്റ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1968ല്‍ ഞാന്‍ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായപ്പോള്‍ സിപിഐ എമ്മില്‍ ചേരാന്‍ പ്രചോദനമായത് ഇ എംഎസിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമാണ്. 1970ല്‍ പരിചയപ്പെട്ടതുമുതല്‍ ചര്‍ച്ചകളും ഉപദേശങ്ങളും വഴി അദ്ദേഹത്തില്‍നിന്ന് പ്രയോജനം ലഭിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹം പാര്‍ടി ജനറല്‍സെക്രട്ടറിയായിരിക്കെയാണ് 1985ല്‍ ഞാന്‍ പാര്‍ടികേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്നുമുതല്‍ അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. പാര്‍ടിനയങ്ങളെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് മനസ്സിലാക്കാന്‍ അക്കാലത്ത് എനിക്ക് കഴിഞ്ഞു. ചെറുപ്പക്കാരോ അനുഭവസമ്പത്ത് കുറഞ്ഞവരോ ആയ സഖാക്കളെ ഒരിക്കലും അദ്ദേഹം പ്രത്യേക രീതിയില്‍ കണ്ടില്ല. എല്ലാവരെയും തുല്യരായി പരിഗണിച്ചു. അതാണ് ഇ എം എസിന്റെ മഹത്വം. രാജ്യത്തെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇ എംഎസ് നമ്പൂതിരിപ്പാടിന്റെ സൈദ്ധാന്തിക-പ്രായോഗിക പ്രവര്‍ത്തനംസമ്പന്നവും സ്ഥായിയുമായ പാരമ്പര്യാവകാശമാണ്. ഈ പാരമ്പര്യത്തിന്റെ സത്ത ജനങ്ങളുടെ പക്ഷത്തുനിന്ന് പോരാടുന്ന പിന്മുറക്കാരിലേക്ക് കൈമാറണം. ഇതിനായി സോഷ്യലിസത്തിന്റെ വിമോചന ലക്ഷ്യത്തില്‍ ഉറച്ചുവിശ്വസിച്ചും ജനങ്ങളുമായി പൂര്‍ണതോതില്‍ താദാത്മ്യം പ്രാപിച്ചും മാര്‍ക്സിസ്റ്റ് സിദ്ധാന്തം പഠിക്കുകയും സമൂഹത്തിലെ സജീവവും സുവ്യക്തവുമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇവ പ്രയോഗിക്കുകയും ചെയ്യണം

ഇ.എം.എസ്‌. സ്‌മരണ


ഇ.എം.എസ്‌. സ്‌മരണ .


വി.എസ്‌. അച്യുതാനന്ദന്‍ .

വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും
ആധുനിക കേരളത്തിന്റെ ശില്‌പികളിലൊരാളായ സഖാവ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദിയാണ്‌. സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയ അവസ്ഥയെ ശാസ്‌ത്രീയമായി വിലയിരുത്തുകയും മലയാളികളെ നന്മയിലേക്കാനയിക്കുന്നതിന്‌ വഴിവെട്ടുകയും ചെയ്യുകയായിരുന്നു ഇ.എം.എസ്സിന്റെ മുഖ്യ കര്‍മ മേഖല. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ഇടപെടലിലൂടെ, ധൈഷണിക സംഭാവനകളിലൂടെ, സമര-സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക കേരള സൃഷ്‌ടിയില്‍ അദ്വിതീയമായ പങ്കാണ്‌ ഇ.എം.എസ്‌. വഹിച്ചത്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഘടകമുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ പി. കൃഷ്‌ണപിള്ള, ഇ.എം.എസ്‌., കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ എന്നിവരാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കുന്നതിന്‌ ഒരുപതിറ്റാണ്ടിലേറെ മുമ്പ്‌ തന്നെ കേരളത്തിന്റെ പൊതുരംഗത്ത്‌ ഇ.എം.എസ്‌. സജീവമായിരുന്നു. സ്വസമുദായമായ നമ്പൂതിരിമാര്‍ക്കിടയിലെ അനാചാരങ്ങള്‍ക്കെതിരെ യോഗക്ഷേമസഭ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാട്‌, എം.ആര്‍.ബി. തുടങ്ങിയവര്‍ക്കൊപ്പം പങ്ക്‌ വഹിക്കുകയും ആ സംഘടനയുടെ മുഖപത്രമായ ഉണ്ണി നമ്പൂതിരിയില്‍ ലേഖനങ്ങളെഴുതിയുമാണ്‌ ഇ.എം.എസ്‌.തുടങ്ങിയത്‌. തുടര്‍ന്ന്‌ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ നിയമലംഘന സമരത്തില്‍ പങ്കെടുക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കേരളത്തിലെ പ്രധാന നേതാക്കളിലൊരാളായി മാറുകയും ചെയ്‌തു. കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സംഘടിപ്പിക്കുകയും കോണ്‍ഗ്രസ്സിനകത്ത്‌ ഇടതുപക്ഷാശയം വ്യാപിപ്പിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയെ ക്രമത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതില്‍ ഇ.എം.എസ്‌. വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും സംഘടന കെട്ടിപ്പടുക്കാനും സമരങ്ങള്‍ നടത്താനും ആശയപ്രചാരണമാണ്‌ ഒന്നാമതായി വേണ്ടതെന്നതിനാല്‍ പത്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇ.എം.എസ്‌. നേതൃത്വം നല്‍കി. ഉണ്ണി നമ്പൂതിരിയിലൂടെയാണ്‌ ഇ.എം.എസ്‌. പത്രപ്രവര്‍ത്തനത്തിന്‌ തുടക്കം കുറിക്കുന്നത്‌. തുടര്‍ന്ന്‌ സ്വന്തം തറവാട്ടു സ്വത്തില്‍ ലഭിച്ച വിഹിതം വിറ്റുകിട്ടിയ പണം കൂടി മുടക്കി കോഴിക്കോട്ട്‌ ദേശാഭിമാനി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മുടങ്ങാതെ പത്രപ്രവര്‍ത്തനവും തുടര്‍ന്നുവെന്നതാണ്‌ ഇ.എം.എസ്സിന്റെ ഒരു സവിശേഷത. ദിവസേനയെന്നോണം സാര്‍വദേശീയ-ദേശീയ-പ്രാദേശിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടുള്ള ലേഖനങ്ങള്‍, മുഖപ്രസംഗങ്ങള്‍ എന്നിവയെല്ലാം ഇ.എം.എസ്സില്‍ നിന്നുണ്ടായി. കേരളത്തിന്റെ പുരോഗതിയില്‍ പൊതുവിലും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ, സി.പി.എമ്മിന്റെ വളര്‍ച്ചയില്‍ വിശേഷിച്ചും നിര്‍ണായകമായിരുന്നു ഇ.എം.എസ്സിന്റെ ഈ ഇടപെടല്‍. നിരന്തരമായ ഇത്തരം ഇടപെടലിലൂടെ കേരളത്തിന്റെ ഇടതുപക്ഷ മനസ്സ്‌ രൂപപ്പെടുത്തുന്നതില്‍ ഇ.എം.എസ്‌. നേതൃത്വപരമായ പങ്ക്‌ വഹിച്ചു. പത്രങ്ങളിലൂടെയുള്ള ഇടപെടല്‍, പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വകസിപ്പിക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. എതിരാളികളുമായുള്ള ആശയസമരത്തെ ആരോഗ്യകരമായ സംവാദമായി മാറ്റുകയായിരുന്നു ഇ.എം.എസ്‌. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ പുതിയൊരു പന്ഥാവ്‌ വെട്ടിത്തുറക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. അധികാരമേറ്റ ദിവസം തന്നെ ഇ.എം.എസ്‌. കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ്‌ ആ പ്രസംഗം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്നും അത്‌ നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നും കമ്യൂണിസ്റ്റ്‌ മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാത്‌കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ്‌. ഊന്നി. സൗഹാര്‍ദപൂര്‍ണമായ തൊഴില്‍ബന്ധം, തൊഴില്‍ത്തര്‍ക്കമുണ്ടായാല്‍ ത്രികക്ഷി സമ്മേളനം, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്‌, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവത്‌കരണം, അഴിമതിക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്‌ത്രീയമായ പരിപാടികളുടെ സൂചനയാണ്‌ ഇ.എം.എസ്സിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം. 1959 ജൂണ്‍ പത്തിന്‌ ഭൂപരിഷ്‌കരണ നിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്‌മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന്‌ എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചുവടുവെപ്പ്‌.എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന്‌ ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും. 1963 ല്‍ ആര്‍. ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത്‌ റവന്യൂവകുപ്പ്‌ കൈയാളിയത്‌ പി.ടി. ചാക്കോയാണ്‌. ഭൂപരിഷ്‌കരണ നിയമത്തെ വികലമാക്കുകയാണ്‌ അന്ന്‌ ചെയ്‌തത്‌. തുടര്‍ന്ന്‌, 1967 ല്‍ വീണ്ടും ഇ.എം.എസ്‌. അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന്‌ സ്വന്തമായി. പരിധിക്കപ്പുറമുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന്‌ അനുശാസിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക്‌ നല്‍കണമെന്ന്‌ നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്ത്‌ സെന്റും നഗരത്തില്‍ അഞ്ച്‌ സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക്‌ മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ്‌കുടിയാന്‌ ഭൂമി സ്വന്തമായത്‌. 1957 ജൂലായില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ്‌ മുണ്ടശ്ശേരി അവതരിപ്പിച്ച്‌ പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചതാണ്‌. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രിക വിദ്യാഭ്യാസത്തിന്‌ സൗകര്യമൊരുക്കി; അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ നേരിട്ട്‌ ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക വര്‍ഗീയ ശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ്‌ വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്‌. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക്‌ അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്‌, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത്‌, അധികാരവികേന്ദ്രീകരണത്തിന്‌ മുന്‍കൈയെടുത്തത്‌ - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്‌പരപൂരക നടപടികളാണ്‌. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്‌. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്‌, പിന്നാക്കക്കാര്‍ക്ക്‌ അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക്‌ വഴിതുറന്നു. ഇങ്ങനെ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിന്‌ മഹത്തായ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌ ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌, വീട്‌ വെക്കാന്‍ സ്ഥലമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌ വെക്കാന്‍ സ്ഥലം. പിന്നെ വീട്‌ എന്നത്‌ ഇപ്പോഴത്തെ ഗവണ്‍മെന്റ്‌ പ്രധാന ലക്ഷ്യമാക്കിയെടുത്തിരിക്കുന്നു. അസംഘടിതമേഖലയിലെ പെന്‍ഷന്‍-ക്ഷേമനിധി, അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നടത്തിയ തുടക്കം, പ്രവാസി ക്ഷേമനിധി എന്നിവയെല്ലാം അതിന്റെ ഭാഗമാണ്‌. ഇ.എം.എസ്‌. നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ പതിനൊന്ന്‌ വര്‍ഷം കഴിഞ്ഞു. എങ്കിലും ഈ കാലയളവിലും കേരള രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും ഇ.എം.എസ്‌. നിറഞ്ഞ സാന്നിദ്ധ്യമാണ്‌. ഭരണരംഗത്ത്‌ വികസന പദ്ധതികള്‍, ക്ഷേമനടപടികള്‍, നിയമനിര്‍മാണം തുടങ്ങിയ ഏത്‌ രംഗത്തുമുള്ള ചര്‍ച്ചയില്‍ ഇ.എം.എസ്സിനെ പരാമര്‍ശിക്കാതെ മുന്നോട്ടു പോവുക പ്രയാസമാണ്‌. അതുപോലെ വര്‍ഗീയത, സാമുദായിക സൗഹാര്‍ദം, സാമൂഹികപരിഷ്‌ക്കരണം, സംവരണം തുടങ്ങി ഏത്‌ വിഷയത്തിലും ഇ.എം.എസ്സിന്റെ ആശയങ്ങള്‍ പ്രസക്തമായി തുടരുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്നതിന്‌ നേതൃത്വം നല്‍കിയവരില്‍ പ്രധാനി ഇ.എം.എസ്സാണ്‌. വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും. മുന്നണി ഭരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകകാട്ടിയത്‌ കേരളമാണ്‌. ദേശീയമായിത്തന്നെ ഇനി ഏകകക്ഷി ഭരണം സാധ്യമല്ലെന്ന്‌ ഇ.എം.എസ്‌. വളരെമുമ്പേ ദീര്‍ഘദര്‍ശനം ചെയ്യുകയുണ്ടായി. അന്ന്‌ കോണ്‍ഗ്രസ്‌ അതിനെ പരിഹസിച്ചെങ്കിലും പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇ.എം.എസ്സിന്റെ പ്രവചനം യാഥാര്‍ഥ്യമാകുന്നത്‌ അവര്‍ക്ക്‌ അംഗീകരിക്കേണ്ടി വന്നു. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ കടുത്ത തിരിച്ചടി നേരിട്ട ഘട്ടത്തിലാണ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദി എത്തുന്നത്‌. കേരളത്തില്‍ മാത്രമല്ല പശ്ചിമബംഗാളിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും വന്‍പരാജയമാണുണ്ടായത്‌. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നത്‌ ഇതാദ്യമല്ല. 1957 ല്‍ ആദ്യനിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിന്നീട്‌ പലതവണ വന്‍വിജയം നേടുകയും പലതവണ വന്‍ പരാജയം നേരിടുകയും ചെയ്യുകയുണ്ടായി. ഇടതുപക്ഷത്തിന്‌ തിരഞ്ഞെടുപ്പ്‌ പരാജയങ്ങളുണ്ടായ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയും ഇടതുപക്ഷവും ആകെ തകര്‍ന്നു, അടിത്തറ ഇളകി എന്നൊക്കെ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്‌. ആ ഘട്ടത്തിലെല്ലാം എതിരാളികള്‍ക്ക്‌ ശക്തമായ മറുപടി നല്‍കിക്കൊണ്ട്‌ ആശയപ്രചാരണത്തിലൂടെ പുതിയൊരു മുന്നേറ്റത്തിന്‌ കളമൊരുക്കാന്‍ ഇ.എം.എസ്സിന്‌ കഴിഞ്ഞിട്ടുണ്ട്‌. വിമര്‍ശനവും സ്വയം വിമര്‍ശനവും തെറ്റ്‌തിരുത്തല്‍ പ്രക്രിയയും വഴിയാണ്‌ പുതിയ മുന്നേറ്റത്തിന്‌ വഴി തെളിക്കുന്നത്‌. സ്വന്തം ഭാഗത്തെ തെറ്റ്‌ തിരുത്തുകയും വിവിധ ജനവിഭാഗങ്ങള്‍ക്ക്‌ തെറ്റിദ്ധാരണയുണ്ടെന്ന്‌ തോന്നുകയാണെങ്കില്‍ അത്‌ തിരുത്താന്‍ ആശയപ്രചാരണം നടത്തുകയും ചെയ്യുക എന്നതിലാണ്‌ ഇ.എം.എസ്‌ ഊന്നിയത്‌. അത്‌ അതിവേഗം വിജയത്തിലെത്തിയതിന്റെ അനുഭവമാണുള്ളത്‌. സംസ്ഥാനത്തെ 2004 ല്‍ നടന്ന പതിന്നാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്‌ വമ്പിച്ച ജനപിന്തുണയാണ്‌ ലഭിച്ചത്‌. ആ പിന്തുണയില്‍ ഇടിവ്‌ തട്ടിയിട്ടുണ്ടെന്നാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്‌. വികസന-ക്ഷേമരംഗങ്ങളില്‍ അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായാണ്‌ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ്‌ മുന്നോട്ടു പോകുന്നത്‌. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്ത്‌ സര്‍ക്കാര്‍ വിരുദ്ധവികാരം പ്രകടമായില്ലെന്ന്‌ പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നിട്ടും വലിയ തോല്‍വിയുണ്ടായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടില്‍ ഇടിവുണ്ടായി. ഈ പരാജയത്തില്‍നിന്ന്‌ പാഠമുള്‍ക്കൊണ്ടുകൊണ്ട്‌ വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തെറ്റുതിരുത്തിയും തെറ്റിദ്ധാരണതിരുത്തിച്ചുംകൊണ്ട്‌ തിരിച്ചടിയെ അതിജീവിക്കാന്‍ കഴിയും. സ്വയംവിമര്‍ശനമില്ലാതുള്ള വിമര്‍ശനം മുന്നോട്ടുപോക്കിന്‌ തടസ്സമാകുമെന്ന്‌ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നു. ഈ പ്രക്രിയക്ക്‌ ഇ.എം.എസ്സിന്റെ മാതൃക, ഇ.എം.എസ്സിന്റെ സ്‌മരണ പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

ഇ.എം.എസ്സും സാഹിത്യവും

ഇ.എം.എസ്സും സാഹിത്യവും

അനില്‍കുമാര്‍ എ.വി.

ജീവിക്കുകമാത്രംചെയ്‌ത മലയാളിയുടെ ചലനങ്ങളെ പ്രത്യയശാസ്‌ത്രപരമായി വ്യാഖ്യാനിക്കുകയും നിര്‍വചിക്കുകയും ചെയ്‌തതില്‍ ഇ.എം.എസ്‌. നല്‍കിയ സംഭാവനകള്‍ ചരിത്രപരമാണ്‌. മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തിലേക്കുള്ള പ്രയാണത്തിന്‌ ആവേഗം കൂട്ടുന്നതായിരുന്നു അവയില്‍പലതും. തൊഴിലാളി വര്‍ഗത്തിന്റെ വീക്ഷണകോണില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും കലയെയും പുനര്‍വായിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധകലാവാദത്തിന്റെ ദൈവിക പ്രബോധനങ്ങളിലും അക്കാദമിക രീതിശാസ്‌ത്രത്തിന്റെ സിദ്ധാന്തസമ്മിശ്രവാദങ്ങളിലും അടയിരുന്നുകൊണ്ടാണ്‌ മുഖ്യധാരാ കേരളീയ സാഹിത്യവിമര്‍ശനം വിരിഞ്ഞുവന്നത്‌. ഈയൊരു ധാരയെ തുറന്നുകാട്ടുക രാഷ്ട്രീയ സമരത്തിന്റെ ഭാഗംതന്നെയാണ്‌. കലയുടെ സ്വയംഭരണ നാട്യം മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനത്തെ പലപ്പോഴും സംശയാസ്‌പദമാക്കിയിട്ടുണ്ട്‌. ഈ ശകാരങ്ങള്‍ക്കിടയില്‍നിന്നും കൂടുതല്‍ ശരിയിലേക്ക്‌ വളര്‍ന്നതിന്റെ കേരളീയാനുഭവ സാക്ഷ്യങ്ങളാണ്‌ ഇ.എം.എസ്സിന്റെ വിമര്‍ശന പരിശ്രമങ്ങളും സൗന്ദര്യശാസ്‌ത്രവിചാരങ്ങളും. വലതുപക്ഷ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ തുടര്‍ച്ചയായി ഗ്രഹിക്കാനാവാത്ത പരാധീനത ചില മാര്‍ക്‌സിസ്റ്റുകാരെപ്പോലും വഴിതെറ്റിച്ചിരുന്നു. അതുകൊണ്ടാണ്‌ ചിലര്‍ അതിലെ പ്രത്യേക ഘട്ടത്തെ കേന്ദ്രപ്രമേയത്തില്‍നിന്ന്‌ അടര്‍ത്തിമാറ്റി പരിശോധിച്ചത്‌. തുടര്‍ച്ചയായ സാംസ്‌കാരിക സമരത്തിന്റെ നടുവില്‍നിന്നുകൊണ്ടേ ഇ.എം.എസ്സിന്റെ കലാസംബന്ധിയായ നിഗമനങ്ങളെ വിലയിരുത്താനാവൂ. വര്‍ഗസമരത്തിന്റെ പ്രായോഗിക മുന്നേറ്റങ്ങളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അനിഷേധ്യമായ സംഭാവനകളാല്‍ ശ്രദ്ധേയമാണ്‌. എന്നാല്‍ താത്ത്വികമേഖലയില്‍ അത്രയും ഉജ്ജ്വലമായ പാരമ്പര്യം അതിനില്ലെന്നതാണ്‌ സത്യം. എങ്കിലും കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനം കയറ്റിറക്കങ്ങളോടെ പുതിയ ഉയരത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടതിനു പിന്നില്‍ ഇ.എം.എസ്സിന്റെ സംഭാവന അമൂല്യമാണ്‌. സൗന്ദര്യശാസ്‌ത്ര പ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്റെ പ്രവര്‍ത്തനമണ്ഡലം കേരളമായിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ താത്വികസംഭാവന ലോക നിലവാരത്തിലുള്ളതായി. ഇന്ത്യയ്‌ക്ക്‌ വെളിയില്‍ മാര്‍ക്‌സിസ്റ്റ്‌ കലാ ചിന്തകര്‍ക്കിടയില്‍ നടന്ന സംവാദങ്ങളിലോ സൗന്ദര്യശാസ്‌ത്രത്തിന്റെ വികാസത്തോട്‌ ബന്ധപ്പെട്ട ചര്‍ച്ചകളിലോ ഇ.എം.എസ്‌. പങ്കെടുത്തിട്ടില്ല. സൗന്ദര്യശാസ്‌ത്രപ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന കൃതികളും ഇദ്ദേഹത്തില്‍നിന്ന്‌ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കലാസാഹിത്യവിചിന്തനങ്ങള്‍ കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ ഒതുങ്ങിനില്‍ക്കുമ്പോള്‍പ്പോലും മാര്‍ക്‌സിസ്റ്റ്‌ ചിന്ത, പദ്ധതിയുടെയും ലോകവീക്ഷണത്തിന്റെയും സമ്പത്തില്‍ അതും മുതല്‍ക്കൂട്ടാവുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉദയത്തോടെ നാടുവാഴിത്ത സമൂഹങ്ങളുടെ സൗന്ദര്യധാരണകളെ തകര്‍ത്ത്‌ മുന്നേറിയ മുതലാളിത്ത സൗന്ദര്യസങ്കല്‌പത്തിനും അത്‌ പിറവി നല്‍കിയ സിദ്ധാന്തങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി പോരടിച്ചുകൊണ്ടാണ്‌ മാര്‍ക്‌സിസ്റ്റ്‌ വിശകലനം വളര്‍ന്നു വികസിച്ചത്‌. കേരളത്തില്‍ പഴയ ലോകത്തിന്റെ സങ്കല്‌പങ്ങള്‍ക്കെതിരെ കലഹസ്വരം ഉയര്‍ന്നത്‌ ഈ നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ്‌. ബൂര്‍ഷാ നവോഥാന പരിശ്രമങ്ങളുടെ അനുബന്ധമായി ഒ. ചന്തുമേനോനെപ്പോലെയുള്ളവര്‍ നാടുവാഴിത്ത സമൂഹത്തിന്റെ ജീവിതമൂല്യങ്ങള്‍ക്കും ശീലങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തുടങ്ങി. ഇങ്ങനെ ബൂര്‍ഷ്വാസങ്കല്‌പങ്ങളുടെ നിരന്തരമായ ഇടപെടലിലൂടെ പുതിയ പ്രത്യയശാസ്‌ത്രം ഉയര്‍ന്നുവന്നു. പുതിയ രാഷ്ട്രീയശക്തിയായി തൊഴിലാളിവര്‍ഗം രംഗപ്രവേശനം ചെയ്‌തത്‌ പ്രത്യയശാസ്‌ത്രമണ്ഡലത്തിലും സ്വാധീനമുണ്ടാക്കി. പുതിയ സൗന്ദര്യമൂല്യസങ്കല്‌പത്തിന്റെ പിറവിയിലേക്ക്‌ അത്‌ നയിച്ചു. നാടുവാഴിത്തത്തിന്റെ കലാസാഹിത്യ സിദ്ധാന്തത്തോടും ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര കാഴ്‌ചപ്പാടുകളോടും ഏറ്റുമുട്ടിക്കൊണ്ടാണ്‌ പുതിയ സൗന്ദര്യശാസ്‌ത്രം രൂപപ്പെട്ടത്‌. 1937 ലെ ജീവല്‍ സാഹിത്യസംഘടന അതിന്റെ സംഘടനാ രൂപമായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ സ്വതന്ത്രാസ്‌തിത്വവും ജനാധിപത്യസങ്കല്‌പവും സൗന്ദര്യവീക്ഷണവും കേരളീയ സാമൂഹിക-സാഹിത്യ ജീവിതത്തിലുളവാക്കിയ സ്വാധീനം അതിന്റെ പരിമിതിയോടും ശക്തിയോടും തിരിച്ചറിയുകയും അതിന്റെ ധാരണകള്‍ എക്കാലവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തു എന്നതാണ്‌ ഇ.എം.എസ്സിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം. കല കലയ്‌ക്കുവേണ്ടിയോ സാമൂഹികപുരോഗതിക്കുവേണ്ടിയോ എന്ന വിവാദത്തിലും പിന്നീട്‌ രൂപഭദ്രതയുടെ പ്രശ്‌നത്തിലും കമ്യൂണിസ്റ്റുകാര്‍ പുലര്‍ത്തിയിരുന്ന സമീപനങ്ങളുടെ ദുര്‍ബലാവസ്ഥയെ ഇ.എം.എസ്‌. തിരഞ്ഞത്‌ തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ അവികസിതാവസ്ഥയിലാണ്‌. ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്രത്തിന്റെ പരിമിതികളെ നേരിടേണ്ടത്‌ തൊഴിലാളിവര്‍ഗസൗന്ദര്യശാസ്‌ത്രം കൊണ്ടുതന്നെയാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. ഇ.എം.എസ്‌. അടിവരയിട്ട പരിമിതികള്‍ മറികടക്കുന്നതിലും തിരുത്തലുകള്‍ പ്രയോഗത്തില്‍ വരുത്തുന്നതിലും ചിലപ്പോഴെല്ലാം സംഘടിത സാഹിത്യസംരംഭം പരാജയമായിരുന്നുവെങ്കിലും തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ ചരിത്രപരമായ സ്ഥാനം സംശയരഹിതമായി പ്രഖ്യാപിക്കുമായിരുന്നു ഇ.എം.എസ്‌. ജീവല്‍ സാഹിത്യകാലത്ത്‌ താനടക്കമുള്ളവര്‍ക്കും പുരോഗമന സാഹിത്യകാലത്ത്‌ മുണ്ടശ്ശേരിയെപ്പോലുള്ളവര്‍ക്കും കാണാന്‍ കഴിയാതിരുന്ന വ്യത്യാസങ്ങളെക്കുറിച്ച്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌. 'വിമോചനസമര'കാലത്തെ അനുകൂല രാഷ്ട്രീയാവസ്ഥ ബൂര്‍ഷ്വാ സിദ്ധാന്തങ്ങള്‍ക്ക്‌ ഒരുതരം അപ്രമാദിത്വം പതിച്ചുനല്‍കുകയുണ്ടായി. ഇങ്ങനെ തത്ത്വശാസ്‌ത്രത്തിന്റെ വേര്‍തിരിവുകള്‍ മായ്‌ച്ചുകളയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ലിബറല്‍ സങ്കല്‌പങ്ങള്‍ക്കും സ്വന്തം പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ സാഹിത്യധാരണകളെ വ്യാഖ്യാനിക്കുകയും സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത അക്കാദമിക്‌ സൈദ്ധാന്തിക വ്യായാമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ പോരടിച്ചുനിന്നത്‌ ഇ.എം.എസ്‌. ആയിരുന്നു. ഇത്തരം സൈദ്ധാന്തിക ചെറുത്തുനില്‌പുകളില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വികസിച്ച ധാരണകള്‍ മാര്‍ക്‌സിസ്റ്റ്‌ സൗന്ദര്യശാസ്‌ത്രസങ്കല്‌പത്തിന്‌ ഇനിയും മുന്നേറാനുള്ള വഴികളിലൊന്നു മാത്രമാണ്‌. ''സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്‌. സാമൂഹികമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനയ്‌ക്ക്‌ ആവശ്യമില്ല. ആ അര്‍ഥത്തില്‍ കല കലയ്‌ക്കുവേണ്ടിതന്നെയാണ്‌. ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ വേണ്ടത്ര കണ്ടിരുന്നില്ല.....'' (പുരോഗമന സാഹിത്യപ്രസ്ഥാനം അന്നും ഇന്നും) എന്ന ഇ.എം.എസ്സിന്റെ പരാമര്‍ശം ഉയര്‍ത്തിവിട്ട കോലാഹലം ഏറെ നാള്‍ തുടര്‍ന്നു. ആശയവാദാധിഷ്‌ഠിതമായ ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര നിലപാടുകള്‍ അദ്ദേഹത്തെ ഒരു ശുദ്ധ കലാവാദിയായി പ്രതിഷ്‌ഠിക്കാനാണൊരുമ്പെട്ടത്‌. കലയുടെ കലാതീതവും സാമൂഹികബാഹ്യവുമായ കേവലതയിലേക്ക്‌ പിന്‍മടങ്ങിയ ഒരു ഇ.എം.എസ്സിനെ നിരൂപിച്ചെടുക്കാനായിരുന്നു മറ്റൊരുകൂട്ടരുടെ ശ്രമം. ചില മാര്‍ക്‌സിസ്റ്റ്‌ സുഹൃത്തുക്കളാകട്ടെ അദ്ദേഹത്തിന്റെ നിലപാട്‌ മാര്‍ക്‌സിസ്റ്റ്‌ സമീപനത്തിന്‌ വിരുദ്ധമാണെന്ന്‌ വാദിച്ചു. കലയുടെ സാമൂഹികനിഷ്‌ഠവും വ്യക്തിനിഷ്‌ഠവുമായ വിരുദ്ധവശങ്ങളെ ഒരേസമയം ഗ്രഹിക്കാനാവാത്ത സാമാന്യബുദ്ധിയോട്‌ മാത്രം സംവദിക്കുന്ന പഴയ വിമര്‍ശനരീതികള്‍ക്കൊന്നും ഇ.എം.എസ്സിന്റെ പ്രസ്‌താവത്തിന്റെ യഥാര്‍ഥ സത്ത തിരിച്ചറിയാനായിരുന്നില്ല. കൃതിക്ക്‌ പിറകിലെ കര്‍തൃദൈവത്തിന്റെ പൊരുള്‍ തിരയുന്ന വിമര്‍ശനരീതിയുടെ ചാക്രികതയിലാണ്‌ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും കുറിച്ചുള്ള വിവാദം കേന്ദ്രീകരിച്ചത്‌. കൃതി കര്‍ത്താവിന്റെ ഏകാന്ത ശബ്ദമാണെന്നും അതുപോലെ അത്‌ കര്‍തൃസത്തയുടെ നിരുപാധികാവിഷ്‌കാരമല്ലാതെ മറ്റൊന്നുമല്ലെന്നുമുള്ളവിധം നടന്ന അന്വേഷണങ്ങള്‍ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും പരസ്‌പരം അടുപ്പിക്കാതെ രണ്ട്‌ ധ്രുവങ്ങളില്‍ തള്ളുന്നു. സൗന്ദര്യശാസ്‌ത്ര സംബന്ധിയായ ആലോചനകള്‍ക്ക്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ ആഗോളമായ മാതൃകയില്ലെന്നും അതിനാല്‍ ''മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സിദ്ധാന്തങ്ങളെ ആസ്‌പദമാക്കിയ ഒരു സൗന്ദര്യശാസ്‌ത്രം രൂപപ്പെടുത്തുന്നതിന്‌ വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ പൊതുതത്ത്വങ്ങളെ ആശ്രയിക്കാനേ നിവൃത്തിയുള്ളൂ''വെന്നാണ്‌ ഇ.എം.എസ്‌. പറഞ്ഞത്‌ (മാര്‍ക്‌സിസവും മലയാള സാഹിത്യവും എന്ന കൃതിക്കെഴുതിയ ആമുഖം). എന്നാല്‍, മാര്‍ക്‌സിസത്തിന്റെ താത്ത്വികവ്യവഹാരങ്ങളില്‍ ലോകനിലവാരത്തിലെ പ്രവണതാധാരകളോട്‌ വൈകി മാത്രമേ അദ്ദേഹം ജൈവബന്ധം പുലര്‍ത്തിയിരുന്നുവെന്നത്‌ ചിലപ്പോഴെങ്കിലും പരിമിതിയായി വര്‍ത്തിച്ചിട്ടുണ്ട്‌. അതുപോലെ ഒരു മുദ്രാവാക്യത്തിന്‌ വന്നുപെട്ട രൂപമാറ്റം വിശദീകരിക്കുന്നതിന്റെ ഘട്ടത്തില്‍ പൂര്‍ണമായ മടങ്ങിപ്പോകലിന്റെ ധാരണ പരക്കുകയും ചെയ്‌തത്‌ മറ്റൊരു പ്രശ്‌നമായിരുന്നു. പാശ്ചാത്യമാര്‍ക്‌സിസ്റ്റ്‌ സൈദ്ധാന്തിക സംവാദങ്ങളില്‍ വളരെ മുമ്പുതന്നെ കെട്ടടങ്ങിപ്പോയതും പരിഹരിക്കപ്പെട്ടതും നിര്‍ധാരണം ചെയ്യപ്പെട്ടതുമായ സാഹിത്യപ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്‌ ചിലപ്പോഴെല്ലാം സമയം പാഴാക്കേണ്ടതായും വന്നിട്ടുണ്ട്‌.

Sunday, June 7, 2009

സത്യത്തിനും നീതിക്കും നിരക്കാത്ത നടപടി

സത്യത്തിനും നീതിക്കും നിരക്കാത്ത നടപടി .

അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ്‌

കാബിനറ്റ്‌ എടുത്ത തീരുമാനത്തിന്‌ അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക്‌ അധികാരമില്ല ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐ.ക്ക്‌ അനുമതി നല്‌കിയത്‌ സത്യത്തിനും നീതിക്കും നിരക്കാത്ത നടപടിയാണ്‌.
ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുകയാണ്‌. മന്ത്രിസഭ എടുക്കുന്ന തീരുമാനം സാധാരണ ഗവര്‍ണര്‍ അംഗീകരിക്കുകയാണ്‌ കീഴ്‌വഴക്കം. അസാധാരണമായ സാഹചര്യം ഉടലെടുത്തുവെങ്കില്‍ 356-ാം വകുപ്പുപ്രകാരം സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക്‌ ശുപാര്‍ശ നല്‌കാം. എന്നാല്‍, അത്തരമൊരു സാഹചര്യം ഇവിടെയില്ല. ഇവിടെ ബൈബിളില്‍ പറയുന്നതുപോലെ, ''അവനെ ക്രൂശിക്കുക, ബരാബസ്സിനെ വിടുക'' എന്ന ചിന്താഗതിയാണ്‌ ഗവര്‍ണര്‍ക്കുള്ളത്‌.
മന്ത്രിസഭയുടെ തീരുമാനം വന്നതിനുശേഷവും സി.ബി.ഐ. പിന്നണിപ്രയോഗത്തിലൂടെയാണ്‌ തെളിവുകള്‍ ഗവര്‍ണര്‍ക്ക്‌ നല്‌കിയത്‌. ഇതിനുള്ള അധികാരം സി.ബി.ഐ.ക്കില്ല. കാബിനറ്റ്‌ എടുത്ത തീരുമാനത്തിന്‌ അതീതമായ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക്‌ അധികാരമില്ല. ഇത്‌ മോശപ്പെട്ട പാരമ്പര്യമുണ്ടാക്കും.
സ്ഥാപിതതാത്‌പര്യങ്ങള്‍ക്ക്‌ ഭൂരിപക്ഷരാഷ്ട്രീയം കളിക്കുകയായിരുന്നു പ്രോസിക്യൂഷന്‍ അനുമതിയിലൂടെ ഗവര്‍ണര്‍ ചെയ്‌തത്‌. ഇത്‌ തികച്ചും അവസരവാദപരമാണ്‌. ഗവര്‍ണറും സി.ബി.ഐ.യും ഒരു പാത്രത്തില്‍ കഞ്ഞി കുടിക്കുന്നവരാണ്‌. ഇതുകൊണ്ട്‌ പിണറായി വിജയന്‌ ഒന്നും സംഭവിക്കില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍-32 പ്രകാരം ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ നേരിട്ട്‌ സമീപിക്കാം. ഹൈക്കോടതിയെയും സമീപിക്കാം. മേല്‍ക്കോടതികളില്‍ ഈ കേസ്‌ നിലനില്‍ക്കുകയില്ലെന്ന്‌ ഉറപ്പാണ്‌.
ഗവര്‍ണര്‍, തന്റെ തീരുമാനത്തിലൂടെ രാഷ്ട്രീയം കളിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാണ്‌. ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമേ ഇത്‌ ഉപകരിക്കൂ. മുമ്പ്‌ മന്ത്രിയായതിന്റെ പേരില്‍ പിണറായി വിജയനെ വേട്ടയാടുകയാണ്‌. പാര്‍ട്ടിയുടെ സെക്രട്ടറിയായ അദ്ദേഹത്തിനെതിരെ അധികാരദുര്‍വ്യാഖ്യാനമാണ്‌ നടന്നത്‌.
ഭരണഘടനയുടെ കീഴ്‌വഴക്കങ്ങളെ കണക്കിലെടുക്കാത്തത്‌ ഗവര്‍ണര്‍ പദവിക്ക്‌ നിരക്കാത്തതാണ്‌. മന്ത്രിസഭയുടെ തീരുമാനം മറികടക്കാന്‍ മാത്രമുള്ള അടിയന്തരസാഹചര്യം
ഉണ്ടായിട്ടില്ല.

Thursday, June 4, 2009

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കൗണ്‍സിലേറ്റ് നല്‍കിയ അനുമതി ഉടനെ പിന്‍‌വലിക്കണം.

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കൗണ്‍സിലേറ്റ് നല്‍കിയ അനുമതി ഉടനെ പിന്‍‌വലിക്കണം.

ഗല്‍ഫ് രാജ്യങല്‍ പ്രത്യേകിച്ച് യു എ ഇ യില്‍ സാമ്പത്തിക പ്രതിസന്ധി കാരണം വന്‍ കിട പദ്ധതികള്‍ നിര്‍ത്തി വെക്കുകയോ ഉപേക്ഷിക്കുയോ ചെയ്തിരിക്കുന്നു.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യക്ക് വന്‍ തോതില്‍ വിദേശ നാണ്യം നേടിത്തന്നിരുന്ന ഇന്ത്യക്കാരെ ഇന്ത്യന്‍ സര്‍ക്കാര്‍ പോലും കയ്യൊഴിഞ്ഞിരിക്കുന്നു.പ്രശ്നങളും പ്രയാസങളും അനുഭവിക്കുന്ന ഇന്ത്യക്കാരെ കൂടുതല്‍ പ്രയാസങളിലേക്ക് തള്ളിവിടുന്ന പരിഷ്ക്കാരങളാണ് യു എ ഇ യിലെ ഇന്ത്യന്‍ എംബസ്സിയും ദുബായിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റും കൈക്കൊള്ളുന്നത്.ഇന്ത്യന്‍ എംബസ്സിയിലേയും കൗണ്‍സിലേറ്റിലേയും പാസ്പോര്‍ട്ട് വിസ സംബന്ധമായ എല്ലാ കാര്യങളും എം‌പോസ്റ്റ് മുഖാന്തിരമാണ് കഴിഞ്ഞ ഏതാനും മാസങളായി കൈകാര്യം ചെയ്തിരുന്നത്.എന്നാല്‍ ഈ സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ ഒറ്റയടിക്ക് മൂന്നിരട്ടിയിലേറെ വര്‍ധനവ് വരുത്തിയിരിക്കുന്നു.ജൂണ്‍ ഒന്നാം തിയതി മുതലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എംപോസ്റ്റുമായി ഇന്ത്യന്‍ എംബസ്സിയുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജായി ഈടാക്കിയിരുന്നത് . എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഒറ്റയടിക്ക് 50 ദിര്‍ഹമായി ഉയര്‍ത്തിയത്. ഔട്ട്സോഴ്സിംഗ് ഏജന്‍സിയാണ് തീരുമാനമെടുത്തതെന്നാണ് ഇതുസംബന്ധിച്ച് എംബസി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ എംബസ്സിയുടെ അനുവാദം കൂടാതെ ഒരു ഔട്ട് സോഴ്സിങ് ഏജന്‍സിക്കും ഏകപക്ഷിയമായ തീരുമാനം എടുക്കാന്‍ പറ്റില്ല. ഈ വന്‍ വര്‍ദ്ധനവ് പ്രവാസി ഇന്ത്യക്കാരെ സം‌ബന്ധിച്ചിടത്തോളംഏറെ പ്രയാസങള്‍ക്ക് ഇടയാക്കുന്നതാണ്. ഇന്ത്യക്കാര്‍ക്ക് പ്രയാസം വരുത്തുന്ന ഇത്തരം നടപടീകളില്‍ നിന്ന് ഇന്ത്യന്‍ എംബസ്സിയും കൗണ്‍സിലേറ്റും പിന്മാറണംഇന്ത്യന്‍ പ്രവാസിവകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ വര്‍ദ്ധനവ് പിന്‍‌വലിക്കണമെന്ന് അഭ്യര്‍ത്ഥനയാണ് മലയാളികളടക്കംഉള്ള ഇന്ത്യക്കാര്‍ക്കുള്ളത്

Wednesday, June 3, 2009

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന ഏര്‍പ്പെടുത്തി

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന ഏര്‍പ്പെടുത്തി .

ദുബൈ: ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന. ഇന്നലെ മുതലാണ് വര്‍ധന നടപ്പാക്കിയത്. എംപോസ്റ്റ് മുഖേനയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ നടന്നു വരുന്നത്. 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജാണ് ഇന്നലെ ഒറ്റയടിക്ക് 50 ദിര്‍ഹമായി ഉയര്‍ത്തിയത്. ഔട്ട്സോഴ്സിംഗ് ഏജന്‍സിയാണ് തീരുമാനമെടുത്തതെന്നാണ് ഇതുസംബന്ധിച്ച് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് 150 ദിര്‍ഹം, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വകയില്‍ 10 ദിര്‍ഹം എന്നിവ ചേര്‍ത്ത് 160 ആണ് എംബസി\കോണ്‍സുലേറ്റ് ഈടാക്കുന്ന പൊതുനിരക്ക്. എംപോസ്റ്റ് സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജ് എന്ന വകുപ്പില്‍ ഈടാക്കാനായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള ധാരണ. ഡെലിവറി ചാര്‍ജ് 15 ദിര്‍ഹമായും അന്നുതന്നെ നിജപ്പെടുത്തിയിരുന്നു. ഇതാണ് ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിസകളുടെ കാര്യത്തിലും 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജ് 50 ആയി അധികരിപ്പിച്ചിട്ടുണ്ട്. റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകളിലും പാസ്പോര്‍ട്ട് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഡെലിവറി നിരക്ക് കൂടിയതു കൊണ്ട് അതിന്റെ ഗുണഫലം ഇവര്‍ക്കു ലഭിക്കില്ല. 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജില്‍ നിന്നുള്ള വിഹിതം മാത്രമാണ് അസോസിയേഷനുകള്‍ക്ക് ലഭിച്ചു വരുന്നത്.
അതിനിടെ, മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്സൈറ്റിലുള്ള വിവരം പ്രകാരം അതാതിടങ്ങളില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ടുകള്‍ പുതുക്കി ലഭിക്കാന്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങള്‍ മതി. എന്നാല്‍ പലപ്പോഴും ഇതിലും കൂടുതല്‍ ദിവസങ്ങളെടുക്കുന്നതായാണ് പരാതി. ഇടക്കിടെ വരുന്ന നിരക്കുമാറ്റമാകട്ടെ, സാധാരണക്കാരായ തൊഴിലാളികളെ കൂടുതല്‍ പ്രയാസപ്പെടുത്തും.
നാട്ടില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരുന്നതായും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ മക്കളുടെ ഉപരി പഠനത്തിന് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആഴ്ചകളെടുക്കുമെന്ന മറുപടിയാണത്രെ ഉണ്ടായത്. അതാതു ദിവസം തന്നെ നല്‍കാവുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലുള്ള ഇത്തരം കാലവിളംബം ഒഴിവാക്കാന്‍ ഇരു കേന്ദ്രങ്ങളും കുറേക്കൂടി മെച്ചപ്പെട്ട ഏകോപനം വേണമെന്നും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പേരുമാറ്റത്തിന്റെ നടപടിക്രമങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായി ആക്ഷേപമുണ്ട്. നേരത്തെ യു.എ.ഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും പത്രത്തില്‍ പരസ്യം കൊടുത്താന്‍ അതിന്റെ മാത്രം ബലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ പക്ഷെ, നാട്ടിലെ അതാത് പ്രദേശങ്ങളിലെ പത്ര എഡിഷനുകളില്‍ തന്നെ പരസ്യം കൊടുക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നതത്രെ.
എം.സി.എ. നാസര്‍

Friday, May 22, 2009

(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍ .

(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍.
 

ചെന്നൈ: പ്രഭാകരന്‍, ഭാര്യ മതിവദനി, മകള്‍, ഇളയ മകന്‍ എന്നിവര്‍ സുരക്ഷിതരെന്ന് 'നക്കീരന്‍' തമിഴ് വാരിക. പ്രഭാകരന്‍ ചില സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും ഇന്നലെ പുറത്തിറങ്ങിയ 'നക്കീര'ന്റെ പുതിയ ലക്കത്തില്‍ പറയുന്നു. ഈ മാസം 17ന് പ്രഭാകരന്‍ യുദ്ധമുഖത്തുനിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് നൂറു ശതമാനം വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമായ വിവരമെന്ന അവകാശവാദത്തോടെ വാരിക വെളിപ്പെടുത്തുന്നത്. സ്വന്തം മരണവാര്‍ത്ത അച്ചടിച്ച തമിഴ് പത്രം കൈയില്‍ പിടിച്ച് ടെലിവിഷനില്‍ മരണവാര്‍ത്ത കാണുന്ന പ്രഭാകരന്റെ ചിത്രത്തോടെയാണ് 'നക്കീരന്‍' ഇന്നലെ പുറത്തിറങ്ങിയത്.
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

സൈന്യം തങ്ങളെ ഞെരുങ്ങിയ സാഹചര്യത്തില്‍ തമിഴ് ഈഴത്തിനുവേണ്ടിയുള്ള പോരാട്ടം അന്യം നിന്നുപോകാതിരിക്കാന്‍ പ്രഭാകരന്‍ ജീവിച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ള മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാക്കള്‍ പ്രഭാകരനോട് യുദ്ധമുഖത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. യുദ്ധ നേതൃത്വം മകന്‍ ചാള്‍സ് ആന്റണിക്ക് നല്‍കി പ്രഭാകരന്‍ പോയേ തീരൂവെന്ന് നേതാക്കള്‍ വാശിപിടിച്ചത്തിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പ്രഭാകരന്‍ തീരുമാനിച്ചു.
ഇതിന് വഴിയൊരുക്കാന്‍ 5000 കിലോ വെടിമരുന്ന് ദേഹത്ത് കെട്ടിവച്ച് എല്‍.ടി.ടി.ഇ.യുടെ കരിമ്പുലി വിഭാഗത്തില്‍പെട്ട 30 ചാവേറുകള്‍ വെടിയുതിര്‍ത്തുകൊണ്ട് സൈന്യത്തിനിടയിലേക്ക് കുതിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സൈന്യം നാലുപാടും ചിതറിയോടി. കടല്‍തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച പഴയ കോട്ടയില്‍ അദ്ദേഹത്തെ എത്തിച്ചശേഷം തുരങ്കത്തിലൂടെ പ്രഭാകരനെ മുള്ളിവായ്ക്കാല്‍ കടലോരത്തെത്തിച്ചു.മറ്റു പുലിനേതാക്കളായ പൊട്ടുഅമ്മന്‍, കടല്‍പുലിത്തലവന്‍ സൂസൈ എന്നിവരെയും വ്യത്യസ്ത ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കുദിശയില്‍ ബോട്ടില്‍ മൂന്നു മണിക്കൂറോളം യാത്ര ചെയ്ത് പ്രഭാകരനും മറ്റു നേതാക്കളും സുരക്ഷിത സ്ഥാനത്തെത്തിയതായാണ് പുലികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഇതേസമയം, വന്നി മേഖലയില്‍ പുലികളുടെ തുടര്‍ച്ചയായ 23 ചാവേര്‍ ആക്രമണങ്ങളില്‍ സിംഹള സൈന്യത്തിന്റെ 58^ാം ഡിവിഷന്‍ ഛിന്നഭിന്നമായി. 2000^ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണിയും കൊല്ലപ്പെട്ടു. യുദ്ധമുഖത്ത് പ്രഭാകരനുണ്ടെന്ന വിശ്വാസത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും സൈന്യം പീരങ്കികള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് നടത്തിയ കനത്ത ആക്രമണത്തില്‍ പുലികളും തമിഴ് സിവിലിയന്മാരുമടക്കം 20,000^ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനിടെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെയും കൂട്ടാളികളെയും വെടിവെച്ചുകൊന്നതായും ജഡങ്ങള്‍ കത്തിക്കരിഞ്ഞതായും സൈന്യം പ്രചരിപ്പിച്ച വാര്‍ത്ത ഇംഗ്ലീഷ് ചാനലുകള്‍ ഏറ്റുപിടിക്കുകയായിരുന്നു. പ്രഭാകരന്റെ ജഡം തിരിച്ചറിയാന്‍ മുന്‍ എല്‍.ടി.ടി.ഇ നേതാവും ശ്രീലങ്കന്‍ മന്ത്രിയുമായ കരുണയെ കൊണ്ടുവന്നെങ്കിലും പുലിത്തലവന്‍മാരില്‍ ഒരാളുടെ പോലും മൃതദേഹം അതിലില്ലെന്ന് കരുണ തിരിച്ചറിഞ്ഞുവത്രേ. അതേസമയം, ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും രാജപക്സേയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രഭാകരന്റേതിനു സമാനമായ ശരീരപ്രകൃതിയുള്ള ഒരാളുടെ ജഡത്തില്‍ മുഖംമൂടി അണിയിച്ചുകിടത്തി അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മണിക്കൂറുകള്‍ക്കകം 'ഡി.എന്‍.എ പരിശോധന' നടത്തി ജഡം തിരിച്ചറിയുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, നക്കീരന്റെ വാദം എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. നക്കീരന്‍ പ്രസിദ്ധീകരിച്ച ചിത്രം കമ്പ്യൂട്ടറില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

 

Thursday, May 21, 2009

അഴിമതിയുടെ അകമ്പടിയോടെ അധികാരത്തിലേക്ക്.

 
അഴിമതിയുടെ അകമ്പടിയോടെ അധികാരത്തിലേക്ക് .  ഇസ്രയേല്‍ ആയുധ അഴിമതി രമേശ് നമ്പ്യാര്‍ക്ക് അന്താരാഷ്ട്ര ആയുധലോബിയുമായി ബന്ധം..

ന്യൂഡല്‍ഹി: 1200 കോടിരൂപയുടെ ഇസ്രയേല്‍ ആയുധ ഇടപാട് അഴിമതിയില്‍ ഉള്‍പ്പെട്ട സിവില്‍ വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥന്‍ രമേശ് നമ്പ്യാര്‍ക്ക് അന്താരാഷ്ട്ര ആയുധവ്യാപാര ലോബിയുമായി ബന്ധമുണ്ടെന്ന് സിബിഐ വ്യക്തമാക്കി. ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ള രമേശ് നമ്പ്യാരെ ചോദ്യം ചെയ്തുവരികയാണ്. ഇസ്രയേല്‍ ആയുധ വ്യാപാരിയ സുധീര്‍ ചൌധരി ഉള്‍പ്പെടെയുള്ളവരുമായി കണ്ണൂര്‍ സ്വദേശിയായ രമേശ് നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. അടുത്തിടെ ഇസ്രയേല്‍ ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഇന്ത്യ ഒപ്പിട്ട ആയുധ ഇടപാടിലെ ഇടനിലക്കാരനായിരുന്നു ലണ്ടനില്‍ താമസിക്കുന്ന സുധീര്‍ ചൌധരി. കേന്ദ്രമന്ത്രി കമല്‍നാഥിന്റെ അടുത്ത ബന്ധുവാണ് ഇദ്ദേഹം. ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്ത അഷീസ് ബോസ്, പ്രദീപ് റാണ എന്നിവര്‍ക്ക് സുധീര്‍ ചൌധരിയുമായുള്ള ബന്ധം നേരത്തെതന്നെ തെളിഞ്ഞിരുന്നു. പ്രതിരോധവകുപ്പിനു കീഴിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് ചെയര്‍മാന്‍ സുദീപ്ത ഘോഷിനെയും ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്തിരുന്നു. ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഒപ്പിട്ട കരാര്‍പ്രകാരം മധ്യദൂര ഭൂതല-ആകാശ മിസൈല്‍ സംയുക്തമായി നിര്‍മിക്കുന്നതിന് രൂപീകരിച്ച ടാറ്റ കമ്പനിയുടെ അഭിഭാഷകനാണ് അഷീസ് ബോസ്. പ്രദീപ് റാണയ്ക്കാകട്ടെ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസുമായി അടുത്ത ബന്ധമുണ്ട്. ഇതേ കമ്പനിയാണ് ബിഹാറിലെ നളന്ദയില്‍ അഞ്ച് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഇസ്രയേലുമായി സംയുക്ത ആയുധ നിര്‍മാണകരാറില്‍ ഒപ്പിട്ടത്. ഈ ഇടപാടില്‍ രമേശ് നമ്പ്യാര്‍ക്കും ബന്ധമുണ്ടെന്നാണ് സംശയം. 23 ലക്ഷം രൂപയും വന്‍തുകയുടെ ഡോളര്‍ വിനിമയം ചെയ്തതിന്റെ രേഖകളും ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. നരസിംഹറാവു മന്ത്രിസഭയില്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന സുരേഷ് കല്‍മാഡിയുടെ ഓഫീസര്‍ ഓ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയിരുന്നു രമേശ് നമ്പ്യാര്‍. എന്‍സിപി നേതാവും കേന്ദ്ര വ്യോമയാനമന്ത്രിയുമായ പ്രഫുല്‍ പട്ടേലുമായി നല്ല ബന്ധമുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്റണി അടക്കമുള്ള കോഗ്രസ് േ

പ്രൊഫസര്‍ എന്‍ കെ ബേബിക്ക് സ്വികരണം നല്‍കി.



പ്രൊഫസര്‍ എന്‍ കെ ബേബിക്ക് സ്വികരണം നല്‍കി.


ഹൃസ്വസന്ദര്‍ശനത്തിന്നെത്തിയ പൊന്നാനി എം ഇ എസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍ കെ ബേബിക്ക്  ദുബായ് പൊന്നാനി എം ഇ എസ് ‍കോളേജ് അലും‌മിനി ഹൃദ്യമായ സ്വീകരണം നല്‍കി. യോഗത്തില്‍ പ്രൊഫസര്‍  ഷംസുദ്ദീന്‍ , നാരായണന്‍ വെളിയംകോട്, ഷാജി ഹനീഫ  , അക്‌ബര്‍ പാറമ്മല്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇക്‌ബാല്‍ മൂസ അധ്യക്ഷത വഹിച്ചു.അബുബക്കര്‍ സ്വാഗതവും സലിം ബാബു നന്ദിയും പറഞ്ഞുദുബായില്‍


Tuesday, May 19, 2009

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍

ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരം ഏറ്റെടുത്തിട്ട് മെയ് 18ന് മൂന്നുവര്‍ഷം പൂര്‍ത്തിയായി. 2006ല്‍ അധികാരത്തില്‍വരുന്നതിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ സിംഹഭാഗവും നടപ്പാക്കിയെന്ന സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ നാലാംവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരണനയത്തിന് ബദലായ നയം നടപ്പാക്കാനാണ് ശ്രമിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം തികഞ്ഞ ആത്മാര്‍ഥതയോടെ നടപ്പില്‍വരുത്തുമ്പോള്‍ ഒരു സംസ്ഥാനത്തിനകത്തോ, അതല്ലെങ്കില്‍ രണ്ടോമൂന്നോ സംസ്ഥാനത്തിനകത്തോ ബദല്‍നയം നടപ്പാക്കുകയെന്നത് എളുപ്പമല്ല. എന്നിരുന്നാലും മൂന്നുവര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ വിജയിച്ചതായി വിലയിരുത്താന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് പുറത്തുനിന്ന് അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുടെ എതിര്‍പ്പും ഇന്ത്യക്കകത്തുനിന്ന് മാര്‍ക്സിസ്റുവിരുദ്ധ ശക്തികളുടെ കഠിനമായ ശത്രുതയും നേരിട്ടുകൊണ്ട് ഭരിക്കേണ്ടിവന്നത്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള, സര്‍ക്കാരിനും വിശിഷ്യ സിപിഐ എമ്മിനുമെതിരായ തുടര്‍ച്ചയായ പ്രചാരവേലകളെയും അഭിമുഖീകരിക്കേണ്ടിവന്നു. അമേരിക്കയെ ബാധിച്ച ആഴത്തിലുള്ള സാമ്പത്തികപ്രതിസന്ധിയും അതിന്റെ വ്യാപ്തിയും പ്രത്യാഘാതവും കേരളത്തെയും ബാധിക്കാതിരുന്നിട്ടില്ല. നമ്മുടെ കയറ്റുമതിയെയും പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. ഇതൊക്കെയായിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഭരണനേട്ടങ്ങള്‍ ഓരോന്നായി വിശദീകരിക്കേണ്ടതില്ല. 18-ാംതീയതി മാധ്യമങ്ങളില്‍ വന്ന പരസ്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 2006ല്‍ അധികാരം ഏറ്റെടുത്ത ദിവസമാണ് കര്‍ഷകത്തൊഴിലാളികളുടെ, യുഡിഎഫ് ഭരണകാലത്തെ പെന്‍ഷന്‍കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്നു പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തിനകം തീരുമാനം പൂര്‍ണമായും നടപ്പാക്കി. പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍തുക 120 രൂപയില്‍നിന്ന് മൂന്നാംവര്‍ഷം 250 രൂപയായി വര്‍ധിപ്പിച്ചു. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചിട്ടില്ല. പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ വ്യവസായമേഖലയുടെ സമഗ്രമായ പുരോഗതിക്ക് നയം ആവിഷ്കരിക്കുകയും പരിപാടി നടപ്പാക്കുകയുംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 42ല്‍ 12 വ്യവസായംമാത്രമായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. മൂന്നുവര്‍ഷത്തിനകം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം മുപ്പതായി വര്‍ധിച്ചു. അടച്ചുപൂട്ടിയ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വകാര്യമേഖലയിലും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കാന്‍ വേണ്ടതൊക്കെ ചെയ്തു. ഇന്‍കെല്‍ എന്ന സ്ഥാപനം ഒരുദാഹരണംമാത്രം. കാര്‍ഷികമേഖലയിലും മുതല്‍മുടക്ക് വര്‍ധിപ്പിച്ചു. തരിശായി കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കൃഷിചെയ്തു. നെല്ലുല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനകം കേരളത്തിന് ആവശ്യമുള്ള അരിയുടെ പകുതിയെങ്കിലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നായനാര്‍ സര്‍ക്കാരിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്നായ ജനകീയാസൂത്രണം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ജനകീയാസൂത്രണം വീണ്ടും നടപ്പാക്കാന്‍ വി എസ് സര്‍ക്കാര്‍ തീരുമാനിച്ചു. അതുപോലെതന്നെ പ്രധാനമാണ് പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കിയത്. ദേശീയനിലവാരത്തില്‍ വിലക്കയറ്റം സൃഷ്ടിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പൊതുവിതരണസമ്പ്രദായം ശ്ളാഘനീയമാണെന്ന് നിഷ്പക്ഷമതിയായ ഏതൊരാളും സമ്മതിക്കും. 26 ലക്ഷം കുടുംബത്തിന് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും വിതരണംചെയ്യാനുള്ള തീരുമാനം നാലാംവര്‍ഷം നടപ്പാക്കിയത് സാധാരണജനങ്ങള്‍ക്ക് വലിയ അനുഗ്രഹംതന്നെയാണ്. സര്‍ക്കാര്‍ സര്‍വീസിലെ നിയമനനിരോധനം എടുത്തുകളഞ്ഞതും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആശ്വാസം നല്‍കിയ നടപടിയാണ്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും നടപ്പാക്കിയ ജനോപകാരപ്രദമായ കാര്യങ്ങളോരോന്നും എടുത്തുപറയേണ്ടതുതന്നെയാണ്. പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും കൊടുത്തുതീര്‍ത്തു. ഇ എം എസ് ഭവനനിര്‍മാണപദ്ധതി പാര്‍പ്പിടമില്ലാത്ത എല്ലാവര്‍ക്കും കിടപ്പാടം നിര്‍മിച്ചുകൊടുക്കാനുള്ള പദ്ധതിയാണ്. എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുഴുവന്‍ ക്ഷാമബത്തയും കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക ഗഡുവായി കൊടുത്തുതീര്‍ക്കുന്ന സമ്പ്രദായം മാറ്റി ഒറ്റത്തവണ നല്‍കുകയെന്ന രീതി നടപ്പാക്കിയത് മൂന്നുലക്ഷത്തിലധികം വരുന്ന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അനുഗ്രഹമായി മാറി. തിരുവിതാംകൂറിലും കൊച്ചിയിലും ഗുരുവായൂരിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലും ദേവസ്വംബോര്‍ഡുണ്ടായിട്ടും മലബാറില്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കുകയും ക്ഷേത്രജീവനക്കാരുടെ വേതനം പരിഷ്കരിക്കുകയും ചെയ്തു. മതാധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തിയത് മദ്രസകള്‍ തകര്‍ക്കാന്‍ പോകുന്നു എന്ന് വിളിച്ചുകൂവിയവര്‍ക്ക് മറുപടിയായി. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഉന്നതവിദ്യാഭ്യാസത്തിന് സഹായധനവും ഹോസ്റലില്‍ ചേര്‍ന്ന് പഠിക്കാനുള്ള ധനസഹായവും നല്‍കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം നടപ്പാക്കിയ ജനക്ഷേമനടപടികള്‍ ഓരോന്നായി വിശദീകരിക്കാന്‍ ധാരാളം സ്ഥലം വേണ്ടിവരും. ഈ നേട്ടങ്ങളത്രയും ജനങ്ങളിലെത്തിക്കുന്നതിനുപകരം സര്‍ക്കാരിനെതിരെ നുണപ്രചാരണം സംഘടിപ്പിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ ശ്രമിച്ചത്. മൂന്നാംവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി എന്നത് നേരാണ്. അതിനുള്ള കാരണങ്ങള്‍ വിശദമായി വിശകലനംചെയ്ത് കണ്ടെത്താനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ഒരു കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തില്‍ അധികാരം ഏറ്റെടുക്കാന്‍ പോകുന്ന കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയുമെന്ന ഭീഷണി യുഡിഎഫ് കവീനര്‍ തങ്കച്ചന്‍ മുഴക്കിയതായി കണ്ടു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന പാദുഷമാരുടെ കുടികിടപ്പുകാരല്ലെന്ന് അല്‍പ്പബുദ്ധിയായ തങ്കച്ചന്‍ ഓര്‍ത്താല്‍ മതി. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ ക്ഷേമപദ്ധതികളുമായി മുന്നോട്ടുതന്നെ പോകും. അതിന് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടായിരിക്കുമെന്നതും ഉറപ്പാണ്.

പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില്‍

പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില്‍

കൊളംബോ: തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്കന്‍ കരസേന മേധാവി വെളിപ്പെടുത്തി. കൊല്ലപ്പെട്ട് ഒരു ദിവസത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്ക ഔദ്യോഗികമായി അറിയിച്ചത്. നന്ദി കടലിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്നും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട ശ്രീലങ്കന്‍ ടി വി അറിയിച്ചത്. തലയില്‍ വെടിയേറ്റതിന്റെ മുറിവുണ്ടെന്ന് ടി വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തിങ്കളാഴ്ച പ്രഭാകരന്‍ കൊല്ലപ്പെട്ടതായി പറഞ്ഞുവെങ്കിലും മൃതദേഹത്തിന്റെ ദൃശ്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇതേ തുടര്‍ന്ന് വാര്‍ത്ത ശരിയാണോ എന്ന് സംശയമുണര്‍ത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് എല്‍ടിടിഇ വക്താവ് പത്മനാഥന്‍ പറയുകകൂടി ചെയ്തതോടെ സംശയം ബലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് മൃതദേഹം കണ്ട വിവരവും അതിന്റെ ദൃശ്യവും പുറത്തുവിട്ടത്. മരിച്ചത് പ്രഭാകരന്‍ തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ പ്രഭാകരന്‍ കൊല്ലപ്പെട്ട വിവരം ശ്രീലങ്ക പ്രസിഡന്റ് രജപക്സെ ഇന്ന് പാര്‍ലമെന്റില്‍ ഔദ്യോഗികമായി അറിയിച്ചു


പുതിയ സര്‍ക്കാര്‍ വരുമ്പോള്‍

പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ .

അഞ്ചുകൊല്ലം മുമ്പ്, വര്‍ഗീയശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മതനിരപേക്ഷതയില്‍ അടിയുറച്ച ഒരു സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങളാണ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പ് ഫലംവന്നപ്പോള്‍ നടന്നത്. അതിന് മുന്‍കൈയെടുത്തത് ഇടതുപക്ഷ പാര്‍ടികളായിരുന്നു. ഇപ്പോഴാകട്ടെ, ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം പരാജിതരുടെ കൂട്ടത്തിലാണ്. കോഗ്രസിനാകട്ടെ, തനിച്ച് ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യത്തിലെത്താനായിട്ടില്ലെങ്കിലും തങ്ങള്‍ക്ക് പൂര്‍വാധികം പ്രാമുഖ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പര്യാപ്തമായ വിജയമുണ്ടായിരിക്കുന്നു. കോഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിച്ച വിജയത്തെ ഒറ്റനോട്ടത്തില്‍ വിലയിരുത്തുമ്പോള്‍, അവരുടെ നയങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ജനവിധിയായല്ല, രാജ്യത്തെ വര്‍ഗീയതയുടെ വിപത്തില്‍നിന്ന് രക്ഷിക്കാനുള്ള ജനങ്ങളുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമായാണ് കാണാനാവുക. നരേന്ദ്രമോഡിയെപ്പോലെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും കൊടുംക്രൂരതകളും ആയുധമാക്കിയവര്‍ കേന്ദ്ര ഭരണാധികാരത്തില്‍ വരാതിരിക്കാനുള്ള ജനങ്ങളുടെ ആഗ്രഹം കോഗ്രസിനുള്ള വോട്ടായി പരിണമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രവണത തെരഞ്ഞെടുപ്പുഫലത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോഗ്രസിന്റെ കുറ്റകരമായ നിസ്സംഗതയും വര്‍ഗീയശക്തികളോടുള്ള മൃദുസമീപനവും അവഗണിച്ചുപോലും വര്‍ഗീയവിരുദ്ധ വോട്ടുകള്‍ ആ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണം രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സവിശേഷമായ സാഹചര്യമാണ്. ഗുജറാത്തിലെ വംശഹത്യയും ഒറീസയിലും മറ്റും അരങ്ങേറിയ ന്യൂനപക്ഷവേട്ടയും ഒരുക്കിയ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും മണ്ണില്‍ ബിജെപി-സംഘപരിവാര്‍ വിരുദ്ധവികാരമാണ് തഴച്ചുവളര്‍ന്നത്. ആ വികാരം വോട്ടാക്കി മാറ്റാന്‍ കോഗ്രസിനു കഴിഞ്ഞു. കോഗ്രസല്ലെങ്കില്‍ മറ്റാര് എന്നചോദ്യത്തിന് വ്യക്തമായ ഉത്തരം ജനങ്ങള്‍ക്കുമുന്നിലുണ്ടായില്ല. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ ഇടപെടലുകളെ ശ്ളാഘിക്കുന്നവര്‍പോലും മൂന്നാമതൊരു ബദല്‍ മൂര്‍ത്തമായ രൂപത്തില്‍ ഉയര്‍ന്നുവരാത്തതില്‍ ഖിന്നരായി. അത്തരമൊരവസ്ഥയും കോഗ്രസിന് ഗുണകരമായി ഭവിച്ചു എന്നാണ് തെരഞ്ഞെടുപ്പുഫലം പ്രാഥമികമായി വിലയിരുത്തുമ്പോള്‍ കാണാനാകുന്നത്. യുപിഎയ്ക്കനുകൂലമായ ജനവിധി വന്നപ്പോള്‍ ബിജെപിയില്‍നിന്നുണ്ടായ ആദ്യ പ്രതികരണം 'തൊഴിലുറപ്പു പദ്ധതിയാണ് കോഗ്രസിനെ രക്ഷിച്ചത്' എന്നത്രേ. കാര്‍ഷിക കടാശ്വാസം, തൊഴിലുറപ്പുപദ്ധതി, വനാവകാശനിയമം എന്നിവയൊക്കെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തിനുവഴങ്ങി യുപിഎസര്‍ക്കാരിന് മനസ്സില്ലാമനസ്സോടെ നടപ്പാക്കേണ്ടിവന്നവയാണ്. ദേശിയ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അതേപടി അംഗീകരിച്ചിരുന്നെങ്കില്‍ അതുകൊണ്ട് ഒരു നേട്ടവും ജനങ്ങള്‍ക്ക് ഉണ്ടാവുമായിരുന്നില്ല. സിപിഐ എമ്മും ഇടതു പാര്‍ടികളും പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ പോരാട്ടമാണ് ദുര്‍ബലവും അപര്യാപ്തവുമായ കരടുനിയമത്തെ വിപ്ളവകരമായി മാറ്റിമറിച്ചത്. ബിപിഎല്‍ കുടുബങ്ങളല്ലാത്തവര്‍ക്കും ജോലി കിട്ടാവുന്നവിധം സാര്‍വത്രികമാക്കുക; ഗ്രാമീണ ഇന്ത്യക്കാകെ ബാധകമാക്കുക; മിനിമംകൂലി ഉറപ്പാക്കുക; സ്ത്രീത്തൊഴിലാളികള്‍ അഞ്ചോ അതിലധികമോ ഉണ്ടെങ്കില്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തുക; കേന്ദ്രത്തില്‍നിന്ന് ഫണ്ടിന്റെ സിംഹഭാഗവും അനുവദിക്കുക; തൊഴില്‍ രഹിതവേതനം നിര്‍ബന്ധമായും നല്‍കുക; 50 ശതമാനം ഫണ്ട് പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നിവയാണ് സിപിഐ എം തൊഴിലുറപ്പ് നിയമത്തില്‍ ഉറപ്പുവരുത്തിയ ഭേദഗതികള്‍. നിയമം പാസ്സാക്കിയതിന് ശേഷവും ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ഗവമെന്റില്‍നിന്ന് ശ്രമമുണ്ടായി. 2007-08ല്‍ 330 ജില്ലയ്ക്ക് 12000 കോടി അനുവദിച്ച കേന്ദ്രം 2008-09ല്‍ അത് 596 ജില്ലയ്ക്കാക്കി വര്‍ധിപ്പിച്ചു. എന്നാല്‍, ഫണ്ട് വിഹിതം 2400 കോടി രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. മിനിമംകൂലി പുതുക്കുന്നതിനെ നിരുത്സാഹപ്പെടുത്തി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. ജോലിസമയം എട്ടുമണിക്കൂര്‍ എന്നത് ഐഎല്‍ഒ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒന്‍പത് മണിക്കൂറായി വര്‍ധിപ്പിച്ചു. ഇതൊക്കെ ചെയ്തവരാണ്, ഇപ്പോള്‍ തൊഴിലുറപ്പുപദ്ധതി നടപ്പാക്കിയതിന്റെ മേനിയില്‍ വോട്ടുനേടിയിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ ഏതെങ്കിലും നടപടികളുടെ ഭാഗമായി അവര്‍ക്ക് വോട്ടുലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മേന്മയും കോഗ്രസിനല്ല എന്നര്‍ഥം. യുപിഎ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്കോ സാമ്രാജ്യ ദാസ്യത്തിലധിഷ്ഠിതമായ വിദേശ നയത്തിനോ അനുകൂലമായി ഉള്ളതാണ് ജനവിധിയെന്ന ധാരണയുമായി കോഗ്രസിന് മുന്നോട്ടുപോകാനാവില്ല. കാരണം അത്തരം നയങ്ങളുടെ ദുരിതവശങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും. ആ ദുരിതങ്ങള്‍ കാര്യമാക്കാതെ, കോഗ്രസിന് ഒരിക്കല്‍കൂടി രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നതിന്റെ ചുവരെഴുത്ത് വായിച്ചുകൊണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കോഗ്രസ് തയ്യാറാകണം. വര്‍ഗീയതയുടെ വിപത്ത് തടയുന്നതിനും സാമ്രാജ്യദാസ്യം ഉപേക്ഷിക്കുന്നതിനും തയ്യാറായാലേ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും അതിലൂടെ ജനവിധിയുടെ സത്ത ഉള്‍ക്കൊള്ളാനും കഴിയൂ. യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ പൊതുമിനിമം പരിപാടിയിലെ നടപടികള്‍ എത്രകണ്ട് ജനങ്ങളില്‍ സ്വാധീനംചെലുത്തി; അത് എത്രകണ്ട് ഇപ്പോഴത്തെ ജനവിധിയെ സ്വാധീനിച്ചു എന്ന ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നയരൂപീകരണം നടത്താനുള്ള സാഹചര്യം ഇന്ന് കോഗ്രസിനുമുന്നിലുണ്ട്. അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പുനേട്ടത്തില്‍ അഹങ്കാരംകൊള്ളാതെ, അത്തരം ശരിയായ നയരൂപീകരണത്തിന് ഇനിയെങ്കിലും തയ്യാറായാലേ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് പരിമിതമായെങ്കിലും നീതിപുലര്‍ത്താന്‍ കോഗ്രസിന് കഴിയൂ എന്നതില്‍ തര്‍ക്കമില്ല.

Monday, May 18, 2009

തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 
തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
 
തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക വലയത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പ്രഭാകരന്‍ വെടിയേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹം പ്രഭാകരന്‍റേതാണ് എന്ന് ലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. അവസാന ഒളിത്താവളത്തില്‍ നിന്നും എല്‍ടിടിഇ ഇന്‍റലിജന്‍സ് മേധാവി പൊട്ടു അമ്മനോടും കടല്‍പ്പുലിത്തലവന്‍ സുസൈയോടുമൊപ്പം വാനിലും ആംബുലന്‍സിലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സൈന്യം പ്രഭാകരനെതിരെ വെടിയുതിര്‍ത്തത്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി പ്രഭാകരനാണ് മരിച്ചതെന്നു തെളിയാതെ ശ്രീലങ്ക ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കില്ല. വാര്‍ത്താ ഏജന്‍സികളായ എഎഫ്പിയും പിറ്റിഐയും ഇന്ന് ഒന്നരയോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. എല്‍ടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരന്‍റെ മകന്‍ ചാള്‍സ് ആന്‍റണി കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സൈന്യം രാവിലെ അറിയിച്ചിരുന്നു. ചാള്‍സിന്‍റേതെന്നു കരുതുന്ന മൃതദേഹം യുദ്ധമേഖലയില്‍നിന്നു കണ്ടെത്തിയതായി സൈന്യം അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ചാള്‍സ് ആന്‍റണിയാണ് എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇരുപത്തിനാലു വയസ്സുളള ചാള്‍സ് ആന്‍റണി പ്രഭാകരനു പരിക്കേറ്റതിനെ തുടര്‍ന്നാണ് എല്‍ടിടിഇയുടെ നിയന്ത്രണം ഏറ്റെടുത്തത്.പുലികളുടെ രാഷ്ട്രീയകാര്യ തലവന്‍ നടേശന്‍, സമാധാനദൂതന്‍ പുലിദേവന്‍ തുടങ്ങി നിരവധി നേതാക്കളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. ബോംബ് സ്ഫോടനം നടത്തി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു സൈന്യം അറിയിച്ചു. വന്‍ സ്ഫോടനശബ്ദം ഈ പ്രദേശത്തു നിന്നു കേട്ടതായി സൈനികര്‍ പറഞ്ഞു. നേരത്തേ പുലിത്തലവന്‍ വേലുപ്പിളള പ്രഭാകരന്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്ത പ്രചരിച്ചെങ്കിലും ഇതു ലങ്കന്‍ സൈന്യം നിഷേധിക്കുകയായിരുന്നു.
തമിഴ് ജനതയുടെ വിമോചനപോരാളി.
ശ്രിലങ്കയിലെ തമിഴ് വംശരരുടെ അവകാശങള്‍ക്കും സ്വാതന്ത്ര്യത്തിന്നും വേണ്ടി പോരാടിയ വേലുപ്പിള്ള പ്രഭാകരനേയും കുട്ടാളികളെയും കൊലചെയ്ത് തമിഴ് വംശിയപ്രശ്നത്തിന്ന് പരിഹാരം കണ്ടുവെന്ന് വീമ്പിളക്കി സന്തോഷിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ശ്രിലങ്ക സര്‍ക്കാര്‍ സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന ദുരന്തം അതിഭീകരമായിരിക്കും. ഒരു വിമോചനസമരത്തെയും അവര്‍ ഉയര്‍ത്തിയ ആവശ്യം അംഗികരിക്കാതെ ആയുധശക്തികൊണ്ട് അടിച്ചമര്‍ത്തി വാഴാന്‍ ലോകത്തില്‍ ഒരു വന്‍ ശക്തിക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.
ശ്രിലങ്കയില്‍ തമിഴ് വംശര്‍ക്ക് സ്വയംഭരണവും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന്നാണ് ശ്രിലങ്കന്‍ സര്‍ക്കാര്‍ മുതിരേണ്ടത്. ഇതില്‍ കുറഞ്ഞ യാതൊരു പ്രശ്നപരിഹാരത്തിന്നും അവിടെ പ്രസക്തിയില്ല.. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. അത് അംഗികരിക്കാന്‍ ശ്രിലങ്കന്‍ സര്‍ക്കാറും തയ്യാറാകണം. അധികാരത്തിന്റെ അഹങ്കാരംകൊണ്ടോ ആയുധ ശക്തികൊണ്ടോ ശ്രിലങ്കയിലെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.തമിഴരും സിംഹളരും ശ്രിലങ്കന്‍ പൗരന്മാരാണന്നും രാജ്യത്ത് ഇവര്‍ക്ക് തുല്യ അവകാശമാണെന്നും അംഗികരിച്ചുകൊണ്ടുള്ള രാഷ്ട്രിയപരിഹാരമാണ് വേണ്ടത്.ഇതിന്ന് ഇന്ത്യഗവണ്മെണ്ടിന്നും കാര്യമായി പലതും ചെയ്യാനുണ്ട്.ശ്രിലങ്കയിലെ തമിഴ്‌വംശരുടെ പ്രശ്നപരിഹാരത്തിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്ത്യ സര്‍ക്കാര്‍ ആയുധങളും പണവും മറ്റ് തന്ത്രങളും പരിശിലനങളും നല്‍കി ശ്രിലങ്കന്‍ സര്‍ക്കാറിനെ എന്നും സഹായിച്ചു പോന്നിട്ടും ഉണ്ട്. ഇത് പാവപ്പെട്ട തമിഴ് വംശജരെ കൂട്ടക്കൊലചെയ്യാന്‍ ശ്രിലങ്കന്‍ സര്‍ക്കാറിന്ന് ഏറെ സഹായകരമഅയിട്ടുണ്ട്. ശ്രിലങ്കയിലെ തമിഴ് വംശജര്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങളും മനുഷ്യാവകാശങളും ഉറപ്പ് വരുത്താന്‍ഇന്ത്യയുടെ ഭാഗത്തിനിന്നുംഅന്താരാഷ്ട്രസമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ശ്രമങളൂം പിന്തുണയും ഉണ്ടായെ മതിയാകൂ.
നാരായണന്‍ വെളിയംകോട്.ദുബായ്

Saturday, May 16, 2009

മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ച വോട്ട്

മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ച വോട്ട് .


LDF/ UDF / BJP / BSP ക്രമത്തില്‍
തിരുവനന്തപുരം കഴക്കൂട്ടം 34326 45028 10070 3945

വട്ടിയൂര്‍ക്കാവ് 29078 51692 12934 5387
തിരുവനന്തപുരം 32216 49366 11589 1618
നേമം 35297 42122 14174 6874
പാറശ്ശാല 36002 47936 15735 21135
കോവളം 32850 47047 9439 24320
നെയ്യാറ്റിന്‍കര 25850 42473 9968 22661
ആറ്റിങ്ങല്‍ വര്‍ക്കല 43715 36555 4506

ആറ്റിങ്ങല്‍ 52778 41145 745
1ചിറയിന്‍കീഴ് 49435 43584 4973
നെടുമങ്ങാട് 48231 46380 7439
വാമനപുരം 49369 49351 5751
അരുവിക്കര 43644 47110 7135
കാട്ടാക്കട 39438 44825 10263
കൊല്ലം ചവറ 42917 56919 3856

പുനലൂര്‍ 56240 55868 5108
ചടയമംഗലം 56238 49677 4849
കുണ്ടറ 50965 51795 5926
കൊല്ലം 42152 52777 4784
ഇരവിപുരം 43090 43898 3856
ചാത്തന്നൂര്‍ 46393 45318 4634
പത്തനംതിട്ടകാഞ്ഞിരപ്പള്ളി 36181 53036 7915

പൂഞ്ഞാര്‍ 34912 61136 4440
തിരുവല്ല 42763 58252 8342
റാന്നി 38639 54335 5199
ആറന്മുള 45312 63640 10386
കോന്നി 48269 57029 5154
അടൂര്‍ 50324 60246 8774
ആലപ്പുഴഅരൂര്‍ 58579 69268 3947

ചേര്‍ത്തല 71204 78739 3753
ആലപ്പുഴ 57418 73321 1957
അമ്പലപ്പുഴ 46282 58019 2460
ഹരിപ്പാട് 56149 62107 2141
കായംകുളം 59581 62540 2708
കരുനാഗപ്പള്ളി 60014 63024 2713
മാവേലിക്കര ചങ്ങനാശ്ശേരി 35983 53069 5024

കുട്ടനാട് 48103 52532 4483
മാവേലിക്കര 56339 55643 5550
ചെങ്ങന്നൂര്‍ 44276 54867 9604
കുന്നത്തൂര്‍ 61007 63033 5622
കൊട്ടാരക്കര 54923 58514 5682
പത്തനാപുരം 47144 58357 4922
കോട്ടയം പിറവം 53318 60686 4555

paലാ 43312 67663 6465
കടുത്തുരുത്തി 43982 64268 5479
വൈക്കം 54142 52315 4332
ഏറ്റുമാനൂര്‍ 47079 51515 4081
കോട്ടയം 41042 42583 5629
പുതുപ്പള്ളി 25703 36577 4020
ഇടുക്കിമൂവാറ്റുപുഴ 50429 56906 3408

കോതമംഗലം 43343 54443 4314
ദേവികുളം 42859 51779 3117
ഉടുമ്പന്‍ചോല 45393 53884 4555
തൊടുപുഴ 58300 65915 3908
ഇടുക്കി 48569 65107 4635
പീരുമേട് 44052 59751 4261
എറണാകുളം കളമശ്ശേരി 51824 47425 9746

പറവൂര്‍ 58626 52794 5283
വൈപ്പിന്‍ 48414 48648 4876
കൊച്ചി 43450 50476 5970
തൃപ്പൂണിത്തുറ 55940 49887 8366
എറണാകുളം 31181 41911 7862
തൃക്കാക്കര 40876 51398 7812
തൃശൂര്‍ ഗുരുവായൂര്‍ 50573 52982 8657

മണലൂര്‍ 57993 58009 8654
ഒല്ലൂര്‍ 50056 59859 6216
തൃശൂര്‍ 38879 53695 6436
നാട്ടിക 57278 52159 8590
ഇരിങ്ങാലക്കുട 49139 53984 8122
ചാലക്കുടി 47580 58202 6587
കൊടുങ്ങല്ലൂര്‍ 46349 54324 7790
പെരുമ്പാവൂര്‍ 46236 58565 5935
അങ്കമാലി 43164 62025 4284
ആലുവ 45675 59360 7245
കുന്നത്തുനാട് 48481 61375 5359
പാലക്കാട് പട്ടാമ്പി 45942 45876 9338

ഷൊര്‍ണ്ണൂര്‍ 51446 38899 9075
ഒറ്റപ്പാലം 54397 48531 11033
കോങ്ങാട് 45710 46504 8659
മണ്ണാര്‍ക്കാട് 44202 56779 4944
മലമ്പുഴ 59855 53820 9498
പാലക്കാട് 35804 45324 16160
ആലത്തൂര്‍ തരൂര്‍ 56158 44735 5711

ചിറ്റൂര്‍ 43809 69281 6219
നെന്മാറ 58825 53718 10010
ആലത്തൂര്‍ 61615 41083 5695
ചേലക്കര 53994 51535 9711
കുന്ദംകുളം 55150 50161 8409
വടക്കാഞ്ചേരി 56907 55162 8063
കോഴിക്കോട് ബാലുശ്ശേരി 63654 58846 12260

എലത്തൂര്‍ 55048 47312 14119
കോഴിക്കോട് നോര്‍ത്ത് 39800 41662 14803
കോഴിക്കോട് സൌത്ത് 37150 41931 9956
ബേപ്പൂര്‍ 49926 45365 12576
കുന്ദമംഗലം 54462 53066 17671
കൊടുവള്ളി 40018 52862 7852
വടകര തലശ്ശേരി 56582 47478 5334

കൂത്തുപറമ്പ് 49251 57853 8072
വടകര 35743 60499 3913
കുറ്റ്യാടി 55500 64119 4230
നാദാപുരം 58309 66731 4699
കൊയിലാണ്ടി 50158 61258 8564
പേരാമ്പ്ര 57461 61723 5512
വയനാട് മാനന്തവാടി 36776 56179 6050

സുല്‍ത്താന്‍ബത്തേരി 41130 60270 6545
കല്പറ്റ 33762 57811 5761
തിരുവമ്പാടി 32498 53912 2882
ഏറനാട് 34429 56534 2992
നിലമ്പൂര്‍ 37409 58676 3297
വണ്ടൂര്‍ 40743 66433 3135
മലപ്പുറം കൊണ്ടോട്ടി 44597 63927 6530

മഞ്ചേരി 48043 63460 4956
പെരിന്തല്‍മണ്ണ 51137 56383 3850
മങ്കട 45394 60293 4816
മലപ്പുറം 46726 70601 2895
വേങ്ങര 33471 57327 3229
വള്ളിക്കുന്ന് 42105 55051 9709
പൊന്നാനി തിരൂരങ്ങാടി 37644 58997 5186

താനൂര്‍ 35602 49819 9288
തിരൂര്‍ 45372 68196 6014
കോട്ടയ്ക്കല്‍ 43887 64436 6781
തവനൂര്‍ 39112 45453 9712
പൊന്നാനി 46485 47111 8455
തൃത്താല 49216 46539 10750
കണ്ണൂര്‍ തളിപ്പറമ്പ് 73280 59691 3626

ഇരിക്കൂര്‍ 49033 77150 2811
അഴീക്കോട് 45154 60453 4856
കണ്ണൂര്‍ 42075 57781 3583
ധര്‍മ്മടം 66481 58666 3140
മട്ടന്നൂര്‍ 68473 54826 4990
പേരാവൂര്‍ 43585 62738 4025
കാസര്‍കോട്മഞ്ചേശ്വരം 32001 48149 34930

കാസര്‍കോട് 25568 42115 33366
ഉദുമ 55340 45374 17968
കാഞ്ഞങ്ങാട് 63047 49464 16773
തൃക്കരിപ്പൂര്‍ 65788 55988 8077
പയ്യന്നൂര്‍ 72894 43035 8104
കല്ല്യാശ്ശേരി 69925 42548 6148

എല്‍ഡിഎഫ് നാല്; യുഡിഎഫ് 16

എല്‍ഡിഎഫ് നാല്; യുഡിഎഫ് 16.
 

തിരു: കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ എല്‍ഡിഎഫും 16 സീറ്റില്‍ യുഡിഎഫും വിജയിച്ചു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കാസര്‍കോട് പി കരുണാകരന്‍ 64,427 വോട്ടിനാണ് വിജയിച്ചത്. പാലക്കാട് എം ബി രാജേഷ് 1820 വോട്ടിനും ആലത്തൂരില്‍ പി കെ ബിജു 20,960 വോട്ടിനുമാണ് വിജയിച്ചത്. ആറ്റിങ്ങലില്‍ എ സമ്പത്ത് 17,660 വോട്ടിനുമാണ് വിജയിച്ചത്. കെ സുധാകരന്‍ (കണ്ണൂര്‍), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം ഐ ഷാനവാസ് (വയനാട്), എം കെ രാഘവന്‍ (കോഴിക്കോട്), ഇ അഹമ്മദ് (മലപ്പുറം), ഇ ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), പി സി ചാക്കോ (തൃശൂര്‍), കെ പി ധനപാലന്‍ (ചാലക്കുടി), കെ വി തോമസ് (എറണാകുളം), പി ടി തോമസ് (ഇടുക്കി), കെ സി വേണുഗോപാല്‍ (ആലപ്പുഴ), ജോസ് കെ മാണി (കോട്ടയം), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എം പീതാംബരക്കുറുപ്പ് (കൊല്ലം), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍.

Friday, May 15, 2009

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ല.

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ല.
 
 

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധി രാഷ്ട്രീയനേതാക്കളെ കണ്ടത് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിലുള്ള  നഗ്നമായ ഇടപെടലാണ്.  രാഷ്ട്രീയപാര്‍ടികളുടെ നയസമീപനം അറിയാനെന്ന പേരില്‍ നേതാക്കളെ സമീപിച്ച അമേരിക്കന്‍ ചാര്‍ജ് ഡി അഫയേഴ്സ് പീറ്റര്‍ ബര്‍ലെ അവരോട് ഇടതുപക്ഷവുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടതായാണ് പുറത്തുവന്നിരിക്കുന്ന  റിപ്പോര്‍ട്ടുക സൂചിപ്പിക്കുന്നത്.  അമേരിക്കയുടെ താല്പര്യങള്‍ സം‌രക്ഷിക്കുന്ന പാവസര്‍ക്കാറുകളെ  അധികാരത്തില്‍ കൊണ്ടുവരുകയെന്നതും അവരെക്കൊണ്ട്  തങളുടെ താളത്തിനൊത്ത് തുള്ളിക്കുകയെന്നതും അമേരിക്കയുടെ ഒരു പഴയ തന്ത്രമാണ്.
 അമേരിക്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറിയതോടെ കാര്യങ്ങളില്‍ മാറ്റം വരുമെന്നാണ് ജനം പ്രതീക്ഷിച്ചതെങ്കിലും പഴയ സാമ്രാജ്യത്വ അധിനിവേശനയം തന്നെയാണ് അവരിപ്പോഴും തുടരുന്നതെന്ന് നയതന്ത്രപ്രതിനിധിയുടെ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്.

അമേരിക്കന്‍  നയതന്ത്രപ്രതിനിധിയുടെ ഈ നടപടി തീര്‍ത്തും  അപലപനിയമാണ് .ഇതിന്നെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങളും പ്രതികര്‍ക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര ജനാധിപത്യ റിപ്പ‍ബ്ലിക്കായ ഇന്ത്യയില്‍ ആരു ഭരിക്കണമെന്നും എത്  നയങളാണ് പിന്തുടരേണ്ടതെന്നും  തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കും അടിയറവെയ്ക്കരുത് .ആണവക്കാരാറില്‍ ഒപ്പ് വെപ്പിക്കാന്‍ അമേരിക്ക മന്മോഹന്‍ സിം‌ഗിനെ മുന്നില്‍ നിര്‍ത്തി കളിച്ച കളികള്‍ ഇന്ത്യക്കാര്‍ അത്ര പെട്ടെന്ന് മറന്നിരിക്കാന്‍ സാധ്യതയില്ല. തങള്‍ താല്പര്യമുള്ള രാജ്യങളിലെ ജനങളെ  തങളുടെ ചൊല്പ്പടിയില്‍ കൊണ്ട് വരാനുള്ള ശ്രമങള്‍ ഫലിക്കാതെ വരുമ്പോള്‍ അവിടത്തെ ഭരാണാധികാരികളെ കയ്യിലെടുക്കുന്നു. അതും നടക്കാതെ വരുമ്പോള്‍  രാജ്യത്തിന്നെതിരായി ദുഷ്ടലാക്കോടുകൂടി അപവാദ പ്രചരണനങള്‍ നടത്തി ലോകത്തിന്നുമുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.‍

 

Sunday, May 10, 2009

ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്

ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്.

സെബാസ്റ്റ്യന്‍ പോള്‍...

അനൌചിത്യമെന്ന അക്ഷന്തവ്യമായ ന്യൂനത രാഷ്ട്രീയ നിലപാടുകളെ വികലമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്ന് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. അദ്ദേഹം മന്ത്രിയായിരുന്ന ആളായതിനാലും പ്രോസിക്യൂഷന്‍ വിഷയം മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്ത കാര്യമായതിനാലും അതാവശ്യമായിരിക്കുന്നു. ഭരണഘടനാപരമായ പ്രക്രിയയാണത്. അതില്‍ പുറമേ നിന്നാരും ഇടപെടരുത്. അത്തരം ഇടപെടല്‍ ഭരണഘടനാസംവിധാനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രവൃത്തിയായിത്തീരും. സംസ്ഥാനത്തിന്റെ നിര്‍വാഹകാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്നതിനാലാണ് പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വന്തം വിവേകം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതിയുണ്ടെങ്കിലും മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് സാധാരണ സന്ദര്‍ഭങ്ങളില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ബ്രിട്ടീഷ് മാതൃകയിലുള്ള ക്യാബിനറ്റ് ഭരണസമ്പ്രദായത്തില്‍ ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്. പ്രഥമ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് ഇക്കാര്യത്തില്‍ സംശയമുണ്ടായെങ്കിലും അദ്ദേഹത്തിനു ലഭിച്ച ശരിയായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശത്തിന് കീഴ്പെടുകയാണുണ്ടായത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഏറ്റുമുട്ടാനുറച്ചാല്‍ രണ്ടിലൊരാള്‍ പുറത്തുപോകേണ്ടി വരും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് നേപ്പാളില്‍ പ്രധാനമന്ത്രി രാജിവച്ചത്. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് നല്‍കുന്ന ഉപദേശം കോടതിയില്‍ അന്വേഷണ വിഷയമാകാന്‍ പാടില്ല. അതിനു രഹസ്യസ്വഭാവവും നിയമപരമായ പരിരക്ഷയുമുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണറെ അറിയിക്കുംമുമ്പ് മാധ്യമപ്രവര്‍ത്തകരെ അറിയിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തയ്യാറാകാതിരുന്നത്. എന്നിട്ടും പരസ്യവിചാരണയ്ക്ക് വിധേയമാക്കാന്‍ പാടില്ലാത്ത ഉപദേശത്തിന്റെ പേരില്‍ പ്രതിപക്ഷം ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് തയ്യാറായി. ഗവര്‍ണറുടെ തീരുമാനംവരെ കാത്തിരിക്കുന്നതിനുള്ള മര്യാദ അവര്‍ കാണിക്കണമായിരുന്നു. ഗവര്‍ണറുടെമേല്‍ അന്യായമായ സമ്മര്‍ദം ചെലുത്തുന്നതിനുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ ഭരണഘടനയോടുള്ള അനാദരവാണ്. നിയമപരമായ വിഷയങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ഭരണഘടനാപരമായി ചുമതലപ്പെട്ടയാളാണ് അഡ്വക്കറ്റ് ജനറല്‍. ലാവ്ലിന്‍ കേസില്‍ മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കണമോ വേണ്ടയോ എന്നത് നിയമപരമായ വിഷയമാണ്. ആ വിഷയത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം ആരായുന്നതിന് സര്‍ക്കാരിന് അവകാശമുണ്ട്. അത്തരത്തിലുള്ള ഉപദേശം പരസ്യമാക്കപ്പെടാനുള്ളതല്ല. ആ ഉപദേശത്തിന്റെ പേരില്‍ അഡ്വക്കറ്റ് ജനറല്‍ പരസ്യമായി വിമര്‍ശിക്കപ്പെടാനും പാടുള്ളതല്ല. ഭരണഘടനാപരമായ പരിരക്ഷ ഒഴിവാക്കിയാലും സാധാരണ വക്കീലും കക്ഷിയും തമ്മിലുള്ള ബന്ധമെങ്കിലും അഡ്വക്കറ്റ് ജനറലും സര്‍ക്കാരും തമ്മിലുള്ളതായി അംഗീകരിക്കണം. സാധാരണയായി ആരു തമ്മിലുമുള്ള സംഭാഷണവും ആശയവിനിമയവും കോടതിയുടെ അന്വേഷണവിചാരണയ്ക്ക് വിധേയമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയുടെ പ്രഭവം വെളിപ്പെടുത്താതിരിക്കുന്നതിനുള്ള സ്വാതന്ത്യ്രം നിയമം നല്‍കിയിട്ടില്ല. കുമ്പസാരവേളയിലെ സംഭാഷണം പരമരഹസ്യമായി സൂക്ഷിക്കാന്‍ വൈദികര്‍ ബാധ്യസ്ഥരാണെങ്കിലും ആ ബാധ്യത നിയമം അംഗീകരിക്കുന്നില്ല. അതിന്റെ പ്രത്യാഘാതമെന്തെന്ന് പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര വായിക്കുകയോ കാണുകയോ ചെയ്തിട്ടുള്ളവര്‍ക്കറിയാം. ഇത്ര കര്‍ക്കശമായ നിലപാടു സ്വീകരിക്കുന്ന നിയമം പക്ഷേ, വക്കീലും കക്ഷിയും തമ്മിലുള്ള വിനിമയത്തിനു പൂര്‍ണമായ പരിരക്ഷ നല്‍കുന്നു. അവര്‍ തമ്മില്‍ പറഞ്ഞത് എന്തെന്നോ എന്ത് ഉപദേശമാണ് വക്കീല്‍ നല്‍കിയതെന്നോ കോടതി അന്വേഷിക്കുന്നില്ല. പൂര്‍ണമായ പ്രിവിലേജാണ് അനുവദിച്ചിട്ടുള്ളത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വര്‍ത്തമാനം മാത്രമാണ് പരിരക്ഷയുള്ള മറ്റൊരു സന്ദര്‍ഭം. ആകയാല്‍ അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ ഉപദേശം പരസ്യചര്‍ച്ചയ്ക്ക് വിധേയമാകാന്‍ പാടില്ല. എജിയുടെ ഉപദേശം മുഖ്യമന്ത്രിക്ക് ലഭിച്ചയുടന്‍ അക്കാര്യത്തെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ഇക്കാരണത്താല്‍ ഞാന്‍ സ്വീകരിച്ചില്ല. സുപ്രധാനമായ ഈ നിയമ തത്വം അറിയാത്തതുകൊണ്ടാണ് യൂത്ത് കോഗ്രസുകാര്‍ എജിയുടെ കോലം കത്തിക്കുന്നത്. പക്ഷേ, പരിണതപ്രജ്ഞനായ കെ എം മാണിയും ഇക്കാര്യത്തില്‍ തന്റെ അറിവ് പരിമിതമാണെന്ന് തെളിയിച്ചിരിക്കുന്നു. സര്‍ക്കാരിന് നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറലിനെതിരെ ബാര്‍ കൌസില്‍ നടപടിയെടുക്കണമെന്നാണ് മാണി ആവശ്യപ്പെട്ടത്. വക്കീലിന്റെ നിയമോപദേശം ശരിയാകാം തെറ്റാകാം. അതിന്റെ ഗുണവും ദോഷവും കക്ഷി അനുഭവിക്കും. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ വക്കീലിനെതിരെ നടപടി വേണമെന്ന് ആരും പറയില്ല. അതിനു വ്യവസ്ഥയുമില്ല. അഡ്വക്കറ്റ് ജനറല്‍ ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. പൊതുപ്രവര്‍ത്തകന്റെ നിര്‍വചനത്തില്‍ മുന്‍മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ പെടുമെന്നതിനാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന അഭിപ്രായത്തോട് ആരും വിയോജിക്കില്ല. എന്നാല്‍, മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് സിബിഐ അല്ല. പ്രതിപക്ഷത്തിന് ആ ചുമതല നിര്‍വഹിക്കാം; പക്ഷേ, അവര്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ജനങ്ങളുടെ കോടതിയിലാണ്. കുറ്റകരമായ ധനാര്‍ജനം ഉള്‍പ്പെടെ അഴിമതിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താവുന്നതൊന്നും പിണറായിക്കെതിരെ സിബിഐ ആരോപിക്കുന്നില്ല. പിന്നെ അവശേഷിക്കുന്നത് ഗൂഢാലോചനയെന്ന വിപുലമായ വലയാണ്. ഗൂഢാലോചനയുടെ സൂത്രധാരനായി സിബിഐ കണ്ടെത്തിയ ജി കാര്‍ത്തികേയനെ ഒഴിവാക്കിക്കൊണ്ട് പിണറായിക്കെതിരെ എങ്ങനെ ഗൂഢാലോചനക്കുറ്റം ചുമത്താനാകും? പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏതു സാധാരണക്കാരന്റെ മനസ്സിലും ഉണ്ടാകുന്ന ചോദ്യങ്ങള്‍ തന്നെയാണ് അഡ്വക്കറ്റ് ജനറലും ഉന്നയിക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം അനുസരിക്കുന്നതിനുള്ള ബാധ്യത മന്ത്രിസഭയ്ക്കില്ല. ഉപദേശമെന്നത് തീരുമാനമെടുക്കാന്‍ സഹായകമായ രേഖ മാത്രമാണ്. മന്ത്രിമാരുടെ ചര്‍ച്ചയിലൂടെയാണ് മന്ത്രിസഭയുടെ തീരുമാനമുണ്ടാകുന്നത്. തീരുമാനം മാത്രമാണ് പരസ്യമാക്കപ്പെടുന്നത്. തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ക്ക് രഹസ്യസ്വഭാവമുണ്ട്്. ബ്രിട്ടനില്‍ മന്ത്രിയായിരുന്ന റിച്ചാഡ് ക്രോസ്മാന്റെ ഡയറിക്കുറിപ്പുകള്‍ സഡേ ടൈംസ് പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ അറ്റോര്‍ണി ജനറല്‍ കോടതിയെ സമീപിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ധനവാന്റെ മേശയില്‍നിന്നു വീഴുന്ന അപ്പത്തുണ്ടുകള്‍ക്കുവേണ്ടി കാത്തുകിടന്നിരുന്ന ലാസറിനെപ്പോലെയാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍. വീണു കിട്ടുന്നവകൊണ്ട് അവര്‍ വിരുന്നൊരുക്കുന്നു. പക്ഷേ, ഉത്തരവാദിത്തമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നിലപാടെടുക്കേണ്ടത് തല്‍പ്പരകക്ഷികളില്‍നിന്നു വീണുകിട്ടുന്ന കഷണങ്ങളുടെ അടിസ്ഥാനത്തിലാകരുത്. ഭരണഘടനാപരമായ സ്ഥാപനങ്ങളെയും പ്രവര്‍ത്തനത്തെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമം അപലപിക്കപ്പെടേണ്ടതാണ്. ഗവര്‍ണറുടെ തീരുമാനം വരട്ടെ, അതിനുശേഷമാകാം വിലാപവും മുറവിളിയും. കോഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറിലും കോഗ്രസുകാര്‍ക്ക് വിശ്വാസമില്ലാതായി എന്നുണ്ടോ?—